Connect with us

ആ ദിവസങ്ങളില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു. സ്വയം ഒറ്റപ്പെട്ടും നിസ്സഹായനായും കാണപ്പെട്ടു; സംവിധായകന്‍ അഭിഷേക് കപൂര്‍

News

ആ ദിവസങ്ങളില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു. സ്വയം ഒറ്റപ്പെട്ടും നിസ്സഹായനായും കാണപ്പെട്ടു; സംവിധായകന്‍ അഭിഷേക് കപൂര്‍

ആ ദിവസങ്ങളില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു. സ്വയം ഒറ്റപ്പെട്ടും നിസ്സഹായനായും കാണപ്പെട്ടു; സംവിധായകന്‍ അഭിഷേക് കപൂര്‍

ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത താരമാണ് സുശാന്ത് സിംഗ് രജ്പുത്. ബോളിവുഡിനെയും ആരാധകരെയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയാണ് നടന്‍ സുശാന്ത് സിങ്ങ് രജ്പുത് ജീവിതത്തോട് വിട പറ!ഞ്ഞത്. ഇന്നും സുശാന്തിന്റെ മരണം നല്‍കിയ ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല താരത്തെ സ്‌നേഹിക്കുന്നവര്‍. സുശാന്ത് അന്തരിച്ച് നാലുവര്‍ഷമാവുമ്പോള്‍ അദ്ദേഹത്തേക്കുറിച്ചുള്ള ഒരു ഓര്‍മ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ അഭിഷേക് കപൂര്‍.

സുശാന്ത് സിംഗ് രജ്പുതിനെ നായകനാക്കി കൈ പോ ചെ, കേദാര്‍നാഥ് എന്നീ ചിത്രങ്ങള്‍ സംവിധാനംചെയ്തയാളാണ് അഭിഷേക് കപൂര്‍. ഇതില്‍ കേദാര്‍നാഥിന്റെ ലൊക്കേഷനില്‍ താന്‍ ശ്രദ്ധിച്ച ഒരു കാര്യത്തേക്കുറിച്ച് ഒരു അഭിമുഖത്തിലാണ് അഭിഷേക് പറഞ്ഞത്. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ സുശാന്ത് വളരെ അസ്വസ്ഥനായിരുന്നെന്നാണ് സംവിധായകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

തണുത്തുറഞ്ഞ കാലാവസ്ഥയിലും സുശാന്ത് തന്റെ ജോലിയില്‍ കാണിച്ച ആത്മാര്‍ത്ഥത ചിത്രത്തിലെ നായികയായിരുന്ന സാറാ അലി ഖാനേപ്പോലും പ്രചോദിപ്പിച്ചെന്നും അഭിഷേക് കപൂര്‍ ചൂണ്ടിക്കാട്ടി. ‘കേദാര്‍നാഥിന്റെ ചിത്രീകരണവേളയില്‍ സുശാന്ത് ഒരുപാട് വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതായി കാണപ്പെട്ടു. അത്രയേറെ മാനസികവും ശാരീരികവുമായ ശക്തി ഉണ്ടായിരുന്നിട്ടും, സുശാന്ത് ഒറ്റപ്പെട്ടവനും നിസ്സഹായനുമായി കാണപ്പെട്ടു. അയാള്‍ക്ക് ദിശ നഷ്ടപ്പെടുന്നതുപോലെ തോന്നി.

ആ ദിവസങ്ങളില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു. സ്വയം ഒറ്റപ്പെട്ടും നിസ്സഹായനായും കാണപ്പെട്ടു. എന്തും നേരിടാനുള്ള ശാരീരികവും മാനസികവുമായ ശക്തി അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം വലിയൊരാളായിരുന്നു. തണുത്തുറഞ്ഞ കാലാവസ്ഥയിലും ആത്മാര്‍ത്ഥമായി സുശാന്ത് ജോലിചെയ്തു. ഇത് നായിക സാറയേയും പ്രചോദിപ്പിച്ചു.’

‘ഞങ്ങള്‍ ഓഡിഷന്‍ ചെയ്യുമ്പോള്‍ സുശാന്തിന് അമിത വണ്ണം ഉണ്ടായിരുന്നു. ഞാന്‍ അവനെ ഒരു അമേരിക്കന്‍ നടന്റെ ചിത്രം കാണിച്ചിട്ട് പറഞ്ഞു, ‘നിങ്ങള്‍ ഇതുപോലെയാവുകയാണ് വേണ്ടത്, കാരണം നീ ഒരു ക്രിക്കറ്റ് കളിക്കാരനാണെന്ന്. എന്റെ ഒരേയൊരു വ്യവസ്ഥയും അതായിരുന്നു. അവന്‍ അധികം സംസാരിക്കുന്ന ആളായിരുന്നില്ല.

മൂന്നുമാസത്തിനുള്ളില്‍, അവന്‍ വളരെ കഠിനാധ്വാനം ചെയ്തു. ക്രിക്കറ്റ് പരിശീലനത്തിനും ജിം പരിശീലനത്തിനും വേണ്ടി രാവിലെ ആറ് മണിക്കുതന്നെ ഹാജരാകുമായിരുന്നു.’ അഭിഷേക് ഓര്‍ത്തെടുത്തു. 2020 ജൂണ്‍ 14 നാണ് മുബൈയിലെ സുശാന്തിന്റെ വസതിയിലെ കിടപ്പുമുറിയില്‍ താരത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ആരാധകരെയും ബോളിവുഡിനെയും ഒരുപോലെ ഞെട്ടിച്ച മരണം ആത്മഹത്യ തന്നെയെന്നായിരുന്നു പ്രാഥമികനിഗമനമെങ്കിലും സുശാന്ത് എന്തിനിത് ചെയ്തുവെന്ന് ആര്‍ക്കും തന്നെ ഉത്തരമുണ്ടായിരുന്നില്ല.

സുശാന്ത് വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും മരുന്നുകള്‍ കഴിച്ചിരുന്നുവെന്നുമെല്ലാം അഭിപ്രായങ്ങള്‍ പുറത്ത് വന്നു. ബോളിവുഡിലെ പല പ്രമുഖരുടെയും പേരുകള്‍ താരത്തിന്റെ മരണത്തിന് കാരണക്കാരെന്ന നിലയില്‍ ഉയര്‍ന്നു വന്നു. പല വമ്പന്മാരുടെയും സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന്റെ വേദനയും കോവിഡും തുടര്‍ന്നു വന്ന ലോക്ഡൗണും ഒറ്റപ്പെടലിലേക്ക് നയിച്ചതുമാണ് താരത്തിന്റെ ആത്മഹത്യയ്ക്ക് കാരണമായതെന്നായിരുന്നു ആരോപണം.

ഇതോടെ ബോളിവുഡിലെ പരസ്യമായ രഹസ്യമായ സ്വജനപക്ഷപാതവും ചര്‍ച്ചയായി. 2020 സെപ്റ്റംബര്‍ 29ന് താരത്തിന്റെ മരണം ആത്മഹത്യതന്നെയെന്ന് വ്യക്തമാക്കി എയിംസിലെ ഡോക്ടര്‍മാരുടെ സമിതി വിശദമായ റിപ്പോര്‍ട്ട് സി.ബി.ഐയ്ക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. സുശാന്തിന്റെ മരണത്തില്‍ സി.ബി.ഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കൊലപാതക കുറ്റം ചുമത്തിയായിരുന്നു അന്വേഷണം.

ഇതുവരെയും കേസില്‍ ചാര്‍ജ് ഷീറ്റ് നല്‍കുകയോ അന്വേഷണം അവസാനിപ്പിക്കുകയോ ചെയ്തിട്ടില്ല. അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ചും ഒരു വിവരവും പുറത്തുവിടുന്നുമില്ല. താരം ജീവനൊടുക്കിയതാണെന്ന് പറഞ്ഞ് അന്വേഷണ ഏജന്‍സികള്‍ കയ്യൊഴിയുമ്പോഴും ഇത് അംഗീകരിക്കാന്‍ ആരാധകര്‍ തയ്യാറല്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് തന്നെയാണ് ഇവര്‍ ആവര്‍ത്തിക്കുന്നത്. സുശാന്തിന് നീതി തേടിയുള്ള ക്യാമ്പെയ്‌നുകള്‍ ഇപ്പോഴും സജീവമാണ്. ഇന്നും ഉത്തരമില്ലാത്ത ചോദ്യമായി തുടരുകയാണ് സുശാന്തിന്റെ മരണം.

More in News

Trending

Recent

To Top