Malayalam
വധഗൂഢാലോചന കേസ്; സംവിധായകന്‍ നാദിര്‍ഷയുടെ മൊഴിയെടുത്തു.. ആ നിർണ്ണായക വിവരം ക്രൈം ബ്രാഞ്ചിന്, ദിലീപ് മുൾമുനയിൽ! കഥ മാറിമറിയുമോ?
വധഗൂഢാലോചന കേസ്; സംവിധായകന്‍ നാദിര്‍ഷയുടെ മൊഴിയെടുത്തു.. ആ നിർണ്ണായക വിവരം ക്രൈം ബ്രാഞ്ചിന്, ദിലീപ് മുൾമുനയിൽ! കഥ മാറിമറിയുമോ?
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ക്രൈംബ്രാഞ്ച് സംവിധായകന്‍ നാദിര്‍ഷയുടെ മൊഴിയെടുത്തു. ദിലീപിന്‍റെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന്‍റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. ദിലീപ് ചിലര്‍ക്ക് പണം നല്‍കിയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ചാര്‍ട്ടേഡ് അക്കൗണ്ടില്‍ നിന്ന് ചോദിച്ചറിഞ്ഞത്
ദിലീപിന്‍റെ ഫോണ്‍സംഭാഷണങ്ങളെക്കുറിച്ചാണ് പ്രധാനമായും നാദിര്‍ഷയോട് അന്വേഷിച്ചത്. മൊഴിയെടുക്കല്‍ മൂന്നുമണിക്കൂറിലേറെ നീണ്ടു. കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ വിളിച്ച് വരുത്തിയാണ് നാദിര്‍ഷയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ദിലീപിന്‍റെ ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ദിലീപിന്‍റെ ഫോണിന്‍റെ ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാകുന്നതനുസരിച്ച് ദിലീപിനെയും അന്വേഷണസംഘം ചോദ്യം ചെയ്യും.
കേസുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലെ കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് സൂചന. മൂന്ന് മണിക്കൂറോളമാണ് നാദിര്‍ഷയില്‍ നിന്നും ക്രൈം ബ്രാഞ്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുളള പദ്ധതി സംബന്ധിച്ച് ദിലീപ് എന്തെങ്കിലും വിവരങ്ങള്‍ നാദിര്‍ഷ അടക്കം ആരോടെങ്കിലും പങ്കുവെച്ചിരുന്നോ എന്നതാണ് ക്രൈം ബ്രാഞ്ച് പ്രധാനമായും അന്വേഷിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ആലുവ സ്വദേശിയായ സലിം എന്നയാള്‍ ഇത്തരത്തിലുളള വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടു എന്നുളള വിവരം ദിലീപ് പറഞ്ഞിരുന്നു എന്നായിരുന്നു സലിം ആരോപിച്ചത്. ഈ സാഹചര്യത്തിലാണ് ഇക്കാര്യം മറ്റാരോടെങ്കിലും ദിലീപ് പറഞ്ഞിട്ടുണ്ടോ എന്ന് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. ദിലീപ് ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെടുന്ന 2017ല്‍ നാദിര്‍ഷയുമൊത്ത് പല സ്ഥലങ്ങളില്‍ യാത്ര ചെയ്തിരുന്നു എന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.
ഇത് പ്രകാരമാണ് നാദിര്‍ഷയേയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ടാഴ്ചയ്ക്ക് മുന്‍പ് നാദിര്‍ഷയ്ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അപ്പോള്‍ നാദിര്‍ഷ വിദേശത്ത് ആയിരുന്നതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. വിദേശത്ത് നിന്ന് തിരിച്ച് എത്തിയതിന് ശേഷമാണ് നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരായത്.
നാദിര്‍ഷയില്‍ നിന്ന് നിര്‍ണായകമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചോ എന്നുളളത് വ്യക്തമല്ല. അതേസമയം നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച സംഘത്തിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ അടക്കമുളള പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചില്ലെങ്കിലും കേസില്‍ അന്വേഷണം സജീവമായി തന്നെ മുന്നോട്ട് പോവുകയാണ്. വധഗൂഢാലോചന കേസില്‍ ദിലീപിനേയും സഹോദരന്‍ അനൂപിനേയും അടക്കം വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. തിങ്കളാഴ്ച ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും അനൂപ് നോട്ടീസ് കൈപ്പറ്റുകയോ ഹാജരാവുകയോ ചെയ്തിരുന്നില്ല. ഈ സാഹചര്യത്തില്‍ ക്രൈം ബ്രാഞ്ച് സംഘം അനൂപിന്റെ വീട്ടിലെത്തി വീണ്ടും നോട്ടീസ് പതിച്ചു.