Connect with us

കെ.ജി ജയന് വിട നൽകി സംഗീതവും സിനിമ ലോകവും!!!

Malayalam

കെ.ജി ജയന് വിട നൽകി സംഗീതവും സിനിമ ലോകവും!!!

കെ.ജി ജയന് വിട നൽകി സംഗീതവും സിനിമ ലോകവും!!!

മലയാള സംഗീത രംഗത്തിനു തിലകം ചാർത്തിയ അന്തരിച്ച സംഗീതജ്ഞൻ കെ.ജി ജയന് ആദരാഞ്ജലികളർപ്പിച്ച് മലയാള സിനിമാലോകം. ഇരട്ടസഹോദരനായ വിജയനൊപ്പം ചേർന്നുളള കൂട്ടുകെട്ടിലൂടെ ശാസ്ത്രീയ സംഗീതരംഗത്തും ഭക്തിഗാനരംഗത്തും സിനിമാഗാരംഗത്തും ഒരുപിടി മികച്ച ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട് അദ്ദേഹം. അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ എന്നും മലയാളികൾ ഓർക്കുമെന്ന് ഓരോരുത്തരും അനുശോചനം അറിയിച്ചുകൊണ്ട് കുറിച്ചു.

“ശാസ്ത്രീയ സംഗീത രംഗത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ഭക്തിഗാന ശാഖയിൽ വേറിട്ട സംഭാവനകൾ നൽകുകയും ചെയ്ത മഹാനായ സംഗീതഞ്ജനായിരുന്നു ശ്രീ കെ ജി ജയൻ. ഗാനങ്ങളിലെ ഭക്തിയും നൈർമ്മല്യവും, ജീവിതത്തിലും സാംശീകരിച്ച്, സഹോദരസ്നേഹത്തിൽ നമുക്ക് ഏവർക്കും മാതൃകയായി മാറിയ ആ മഹാകലാകാരന് ആദരാഞ്ജലികൾ”, എന്നാണ് അനുശോചനം അറിയിച്ച് മോഹൻലാൽ കുറിച്ചത്.

“നക്ഷത്രദീപങ്ങൾ….പൊലിഞ്ഞു. മലയാളത്തിന്റെ പാരമ്പര്യമറിഞ്ഞുകൊണ്ട് എത്രയെത്ര പാട്ടുകൾ. ഭക്തിയുടെ സ്നേഹത്തിന്റെ കാരുണ്യത്തിന്റെ നിറകുടം. പ്രിയ സുഹൃത്ത് മനോജിന്റെയും കുടുംബത്തിന്റെയും ഒപ്പം..ആദരാഞ്ജലികൾ”, എന്ന് മധുപാലും കുറിച്ചു. “പ്രിയ സുഹൃത്തും സഹപ്രവർത്തകനും സഹോദരനുമായ ശ്രീ മനോജ് കെ ജയന്റെ പിതാവും സംഗീതജ്ഞനുമായ കെ ജി ജയൻ അന്തരിച്ചു. കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നു. ആദരാഞ്ജലികൾ”, എന്നാണ് ദിലീപ് കുറിച്ചത്.

മലയാളസംഗീത ശാഖ ഒരുകാലത്ത് ഭക്തിസാന്ദ്രമായ സംഗീതം കൊണ്ട് അടക്കി വാണിരുന്ന സഹോദരങ്ങളായിരുന്ന ജയവിജയന്മാരിൽ ജയൻ മാഷും നമ്മെ വിട്ടു പിരിഞ്ഞു പോയിരിക്കുകയാണ്… എന്റെ പ്രിയപ്പെട്ട സഹോദര തുല്യനായ മലയാളികളുടെ പ്രിയ നടൻ മനോജ്‌ കെ ജയന്റെ പിതാവ് കൂടിയായ ജയൻമാഷിന് കണ്ണീരിൽ കുതിർന്ന പ്രണാമം എന്നാണ് ചിത്ര കുറിച്ചത്.

വളരെ സങ്കടകരമായ വാർത്തയാണ്. ശബരിമലയിൽ വച്ചാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. എനിക്ക് വളരെ പ്രിയപ്പെട്ട സംഗീത‍ജ്ഞനാണ്, സുഹൃത്താണ്. ഭക്തിഗാനമേഖലയിൽ അദ്ദേഹത്തിന് അഗാധപാണ്ഡിത്യമുണ്ടായിരുന്നു. ആദരാഞ്ജലികൾ എന്നാണ് ശരത് പറഞ്ഞത്. ചെമ്പൈ ഗ്രാമത്തിൽ 13 വയസിൽ ഞാൻ കൂടെ മൃദംഗം വായിച്ച അനുഭവം മുതൽ രണ്ട് വർഷം മുൻപേ വായിച്ച കച്ചേരി വരെ.

അത്രയുമേറെ എന്നെ ഇഷ്ടപ്പെട്ട കലാകാരൻ.. എന്റെ മൃദംഗ ധ്വനിയെ ഗുരുവായൂർ ചെമ്പൈ സംഗീതോത്സവ വേദിയിൽ വെച്ചുപോലും പുകഴ്ത്തിയ സംഗീതജ്ഞൻ.. എത്രയെത്ര കച്ചേരികൾ.. എന്റെ ഗാനരചനയെന്നതു കൊണ്ടു മാത്രം അവശനായിരുന്നപ്പോഴും സുലളിതത്തിൽ ഒരു ഗാനം ഈണമിട്ട് പാടി അനുഗ്രഹിച്ച സൻമനസ്..ഇനിയുമുണ്ടേറെ. മരണമില്ലാത്ത സ്മരണകൾ ..ചെമ്പൈ ശിഷ്യനും സംഗീതജ്ഞനും സംഗീത സംവിധായകനുമായ പത്മശ്രീ കെ.ജി ജയന് ആദരാഞ്ജലികൾ എന്നാണ് കൈതപ്രം കുറിച്ചത്.

ആയിരക്കണക്കിന് ഭക്തി ഗാനങ്ങൾക്കും സിനിമാ ഗാനങ്ങൾക്കും ഈണം നൽകിയ മുതിർന്ന സംഗീതജ്ഞൻ കെ.ജി ജയന് പ്രണാമം.ആസ്വാദകരുടെയും ആരാധകരുടെയും ഹൃദയങ്ങളിലേക്ക് മറക്കാനാവത്ത അനുഭൂതികൾ പകർന്നു നൽകിയ സംഗീതജ്ഞൻ വയലിൻ വായനയിലും കർണ്ണാടക സംഗീതത്തിലും തന്റേതായ പ്രാഗത്ഭ്യം തെളിയിച്ചതുകൊണ്ടാണ് രാജ്യം അദ്ദേഹത്തിന് പത്മശ്രീ പുരസ്ക്കാരം നൽകി ആദരിച്ചത്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ശ്രേഷ്ഠ കലാകാരന് പ്രണാമം എന്നാണ് കുഴൽമന്നം ജി രാമകൃഷ്ണൻ പറഞ്ഞത്.

നക്ഷത്രദീപങ്ങൾ…. പൊലിഞ്ഞു. മലയാളത്തിന്റെ പാരമ്പര്യമറിഞ്ഞുകൊണ്ട് എത്രയെത്ര പാട്ടുകൾ… ഭക്തിയുടെ സ്നേഹത്തിന്റെ കാരുണ്യത്തിന്റെ നിറകുടം. പ്രിയപ്പെട്ട സംഗീതജ്ഞൻ ശ്രീ കെ ജി ജയൻ അന്തരിച്ചു എന്നാണ് രമേശ് ചെന്നിത്തല കുറിച്ചത്.

More in Malayalam

Trending

Recent

To Top