Malayalam
അസുഖത്തിന്റെ വഴികളിലൂടെ കടന്നു പോകുമ്പോള്‍ അഭിനയിക്കാന്‍ തിരിച്ചുവരണമെന്നു ഇടയ്ക്കിടെ ഓര്‍മിപ്പിച്ചത് ലളിതയായിരുന്നു, ഞാന്‍ തിരിച്ചുവന്നു; പക്ഷേ ഇനി ലളിത വരില്ല; ശബ്ദത്തിലൂടെ നാരായണിയുടെ ആഴം പുറത്തെക്കിക്കാന്‍ പറ്റിയ ലളിത, വിയോഗത്തിനു പിന്നാലെ ഓര്‍മ്മകളുമായി സഹപ്രവര്‍ത്തകര്‍
അസുഖത്തിന്റെ വഴികളിലൂടെ കടന്നു പോകുമ്പോള്‍ അഭിനയിക്കാന്‍ തിരിച്ചുവരണമെന്നു ഇടയ്ക്കിടെ ഓര്‍മിപ്പിച്ചത് ലളിതയായിരുന്നു, ഞാന്‍ തിരിച്ചുവന്നു; പക്ഷേ ഇനി ലളിത വരില്ല; ശബ്ദത്തിലൂടെ നാരായണിയുടെ ആഴം പുറത്തെക്കിക്കാന്‍ പറ്റിയ ലളിത, വിയോഗത്തിനു പിന്നാലെ ഓര്‍മ്മകളുമായി സഹപ്രവര്‍ത്തകര്‍
മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു കെപിഎസി ലളിത. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നേദനയിലാണ് സിനിമാ ലോകവും മലയാളികളും. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് താരം ചികിത്സയിലായിരുന്നു. എന്നാല്‍ പെട്ടെന്ന് മരണം സംഭവിക്കുകയായിരുന്നു. കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947 മാര്‍ച്ച് പത്തിന് ഇടയാറന്മുളയിലാണ് കെ.പി.എ.സി ലളിത എന്ന മഹേശ്വരി ജനിച്ചത്.
തുടര്‍ന്ന് പഠനകാലങ്ങളില്‍ തന്നെ ഗായികയായും നര്‍ത്തകിയായും പിന്നീട് നാടകങ്ങളിലൂടെ സിനിമയിലേയ്‌ക്കെത്തിയും താരം തിളങ്ങി നില്‍ക്കുകയായിരുന്നു. കെപിഎസി ലളിത അഭിനയിച്ച് തകര്‍ത്ത അനേകായിരം കഥാപാത്രങ്ങള്‍…, ഇന്നും മലയാളികളുടെ മനസില്‍ നിന്നും മായാത്ത ആ ചിത്രങ്ങള്‍ തന്നെയാണ് കെപിഎസി ലളിത എന്ന കലാകാരിയുടെ വിജയവും. മലയാള സിനിമയിലെ ഒരു തീരാ നഷ്ടം തന്നെയാണ് ലളിത.
സിനിമയില്‍ ഏറ്റവും കൂടുതല്‍ തിളങ്ങി നിന്നിരുന്നത് നടന്‍ ഇന്നസെന്റുമായുള്ള കോമ്പിനേഷന്‍ ആയിരുന്നു. ഗജകേസരിയോഗം, അപൂര്‍വ്വം ചിലര്‍, കോട്ടയം കുഞ്ഞച്ചന്‍, മക്കള്‍ മാഹാത്മ്യം, ശുഭയാത്ര, മൈഡിയര്‍ മുത്തച്ഛന്‍, താറാവ്, മണിച്ചിത്രത്താഴ് കള്ളനും പോലീസും, അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും, ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ്, പാവം പാവം രാജകുമാരന്‍, ഗോഡ്ഫാദര്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ ഇരുവരും സ്‌ക്രീനിലെ പ്രിയ താരജോടിയായി മാറുകയായിരുന്നു.
താന്‍ നിര്‍മിച്ച ആദ്യ സിനിമ മുതല്‍ തുടങ്ങിയ സൗഹൃദ ബന്ധമാണ് യാത്രയായത് എന്നാണ് ഇന്നസെന്റ് പറയുന്നത്. പലപ്പോഴും സിനിമയില്‍ അഭിനയിക്കാനുള്ള യാത്രയ്ക്കു മുന്‍പുപോലും ലളിത വിളിച്ച് യാത്ര ചോദിക്കാറുണ്ട്. അപ്പോഴൊന്നും ഞങ്ങള്‍ സിനിമയെ കുറിച്ചല്ല സംസാരിച്ചിരുന്നത്. മിക്കപ്പോഴും കുട്ടികളെ കുറിച്ചാണ് സംസാരിച്ചിരുന്നത്.
ഞാന്‍ നിര്‍മിച്ച ‘ഓര്‍മയ്ക്കായ്’ എന്ന ചിത്രം സംവിധാനം ചെയ്തത് ഭരതനായിരുന്നു. അന്നു ചെന്നൈയില്‍ വച്ചാണ് ലളിതയെ ആദ്യം കാണുന്നത്. അത് വലിയൊരു സൗഹൃദത്തിനു തുടക്കമാവുകയായിരുന്നു. ലളിതയും ഭരതനും ഞങ്ങളുടെ കുടുംബവുമായി ചേര്‍ന്നു നിന്നു. ഞാന്‍ കാണുമ്പോഴേ ലളിത വലിയ നടിയാണ്. പക്ഷെ എന്നെ സ്വീകരിച്ചത് എത്രയോ കാലം പരിചയമുള്ള സുഹൃത്തിനെപ്പോലെയാണ്.
അന്നു ഞാന്‍ സിനിമയിലേക്കു വന്നു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ലളിതയെ പോലൊരു നടിക്ക് എന്നെ അത്ര പരിഗണിക്കേണ്ട കാര്യം പോലുമില്ല. പിന്നീട് ഞാന്‍ നടനായി. എത്രയോ സിനിമകളില്‍ ഞാന്‍ ലളിതയുമായി ചേര്‍ന്ന് അഭിനയിച്ചു. ഇത്രയും കാലത്തിനിടയ്ക്ക് ആരാണ് കൂടെ അഭിനയിക്കേണ്ടതെന്നു തിരക്കഥാകൃത്തോ സംവിധായകനോ ചോദിക്കുമ്പോള്‍ ലളിത ആയാല്‍ നന്നാകുമെന്നു ഞാന്‍ പറയുമായിരുന്നു. അതിനു മുന്‍പോ അതിനു ശേഷമോ ഞാന്‍ ഒരാളുടെയും പേര് പറഞ്ഞിട്ടില്ല. അതു സ്‌നേഹം കൊണ്ടോ അടുപ്പം കൊണ്ടോ മാത്രമായിരുന്നില്ല. ലളിത അപ്പുറത്തു നില്‍ക്കുമ്പോള്‍ കൂടുതല്‍ മെച്ചപ്പെടാനാകുമെന്ന എന്റെ സ്വാര്‍ഥതയായിരുന്നു.
ലളിത വടക്കാഞ്ചേരിയിലെ വീട്ടിലും കൊച്ചിയിലെ ഫ്‌ലാറ്റിലും അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നുവെന്നു കേട്ടപ്പോള്‍ എനിക്കുണ്ടായിരുന്ന അസ്വസ്ഥത ചെറുതായിരുന്നില്ല. ഇടതും വലതുമായി എത്രയോ കാലം കൂടെ നടന്ന ഒരാളാണ് അപ്രത്യക്ഷമായത്. ലളിത എന്റെ ജീവിതത്തിലെയും സിനിമയിലെയും ധൈര്യവും സൗഹൃദവുമായിരുന്നു. ഞാന്‍ അസുഖത്തിന്റെ വഴികളിലൂടെ കടന്നു പോകുമ്പോള്‍ അഭിനയിക്കാന്‍ തിരിച്ചുവരണമെന്നു ഇടയ്ക്കിടെ ഓര്‍മിപ്പിച്ചത് ലളിതയായിരുന്നു. ഞാന്‍ തിരിച്ചുവന്നു; പക്ഷേ ഇനി ലളിത വരില്ല എന്നും അദ്ദേഹം വേദനയോടെ പറയുന്നു.
അതുപോലെ തന്നെ നാരായണി എന്നു പേരു കേള്‍ക്കുമ്പോള്‍ ബഷീറിന്റെ നാരായണിയും മതിലുകള്‍ക്കപ്പുറത്തെ ലളിതയുടെ ശബ്ദവുമല്ലാതെ മറ്റെന്താണ് മലയാളിക്ക് ഓര്മ വരിക. ഒരു സീനില്‍പ്പോലും മുഖം കാണിക്കാതെ, കേവലം ശബ്ദാഭിനയം കൊണ്ട് അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച് വിസ്മയം സൃഷ്ടിച്ച നടിയാണ് കെ.പി.എ.സി ലളിത. ബഷീറിനെ മമ്മൂട്ടി അനശ്വരമാക്കിയപ്പോള്‍ നാരായണി എത്തിയത് ലളിതയുടെ ശബ്ദത്തിലായിരുന്നു. പരസ്പരം കാണാതെ പ്രണയത്തിലാകുന്ന ബഷീറും നാരായണിയും മലയാളത്തിലെ ഏറ്റവും മികച്ച പ്രണയ ജോഡികളായിരുന്നു.
‘മതിലുകള്‍ എന്ന ചിത്രത്തില്‍ ശബ്ദത്തിലൂടെ മാത്രം നാരായണി എന്ന കഥാപാത്രത്തെ വളരെ സുന്ദരമാക്കി. സിനിമയ്ക്ക് വേണ്ടി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 26 സ്ത്രീകളെ ഓഡിഷന്‍ ചെയ്തിരുന്നു. പലരുടെയും ശബ്ദം നല്ലതാണെങ്കിലും സംസാരിക്കുന്ന ഡിക്ഷന്‍ ശരിയായിരുന്നില്ല. ബഷീര്‍ എഴുതിയിരിക്കുന്ന ആ കഥാപാത്രം വളരെ പ്രത്യേകതയുള്ള കഥാപാത്രമാണ്. യഥാര്‍ത്ഥത്തില്‍ ബഷീര്‍ പറയുന്നത് നാരായണി എന്നല്ല കഥാപാത്രത്തിന്റെ യഥാര്‍ത്ഥ പേര്. അവര്‍ ഭര്‍ത്താവിനെ ചിരവ കൊണ്ടടിച്ച് കൊന്ന കേസിലെ പ്രതിയാണ്. പക്ഷെ നോവലില്‍ അതിന്റെയൊക്കെ സൂചന മാത്രമേയുള്ളൂ.
ശബ്ദത്തിലൂടെ ആ കഥാപാത്രത്തിന്റെ ആഴം പുറത്തെക്കിക്കാന്‍ പറ്റിയയാളെ കണ്ടെത്താന്‍ പറ്റാഞ്ഞതോടെയാണ് ലളിതയെ വിളിക്കുന്നത്. ലളിതയെക്കൊണ്ട് മാത്രമാണ് അത് ചെയ്യാന്‍ പറ്റൂയെന്ന് പറഞ്ഞ് ഞാന്‍ അവരെത്തനെ വിളിച്ചു. അന്ന് ലളിതയുടെ ശബ്ദം അന്തര്‍ദേശീയ തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 23 കാരിയുടെ ശബ്ദം സുപരിചിതയായ ലളിതയാണ് നല്‍കിയതെന്ന് പെട്ടന്ന് മനസ്സിലാവില്ലെയെന്ന് ചോദിക്കുന്നവരോട് ഞാന്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.
അപ്പുറത്ത നില്‍ക്കുന്നത് ലളിതയാണെന്ന് ഞാന്‍ സമ്മതിച്ചു. പക്ഷെ ഇപ്പുറത്ത് നില്‍ക്കുന്നക് മമ്മൂട്ടിയല്ലേ, ബഷീറല്ലല്ലോ. മമ്മൂട്ടിയെ ബഷീറില്‍ കാണാന്‍ കഴിയുന്ന പ്രേക്ഷകര്‍ക്ക് ലളിതയില്‍ നാരായണിയെ കാണാം. അത്ര ഭാവനയില്ലാത്തവരല്ലല്ലോ പ്രേക്ഷകര്‍. മാത്രമല്ല മോശപ്പെട്ട, അപരിചിതമായ ശബ്ദത്തേക്കാള്‍ എനിക്ക് പ്രധാനം നല്ല പരിചിതമായ ശബ്ദമാണ്. ബഷീര്‍ എഴുതിയ ആ കഥാപാത്രത്തെ അതില്‍ക്കൂടുതല്‍ പറഞ്ഞ് അവതരിപ്പിക്കാവുന്ന ഒരു നടി മലയാളത്തിലില്ല’ എന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നത്.