വിജയ് ബാബു ചിലര്‍ക്ക് താരമായിരിക്കും എന്നാല്‍ കോടതിക്ക് മുന്നില്‍ അദ്ദേഹം സാധാരണക്കാരന്‍; എയർപോർട്ടിലെ അറസ്റ്റ് എന്തിന് ?; വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞ് കോടതി !
വിജയ് ബാബുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എന്തുകൊണ്ട് ഒരു മാസമായിട്ടും വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തില്ലെന്ന് കോടതി ചോദിച്ചു. പോലീസിന്റെ വിശ്വാസങ്ങള്‍ സംരക്ഷിക്കാനുള്ളതല്ല കോടതിയെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതി പറഞ്ഞു. വിജയ് ബാബു ചിലര്‍ക്ക് താരമായിരിക്കും. എന്നാല്‍ കോടതിക്ക് മുന്നില്‍ അദ്ദേഹം സാധാരണക്കാരന്‍ മാത്രമാണ്.വിജയ് ബാബുവിന്റെ അറസ്റ്റ് ചോദ്യം ചെയ്യലിന് ശേഷമേ പാടുള്ളൂ എന്ന് കോടതി നിര്‍ദേശം നല്‍കി. വിജയ് ബാബുവും പോലീസും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന് സംശയമുണ്ട്. വിജയ് ബാബു സ്ഥലത്തില്ലാത്തത് കൊണ്ട് കേസ് മെറിറ്റില്‍ കേള്‍ക്കാനാവില്ലെന്നും കോടതി പറഞ്ഞു.
വിജയ് ബാബു നാട്ടില്‍ വരുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നത്. അദ്ദേഹം നിയമത്തിന് വിധേയമാകാനല്ലേ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. പോലീസിന്റെ ഇടപെടലില്‍ സംശയമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ വിജയ് ബാബുവുമായി ഒത്തുകളിക്കുന്നുവെന്നും സംശയമുണ്ടെന്ന് കോടതി പറഞ്ഞു.
യുവനടിയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി രണ്ടു ദിവസത്തേക്കു തടഞ്ഞു. വ്യാഴാഴ്ച വരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്നാണ് നിർദ്ദേശം. ഇക്കാര്യം ഇമിഗ്രേഷൻ വിഭാഗത്തെ അറിയിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.
വിജയ് ബാബു നാട്ടിൽ തിരിച്ചെത്തുകയെന്നതാണ് പ്രധാനമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസ് പരിഗണിക്കുമ്പോൾ പ്രതി നാട്ടിലുണ്ടാകണമെന്ന് കോടതി പറഞ്ഞു. അതേസമയം, കോടതി നിർദ്ദേശത്തെ പ്രോസിക്യൂഷൻ എതിർത്തു.
പ്രതി നാട്ടിൽ എത്താതെ എന്തു ചെയ്യാനാകുമെന്ന് കോടതി ചോദിച്ചു. വിജയ് ബാബുവിനെ ഇതുവരെ അറസ്റ്റ് ചെയ്യാനായില്ലല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി. വിജയ് ബാബുവിനെ വിമാനത്താവളത്തിൽവച്ച് അറസ്റ്റ് ചെയ്യുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ പിടിവാശി കാണിക്കരുത്. പൊലീസിന്റെ ധാരണ ശരിവയ്ക്കാനല്ല കോടതി. ഇത് ഈഗോയുടെ പ്രശ്നമല്ല. പ്രതിയെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയാണ് പ്രധാനമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിജയ് ബാബുവിന്റെ ജാമ്യാപേക്ഷയിൽ അതിജീവിതയെ കക്ഷി ചേർക്കാമെന്നും കോടതി വ്യക്തമാക്കി.