ഞാൻ കോംപ്രമൈസ് ചെയ്യാൻ പാടില്ലായിരുന്നു; മീര തിരിച്ച് വരാത്തതായിരുന്നു നല്ലത്; കമലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!!!
By
മലയാളികൾക്ക് പ്രിയങ്കരനായ സംവിധായകനാണ് കമൽ. മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങൾക്കൊപ്പവും ഒരു കാലത്ത് പ്രവർത്തിച്ച കമൽ ഇന്ന് സിനിമകളിൽ സജീവ സാന്നിധ്യം അല്ലെങ്കിലും മലയാള സിനിമയിൽ ഇദ്ദേഹത്തിന് പ്രത്യേക സ്ഥാനം ഉണ്ട്. ഉണ്ണികളെ ഒരു കഥ പറയാം, കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, പൂക്കാലം വരവായി, ഈ പുഴയും കടന്ന്, കൃഷ്ണ ഗുഡിയിൽ ഒരു പ്രണയ കാലത്ത്, സ്വപ്നക്കൂട്, രാപ്പകൽ, ഗ്രാമഫോൺ, അഴകിയ രാവണൻ തുടങ്ങി ശ്രദ്ധേയമായ നിരവധി സിനിമകൾ കമൽ മലയാള സിനിമയ്ക്ക് സമ്മാനിച്ചു.
മോഹൻലാൽ, മമ്മൂട്ടി, ജയറാം തുടങ്ങിയവരുടെ സുവർണ കാലഘട്ടത്തിൽ ഇവരെ വെച്ച് നിരവധി സിനിമകൾ കമൽ സംവിധാനം ചെയ്തു. ഇന്നും ഇവയിൽ പലതും അനശ്വര സിനിമകളായി പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. തുടർന്ന് കമല്‍ സംവിധാനം ചെയ്ത് 2003 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഗ്രാമഫോണ്‍. മനോഹരമായ ഗാനങ്ങള്‍ കൊണ്ട് ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമായി മാറിയ ഗ്രാമഫോണില്‍ ദിലീപ്, മീര ജാസ്മിന്‍, നവ്യ നായര്‍, മുരളി, രേവതി തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചത്.
സംഗീതത്തിന്റെ അകമ്പടിയോടെ പറഞ്ഞ മനോഹരമായ രണ്ട് തലമുറയുടെ പ്രണയം ചിത്രത്തിലുണ്ട്. ആദ്യ തലമുറയുടെ പ്രണയത്തില്‍ രവീന്ദന്‍മാഷും- സാറയും ഒന്നിക്കുന്നില്ല. എന്നാല്‍ രണ്ടാം തലമുറയില്‍ എത്തുമ്പോള്‍ ചില ട്വിസ്റ്റുകളെല്ലാം സംഭവിച്ചതുകൊണ്ട് സച്ചിയ്ക്കും ജെനിഫറിനും ഒന്നിക്കാന്‍ കഴിയുന്നുണ്ട്.
ഇപ്പോഴിതാ സിനിമയ്ക്ക് വേണ്ടി കോംപ്രമൈസ് ചെയ്ത് അബദ്ധം സംഭവിച്ചതിനെ പറ്റി പറയുകയാണ് സംവിധായകനിപ്പോള്‍. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇപ്പോഴും ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നിയൊരു അനുഭവം ദിലീപിന്റെ ഗ്രാമഫോണ്‍ എന്ന സിനിമയിലെ ക്ലൈമാക്‌സില്‍ വരുത്തിയ മാറ്റമാണെന്നാണ് സംവിധായകൻ കമൽ പറയുന്നത്.
ദിലീപടക്കമുള്ളവരുടെ നിര്‍ബന്ധം കൊണ്ടാണ് അങ്ങനെ ചെയ്തതെന്നും സംവിധായകന്‍ പറയുന്നുണ്ട്. കഥാപാത്രങ്ങള്‍ക്ക് അനുസരിച്ച് താരങ്ങളെ തിരഞ്ഞെടുക്കുക എന്നതാണ് എന്റെ രീതി. പിന്നെ സൂപ്പര്‍താരങ്ങള്‍ വരുമ്പോള്‍ അവര്‍ക്ക് പറ്റുന്ന കഥ തിരഞ്ഞെടുക്കാറുമുണ്ട്. എങ്കിലും അവരുടെ താരമൂല്യത്തിന് അനുസരിച്ചുള്ള കഥ ഉണ്ടാക്കാറില്ല. കഥാപാത്രമായി താരങ്ങളെ ഉള്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. അപ്പോള്‍ അവര്‍ക്ക് നല്ല റോള്‍ കിട്ടും.സിനിമ സക്‌സസ് ആവാന്‍ വേണ്ടി കോമേഴ്‌സ്യല്‍ ഫോര്‍മുല ചേര്‍ത്തിട്ട് സിനിമകള്‍ ചെയ്യാറില്ല.
എന്നാല്‍ നല്ല കഥയും കഥാപാത്രങ്ങളും ചെയ്യുമ്പോള്‍ താരങ്ങള്‍ക്കും ഗുണം ചെയ്യാറുണ്ട്. സെല്ലുലോയിഡിലൂടെ പൃഥ്വിരാജിന് മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയിട്ടുണ്ട്. ഞാന്‍ ഇതിന് മുന്‍പ് ചെയ്ത സിനിമകളില്‍ നിന്നും വേറിട്ട കഥയാണ് ഇപ്പോള്‍ ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സിനിമയ്ക്ക് ഒരുപാട് മാറ്റമുണ്ട്. അഭിനേതാക്കാളും സാങ്കേതിക പ്രവര്‍ത്തകരുമെല്ലാം മാറി. അതിലേറ്റവും മാറ്റം ഒടിടി പ്ലാറ്റ്‌ഫോമാണ്.
അതിന് വേണ്ടിയായിട്ട് സിനിമകള്‍ വരുന്നുണ്ട്. ഞാനെന്നും വിശ്വസിക്കുന്നത് തിയേറ്ററില്‍ പോയി സിനിമ കാണുക എന്നതാണ്. മാത്രമല്ല ഇക്കാലത്ത് തിയേറ്ററിക്കല്‍ സിനിമ എന്നൊരു മാറ്റം കൂടി വന്നിട്ടുണ്ട്. തിയേറ്ററില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ ബിഗ് ബജറ്റില്‍ ഒരുക്കുന്ന അടിയും ഇടിയും വലിയ സൗണ്ടുമൊക്കെ ഉള്ളതാണെന്നാണ് യുത്തിനിടയിലൊരു തെറ്റിദ്ധാരണ വന്നത്. അതാണ് തിയേറ്ററിക്കല്‍ അനുഭവമെന്ന് പറയുന്നത്. ഏത് തരം സിനിമയാണെങ്കിലും അത് അവതരിപ്പിക്കുന്ന രീതിയാണ് തിയേറ്ററിക്കല്‍ അനുഭവം.
സിനിമയ്ക്ക് വേണ്ടി ഒരുപാട് കോംപ്രമൈസുകള്‍ ചെയ്തിട്ടുണ്ട്. ഒരിക്കലും ചെയ്യാന്‍ പാടില്ലായിരുന്നു എന്നെനിക്ക് തോന്നിയത് ഗ്രാമഫോണ്‍ എന്ന സിനിമയിലെ ക്ലൈമാക്സില്‍ മാറ്റം വരുത്തിയിട്ട് കൊടുത്തതാണ്. ആ സിനിമയില്‍ രണ്ട് ക്ലൈമാക്സ് ഉണ്ട്. അത് വേണ്ടായിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ട്. ശരിക്കും സിനിമയുടെ ക്ലൈമാക്സില്‍ മീര ജാസ്മിന്റെ കഥാപാത്രം ഇസ്രായേലിലേക്ക് തിരിച്ച് പോകുന്നതാണ് കഥയിലുള്ളത്. അതായിരുന്നു ശക്തിയായിട്ടുള്ളത്. പക്ഷേ അതിവിടെ പ്രദര്‍ശിപ്പിച്ചാല്‍ കുഴപ്പമാവുമെന്ന് ദിലീപ് അടക്കമുള്ള ആളുകളും പ്രൊഡ്യൂസറും ഡിസ്ട്രിബ്യൂട്ടറുമടക്കം നിര്‍ബന്ധിച്ചിരുന്നു.
പടം ഓടണമല്ലോ എന്ന പേടിയില്‍ അതിന്റെ ക്ലൈമാക്‌സ് വീണ്ടും ഷൂട്ട് ചെയ്തു. അത് മാറ്റി ഷൂട്ട് ചെയ്തത് കൊണ്ട് തിയേറ്ററില്‍ കാര്യമായ യാതൊരു മാറ്റവും ഉണ്ടാക്കിയില്ല. മീര തിരിച്ച് വരുന്നത് പോലെയായിരുന്നു. അത് മോശമാവുകയും ചെയ്തു. പിന്നീട് സാറ്റലൈറ്റിന് കൊടുത്തപ്പോള്‍ പഴയ ക്ലൈമാക്‌സാണ് കൊടുത്തത്. ഇപ്പോള്‍ യൂട്യൂബില്‍ നോക്കിയാലും രണ്ട് വേര്‍ഷനിലും ക്ലൈമാക്‌സ് കിട്ടും. എനിക്കിഷ്ടപ്പെട്ടതും മീരയുടെ കഥാപാത്രം തിരികെ പോവുന്നതും ഒരിക്കലും തിരിച്ച് വരാത്തതും തന്നെയാണെന്ന് കമല്‍ പറഞ്ഞു.
അതേസമയം നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിവേകാനന്ദന്‍ വൈറലാണ്. ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി ഒരുങ്ങിയ ചിത്രം ജനുവരി 19 ന് തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ഈ ചിത്രത്തിന് പലവിധത്തിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സംവിധായകന്‍ കമലിന്റെ തിരിച്ചു വരവ് എന്ന പ്രതികരണങ്ങള്‍ക്കൊപ്പം ഷൈന്‍ ടോം ചാക്കോയുടെ അഭിനയം അത്ര നന്നായില്ല എന്ന അഭിപ്രായവും തിയേറ്ററില്‍ നിന്നും എത്തുന്നുണ്ട്.
എന്നാല്‍ ചിത്രം കൈകാര്യം ചെയ്ത വിഷയത്തിന് അഭിനന്ദനങ്ങളും ലഭിക്കുന്നുണ്ട്. ”കമല്‍ സാറിന്റെ തിരിച്ചുവരവ്. എന്തൊരു പ്രോഗ്രസീവ് ആയ സിനിമ. പുരോഗമന ചിന്ത, സംഭാഷണങ്ങള്‍, കഥാപാത്രങ്ങള്‍ ആത്യന്തികമായി പുരോഗമനപരമായ മേക്കിംഗ്. ഇന്‍ഡസ്ട്രിയിലെ അടുത്ത ഹിറ്റ്. തീര്‍ച്ചയായും കാണേണ്ട സിനിമ” എന്നാണ് ഒരാള്‍ എക്‌സില്‍ കുറിച്ചത്. ”വിവേകാനന്ദന്‍ വൈറലാണ് നിരാശപ്പെടുത്തി. ഷൈന്‍ നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ട്. ഫസ്റ്റ് ഹാഫ് ഓകെയാണ്, എന്നാല്‍ ദുര്‍ബലമായ സെക്കന്‍ഡ് ഹാഫ് സിനിമയെ മുഴുവനായി തകര്‍ക്കുന്നു” എന്നാണ് മറ്റൊരാളുടെ അഭിപ്രായം. തുടങ്ങി നിരവധി മന്റുകളാണ് വരുന്നത്.
നേടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, , അനുഷാ മോഹൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധനും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും നിര്‍വഹിക്കുന്നു.