Connect with us

മണിചേട്ടന്‍ നാല്‍പ്പത്തിയെട്ട് വയസിനു ശേഷം ജീവിച്ചിരിക്കില്ലെന്നാണ് ആ ജോത്സ്യന്‍ പ്രവചിച്ചത്, അത് സത്യമായി; വൈറലായി ബാലയുടെ വാക്കുകള്‍

News

മണിചേട്ടന്‍ നാല്‍പ്പത്തിയെട്ട് വയസിനു ശേഷം ജീവിച്ചിരിക്കില്ലെന്നാണ് ആ ജോത്സ്യന്‍ പ്രവചിച്ചത്, അത് സത്യമായി; വൈറലായി ബാലയുടെ വാക്കുകള്‍

മണിചേട്ടന്‍ നാല്‍പ്പത്തിയെട്ട് വയസിനു ശേഷം ജീവിച്ചിരിക്കില്ലെന്നാണ് ആ ജോത്സ്യന്‍ പ്രവചിച്ചത്, അത് സത്യമായി; വൈറലായി ബാലയുടെ വാക്കുകള്‍

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്‍മറഞ്ഞിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും കലാഭവന്‍ മണി എന്ന താരത്തിനോടും മനുഷ്യ സ്‌നേഹിയോടും ആരാധനയും ബഹുമാനവും പുലര്‍ത്തുന്നവര്‍ ഏറെയാണ്. ദാരിദ്ര്യം നിറഞ്ഞ കുടുംബ പശ്ചാത്തലത്തില്‍ നിന്നുമാണ് കലാഭവന്‍ മണി സിനിമയിലെത്തുന്നത്.

താരം തന്നെ താന്‍ കടന്നു വന്ന വഴികളെ കുറിച്ച് പല വേദികളിലും പറഞ്ഞിട്ടുണ്ട്. ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാത്രമേ നമ്മള്‍ മണിയെ കണ്ടിട്ടുള്ളൂ. മിമിക്രി, അഭിനയം,സംഗീതം,സാമൂഹ്യ പ്രവര്‍ത്തനം എന്നിങ്ങനെ മലയാള സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാനാകാത്തവിധം സര്‍വതല സ്പര്‍ശിയായി പടര്‍ന്നൊരു വേരിന്റെ മറ്റൊരുപേരായിരുന്നു കലാഭവന്‍ മണി.

അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോെ്രെ ഡവറുടെ വേഷത്തില്‍ ചലച്ചിത്രലോകത്തെത്തിയെങ്കിലും സുന്ദര്‍ദാസ്, ലോഹിതദാസ് കൂട്ടുക്കെട്ടിലെത്തിയ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തില്‍ സഹനടനായി ശ്രദ്ധ നേടിയ ശേഷം പിന്നീടു നായക വേഷങ്ങളിലേയ്ക്ക് ചേക്കേറുകയായിരുന്നു. ഇന്നും താരത്തിന്റെ മരണം ഒരു തീര ദുഃഖം തന്നെയാണ്.

സഹതാരങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമെല്ലാം ഒരുപോലെ പ്രിയങ്കരനായിരുന്നു മണി. നടനെ കുറിച്ച് സംസാരിക്കുമ്പോള്‍ പല താരങ്ങള്‍ക്കും നൂറ് നാവാണ്. സഹപ്രവര്‍ത്തകന്‍ എന്നതിലുപരി പലര്‍ക്കും ചേട്ടനും അനിയനും ഒക്കെ ആയിരുന്നു അദ്ദേഹം. അത്രയും അടുത്ത ബന്ധമാണ് അദ്ദേഹം എല്ലാവരോടും പുലര്‍ത്തിയിരുന്നത്. ഇപ്പോഴിതാ, മണിയെ കുറിച്ച് നടന്‍ ബാല ഒരിക്കല്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

ബ്ലാക്ക് സ്റ്റാലിയന്‍, പ്രിയപ്പെട്ട നാട്ടുകാരെ തുടങ്ങിയ സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പണ്ട് ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് കലാഭവന്‍ മണിക്കൊപ്പമുള്ള ഓര്‍മകള്‍ ബാല പങ്കുവച്ചത്. എന്തും എപ്പോഴും പറയാന്‍ പറ്റുന്ന ഒരു നല്ല സുഹൃത്തായിരുന്നു തനിക്ക് മണിച്ചേട്ടന്‍ എന്നാണ് ബാല പറഞ്ഞത്. അദ്ദേഹം തന്റെ മരണം മുന്‍കൂട്ടി കണ്ടിരുന്നുവെന്നും ബാല വെളിപ്പെടുത്തിയിരുന്നു.

2011 ല്‍ പുറത്തിറങ്ങിയ ‘പ്രിയപ്പെട്ട നാട്ടുകാരെ’ എന്ന സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുന്ന സമയമായിരുന്നു അത്. ‘അന്ന് ഞങ്ങള്‍ ഒന്നിച്ചു കൂടാറുണ്ടായിരുന്നു. പക്ഷെ ആ സമയത്ത് ജിമ്മും ജിമ്മും മറ്റ് കാര്യങ്ങമെല്ലാം ചെയ്യുന്നത് കൊണ്ട് ഡ്രിങ്‌സ് ഒന്നും വേണ്ടെന്ന് പറയുമായിരുന്നു. ഒരിക്കല്‍ എന്നാലും നീ വാടാ എന്ന് പറഞ്ഞ് അദ്ദേഹം കൂട്ടികൊണ്ട് പോയി,’

‘അന്ന് അദ്ദേഹം പറഞ്ഞത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്, ‘എനിക്ക് ആയുസ് കുറവാണ്. ഞാന്‍ ജാതകം നോക്കി. 48 വയസ്സില്‍ കൂടുതല്‍ ഞാന്‍ ജീവിക്കില്ല’, മണിച്ചേട്ടന്‍ ഇത് പറയുമ്പോള്‍ ഞാന്‍ തടഞ്ഞു. അപ്പോഴാണ് മാള ചേട്ടന്‍ റൂമിലേക്ക് കയറി വന്നത്. മണിച്ചേട്ടന്‍ മരണത്തെ കുറിച്ച് പറയുന്നത് കേട്ട് അദ്ദേഹം കുറേ വഴക്ക് പറഞ്ഞു. ജോത്സ്യന്മാര്‍ പലതും പറയും. അത് കേട്ട് നീ ഓരോന്ന് ചിന്തിക്കേണ്ട, മിണ്ടാതിരിക്ക് എന്നൊക്കെ അദ്ദേഹം പറഞ്ഞു,’ ബാല അഭിമുഖത്തില്‍ പറഞ്ഞു.

നാല്പത്തിയഞ്ച് വയസായപ്പോഴാണ് കലാഭവന്‍ മണി മരിക്കുന്നത്. പല ആരോപണങ്ങളും ഊഹാപോഹങ്ങളുമെല്ലാം അന്ന് ഉയര്‍ന്നു വന്നിരുന്നു. ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും സിനിമയിലും കലാരംഗത്തും സജീവമായി നില്‍ക്കുമ്പോഴാണ് 2016 മാര്‍ച്ച് ആറിന് തികച്ചും അപ്രതീക്ഷിതമായി കലാഭവന്‍ മണി ഈ ലോകത്തോട് വിട പറഞ്ഞത്. കരള്‍ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

എന്നാല്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ മാരകമായ വിഷാംശം കണ്ടെത്തിയതോടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്നു. വിഷമദ്യം കുടിച്ചതാകാം മരണത്തിന് ഇടയാക്കിയതെന്നും അഭ്യൂഹമുയര്‍ന്നു. സഹോദരന്‍ ഉള്‍പ്പടെ കുടുംബാംഗങ്ങള്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തി. ഇതോടെ മണിയുടെ സുഹൃത്തുക്കളും അഭിനേതാക്കളുമായ തരികിട സാബു, ജാഫര്‍ ഇടുക്കി എന്നിവരില്‍നിന്ന് പൊലീസ് മൊഴിയെടുക്കുകയും ചെയ്തിരുന്നു.

അടുത്തിടെ കലാഭവന്‍ മണിയെ കുറിച്ച് അദ്ദേഹത്തിന്റെ മകള്‍ ശ്രീലക്ഷ്മി പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അച്ഛന്റെ ആത്മാവ് ഇപ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ട്. മരിക്കും മുന്‍പേ എന്നോട് പറഞ്ഞത്, നന്നായി പഠിക്കണം എല്ലാ വിഷയങ്ങള്‍ക്കും നല്ല മാര്‍ക്ക് വാങ്ങണം എന്നാണ്. അച്ഛന് കൊടുത്ത ആ വാക്ക് എനിക്ക് പാലിക്കണം. തന്നെ എപ്പോഴും അച്ഛന്‍ മോനേ എന്നാണ് വിളിക്കുക. ആണ്‍കുട്ടികളെ പോലെ എനിക്ക് നല്ല ധൈര്യം വേണം എന്നാണ് അച്ഛന്‍ പറയാറുള്ളത്. കാര്യപ്രാപ്തി വേണം കുടുംബത്തിലെ കാര്യങ്ങളൊക്കെ ഒറ്റയ്ക്ക് നോക്കി നടത്താന്‍ കഴിയണം എന്നൊക്കെ പറയുമായിരുന്നു.

ഇതൊക്കെ കേള്‍ക്കുമ്പോള്‍ എന്തിനാണ് കുട്ടിയായ എന്നോട് ഇതൊക്കെ പറഞ്ഞത് എന്ന് ചിന്തിച്ചിട്ടുണ്ട്. ഇപ്പോഴാണ് കാര്യങ്ങള്‍ മനസിലാകുന്നത്. അച്ഛന് ഇങ്ങനെ ഉണ്ടാകും എന്ന് നേരത്തെ അദ്ദേഹം അറിഞ്ഞിരുന്നോ എന്ന് തോന്നിപോകും. അച്ഛന്‍ മരിച്ചശേഷം അമ്മ വീടിനു പുറത്തിറങ്ങിയിട്ടില്ല. അച്ഛന്‍ ഉണ്ടായിരുന്നപ്പോഴും അച്ഛനോട് ഒപ്പമല്ലാതെ അമ്മ വീടിനു പുറത്തുപോകാറുണ്ടായിരുന്നില്ല. അമ്മയുടെ സപ്പോര്‍ട്ടാണ് എന്റെ ബലം. അച്ഛന്‍ മരിച്ച ശേഷം വീട്ടില്‍ നോണ്‍ വേജ് പാകം ചെയ്യാറില്ല. അച്ഛന്റെ ബലികുടീരത്തില്‍ ഇരിക്കുമ്പോള്‍ ഒരു പ്രത്യേക കാറ്റ് വരും. ആ കാറ്റിന് അച്ഛന്റെ പെര്‍ഫ്യൂമിന്റെ മണം ആയിരിയ്ക്കും. അച്ഛന്‍ എങ്ങും പോയിട്ടില്ല എന്ന തോന്നലാണ് അപ്പോള്‍ കിട്ടുന്നത് എന്നും ശ്രീലക്ഷ്മി നിറകണ്ണുകളോടെ പറയുന്നു.

More in News

Trending

Recent

To Top