നടി ആക്രമിക്കപ്പെട്ട കേസ്; തുടര്‍ അന്വേഷണ കാലയളവ് നാളെ തീരും.. പിടികൊടുക്കാതെ അളിയന്‍, തീപിടിച്ച് ക്രൈംബാഞ്ച്
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി നാളെ അവസാനിക്കും. 3 മാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് അടുത്തയാഴ്ച പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നീട്ടിക്കിട്ടാതിരിക്കാനായിരിക്കും ദിലീപിന്റെ അഭിഭാഷകര്‍ വാദിക്കുക.
കേസുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികളുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. കൂടാതെ കാവ്യ മാധവന്‍ അടക്കമുള്ളവരെ ഇനിയും ചോദ്യം ചെയ്തിട്ടില്ല. ഈ സാഹചര്യമാകും അന്വേഷണം കോടതിയെ അറിയിക്കുക. ദിലീപിന്റെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പടെയുള്ളവര്‍ നോട്ടീസ് നല്‍കിയിട്ടും ചോദ്യം ചെയ്യലിന് ഇതുവരെ ഹാജരായിട്ടില്ല. ഈ കാരണങ്ങളെല്ലാം ചൂണ്ടിക്കാട്ടി അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്നാകും അന്വേഷണ സംഘം ആവശ്യപ്പെടുക. ഇതുവരെയുള്ള അന്വേഷണത്തിലുണ്ടായ പുരോഗതി കാണിക്കുന്ന റിപ്പോര്‍ട്ടും അന്വേഷണ സംഘം കോടതിയെ അറിയിക്കും.
അതേസമയം നടിയെ ആക്രമിച്ച കേസിൽ പുനരന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘത്തിനെതിരേ പരാതിയുമായി ദിലീപിന്റെ അഭിഭാഷൻ. കേസിൽ മേൽനോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. ശ്രീജിത്ത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി. ബൈജു പൗലോസ് എന്നിവർക്കെതിരേ അഡ്വ. ഫിലിപ്പ് ടി. വർഗീസാണ് ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് പരാതി നൽകിയത്.