News
നടിയെ ആക്രമിച്ച ദൃശ്യം ദിലീപിന്റെ വീട്ടിലെത്തി, ഏഴിലേറെ ക്ലിപ്പുകള്‍! എത്തിച്ചത് ആ വിഐപി, എല്ലാ കള്ളങ്ങളും പൊളിയുന്നു…ജയിലിലായത് കൊണ്ട് പൾസർ സുനി ജീവനോടെയിരിക്കുന്നു…വെളിപ്പെടുത്തലുമായി സംവിധായകൻ
നടിയെ ആക്രമിച്ച ദൃശ്യം ദിലീപിന്റെ വീട്ടിലെത്തി, ഏഴിലേറെ ക്ലിപ്പുകള്‍! എത്തിച്ചത് ആ വിഐപി, എല്ലാ കള്ളങ്ങളും പൊളിയുന്നു…ജയിലിലായത് കൊണ്ട് പൾസർ സുനി ജീവനോടെയിരിക്കുന്നു…വെളിപ്പെടുത്തലുമായി സംവിധായകൻ
കൊച്ചിയിൽ പ്രമുഖ നടിയെ ആക്രമിച്ച് വീഡിയോ പകർത്തിയ കേസിൽ നിർണായക വെളിപ്പെടുത്തലാണ് സിനിമാ സംവിധായകൻ ബാലചന്ദ്ര കുമാർ കഴിഞ്ഞ ദിവസം നടത്തിയത്. നടിയെ പ്രതികൾ ആക്രമിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദിലീപിന് ഒരു വിഐപി വീട്ടിൽ എത്തിച്ച് നൽകി എന്നാണ് ബാലചന്ദ്ര കുമാർ പറഞ്ഞത്.
ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കേസുമായി ബന്ധപ്പെട്ട് ബാലചന്ദ്ര കുമാർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ജയിലിൽ കിടക്കുന്നത് കൊണ്ടാണ് പൾസർ സുനി ഇപ്പോഴും ജീവനോടെ ഇരിക്കുന്നത് എന്നും ബാലചന്ദ്ര കുമാർ അഭിമുഖത്തിൽ പറയുന്നു. ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാര്‍.
ഒക്ടോബര്‍ മൂന്നിനാണ് ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയത്. നവംബര്‍ 15ന് ആ വീഡിയോ ക്ലിപ്പ് ദിലീപിന്റെ പക്കലെത്തി. ദിലീപ് ജാമ്യത്തിലിറങ്ങി 40 ദിവസത്തിനുള്ളില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ ഒരു വിഐപി എത്തിച്ചു. ദിലീപും ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരിയുടെ ഭര്‍ത്താവ് സുരാജും ഉള്‍പ്പെടെയുള്ളവര്‍ കാണുന്നതിന് താന്‍ സാക്ഷിയായി. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങളുടെ പകര്‍പ്പായിരുന്നു ഇത്. ഏതാണ്ട് ഏഴിലേറെ ക്ലിപ്പുകള്‍ അടങ്ങുന്നതാണ് ഈ ദൃശ്യങ്ങൾ
ഭായി കാണുന്നുണ്ടോ എന്ന് എന്നോട് ചോദിച്ചു, എന്താണ് സര്‍ ഞാന്‍ ചോദിച്ചു. സുനിയുടെ ക്രൂരകൃത്യങ്ങള്‍ എന്നാണ് ദിലീപ് മറുപടി പറഞ്ഞത്. നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങളാണെന്ന് മനസ്സിലാതോടെ ഞാനില്ല എന്ന് പറഞ്ഞ് ഞാന്‍ മാറിയിരുന്നു. അവരുടെ സംസാരം നിരീക്ഷിച്ചു. ഒരു വിഐപിയാണ് ദൃശ്യങ്ങള്‍ ടാബില്‍ കൊണ്ടു വന്നത്. ദൃശ്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതും കേട്ടെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.
പള്‍സര്‍ സുനി ജാമ്യത്തിലിറങ്ങിയാല്‍ ജീവന് ഭീഷണി ഉണ്ടെന്ന് ഉറപ്പാണ്. പള്‍സര്‍ സുനി ജയിലില്‍ കിടക്കുന്നത് കൊണ്ടാണ് ഇപ്പോഴും ജീവനോടെ ഇരിക്കുന്നത് എന്നാണ് താന്‍ കരുതുന്നത്. ഇപ്പോള്‍ ഇതൊക്കെ പറയാനുളള കാരണങ്ങളിലൊന്ന് കൊല്ലുമെന്നുളള ഭയം ആണ്. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ തോന്നി, ഇനി കൊല്ലുന്നുവെങ്കില്‍ കൊല്ലട്ടെ, ലോകത്തോട് പറഞ്ഞേക്കാം എന്ന്. മുഖ്യമന്ത്രിയോട് പറഞ്ഞത് ലോകം അറിയാനാണ്. എഡിജിപി സന്ധ്യയുടെ നമ്പറില്‍ പതിനഞ്ച് തവണ വിളിച്ചു. പ്രതികരിച്ചതേ ഇല്ല. മുഖ്യമന്ത്രിക്ക് കൊടുത്തത് പോലെ ഒരു പരാതി കൊടുക്കാനും ഓഡിയോ ക്ലിപ്പുകള്‍ കൊടുക്കാനുമായിരുന്നു എഡിജിപിയെ വിളിച്ചത്. അവരായിരുന്നല്ലോ കേസ് അന്വേഷിച്ചത്.
പരാതി കൊടുത്തിട്ട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകുന്നില്ലെങ്കില്‍ താന്‍ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. അവധി കഴിഞ്ഞ ഉടനെ കോടതിയെ നേരിട്ട് സമീപിക്കുമെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ അടുത്ത ബന്ധം ഉളളതായും ബാലചന്ദ്ര കുമാര്‍ ആരോപിക്കുന്നു. ആലുവയിലുളള ദിലീപിന്റെ വീട്ടില്‍ വെച്ച് പള്‍സര്‍ സുനിയെ താന്‍ നേരിട്ട് കണ്ടതായും പരിചയപ്പെട്ടിരുന്നതായും ബാലചന്ദ്രകുമാര്‍ പറയുന്നു. നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം ഇക്കാര്യം താന്‍ ദിലീപിനോട് ചോദിച്ചിരുന്നു എന്നും എന്നാല്‍ ദിലീപ് അന്ന് അറിയില്ലെന്ന് പറഞ്ഞുവെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.
2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയിൽ നടിക്കെതിരെ ആക്രമണമുണ്ടായത്. നടി സഞ്ചരിച്ചിരുന്ന കാറിൽ അതിക്രമിച്ച് കയറിയ സംഘം താരത്തെ അക്രമിക്കുകയും അപകീർത്തികരമായി ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തു എന്നായിരുന്നു കേസ്. സംഭവവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 18 നാണ് നടിയുടെ കാർ ഓടിച്ചിരുന്ന മാർട്ടിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. അതിന് പിന്നാലെയാണ് പൾസർ സുനി എന്ന സുനിൽകുമാറടക്കമുള്ള 6 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നത്. പിന്നീട് കേസുമായി ബന്ധപ്പെട്ട് നിരവധിപേർ പിടിയിലായി. ജൂലൈ 10 നാണ് കേസിൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കാണിച്ച് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഏതാനും നാളത്തെ ജയിൽ വാസത്തിന് ശേഷം കർശന ഉപാധികളോടെ പിന്നീട് ദിലീപിന് ജാമ്യം ലഭിക്കുകയായിരുന്നു.