Malayalam
മണിചേട്ടന്റെ കയ്യില്‍ ഇരിക്കുന്ന ആ മുതലാണ് തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിന്‍റെ ഉപജ്ഞ്ജാതാവ്; വൈറൽ പാട്ടിന് പിന്നിലെ കക്ഷി ഇവിടെയുണ്ട്; സംവിധായകന്റെ കുറിപ്പ് വൈറൽ
മണിചേട്ടന്റെ കയ്യില്‍ ഇരിക്കുന്ന ആ മുതലാണ് തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിന്‍റെ ഉപജ്ഞ്ജാതാവ്; വൈറൽ പാട്ടിന് പിന്നിലെ കക്ഷി ഇവിടെയുണ്ട്; സംവിധായകന്റെ കുറിപ്പ് വൈറൽ
സാറാസ് ചിത്രത്തിലെ ഏറെ രസകരമായ ഒരു രംഗമാണ് ചാടിക്കളിക്കുന്ന കുഞ്ഞിപ്പുഴു. താരങ്ങൾ ഉൾപ്പടെ നിരവധി പേർ ഇൻസ്റ്റഗ്രാമിൽ ഈ പാട്ട് ഉപയോഗിച്ചു ചെയ്ത രസകരമായ റീൽസുകൾ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ആ കുഞ്ഞിപ്പുഴുവിന്റെ ശരിക്കുള്ള ഉപജ്ഞാതാവിനെ പരിചയപെടുത്തുകയാണ് സംവിധായകൻ ജൂഡ്.
ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ജൂഡ് പാട്ടിന്റെ ഉപജ്ഞാതാവിനെ പരിചയപ്പെടുത്തിയത്. സാറാസിലെ കലാ സംവിധായകനെ ആരാധകർക്ക് പരിചയപ്പെടുത്തി പങ്കുവച്ച പോസ്റ്റിലാണ് കുഞ്ഞി പുഴു പാട്ടിനു പിന്നിലെ വ്യക്തി ആരാണെന്ന് ജൂഡ് വെളിപ്പെടുത്തിയത്.
“ഇത് മണിചേട്ടന്‍( പേര് മോഹന്‍ ദാസ്). ശരിക്കും എന്‍റെ ചേട്ടനെ പോലെ തന്നെ. അയ്യപ്പനും കോശിയിലെ പോലീസ് സ്റ്റേഷന്‍ അടക്കം സെറ്റ് ആയിരുന്നു. അതിന് പുറകിലെ തല. ലൂസിഫര്‍ , മാമാങ്കം മുതലായ വമ്പന്‍ സിനിമകള്‍ ചെയ്ത മണിചേട്ടന്‍ തന്നെയാണ് സാറസ് ചെയ്തതും. നിമിഷും മണിചേട്ടനും കൂടെ കട്ടക്ക് നിന്നതിന്‍റെയാണ് സാറാസില്‍ നമ്മള്‍ കണ്ട ഓരോ ലോകേഷനും സുന്ദരമായി തോന്നിയത്. ‘ദി ഗ്രേറ്റ് ആർട്ട് ഡയറക്ടർ ഓഫ് സാറാസ്’.”
“സിംഗിള്‍ ഫോട്ടോ കിട്ടാത്തത് കൊണ്ടല്ല ഫാമിലി ഫോട്ടോ ഇട്ടത്. മണിചേട്ടന്റെ കയ്യില്‍ ഇരിക്കുന്ന ആ മുതലാണ് തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിന്‍റെ ഉപജ്ഞ്ജാതാവ്. ലോകേഷന്‍ ഹണ്ടിനിടെ മണിചേട്ടനെ ഫോണില്‍ വിളിച്ച് മകന്‍ കുഞ്ഞിപ്പുഴു പാടിച്ച കാര്യം പറഞ്ഞു കേട്ടു ചിരിച്ചു മറിഞ്ഞ ഞാന്‍ അതും തിരക്കഥയില്‍ കയറ്റുകയായിരുന്നു. ‘അവന്റെയൊരു കുഞ്ഞിപ്പുഴു’,” ജൂഡ് ആന്തണി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അന്ന ബെന്നിനെയും സണ്ണി വെയ്നേയും പ്രധാന കഥാപാത്രങ്ങളാക്കിയാണ് ജൂഡ് ആന്‍റണി ജോസഫ് ‘സാറാസ്’ ഒരുക്കിയത്. ജൂലായ് 5നാണ് ഒടിടി റിലീസായി ചിത്രം എത്തിയത്. അന്ന ബെന്നിനൊപ്പം അച്ഛനും തിരക്കഥാകൃത്തുമായ ബെന്നി പി. നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ആദ്യമായി ഒരുമിച്ച് സിനിമയില്‍ പാടുന്നുമുണ്ട് എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. കൊച്ചി മെട്രോ, ലുലു മാള്‍, വാഗമണ്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇരുന്നോറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ഉള്‍പ്പെടുത്തി ഒരുക്കിയ ചിത്രം കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പൂര്‍ണമായി പാലിച്ചാണ് ഷൂട്ട് പൂര്‍ത്തിയാക്കിയത്.