Connect with us

മുടിമുറിച്ച നരകള്‍ വീണു തുടങ്ങിയ തലയില്‍ ഉമ്മ വച്ചു, എന്ത് മാത്രം പൈസ തന്ന കൈ ആണ് ഇത്; കനകലതയെ കാണാന്‍ പോയതിനെ കുറിച്ച് അനീഷ് രവി

Malayalam

മുടിമുറിച്ച നരകള്‍ വീണു തുടങ്ങിയ തലയില്‍ ഉമ്മ വച്ചു, എന്ത് മാത്രം പൈസ തന്ന കൈ ആണ് ഇത്; കനകലതയെ കാണാന്‍ പോയതിനെ കുറിച്ച് അനീഷ് രവി

മുടിമുറിച്ച നരകള്‍ വീണു തുടങ്ങിയ തലയില്‍ ഉമ്മ വച്ചു, എന്ത് മാത്രം പൈസ തന്ന കൈ ആണ് ഇത്; കനകലതയെ കാണാന്‍ പോയതിനെ കുറിച്ച് അനീഷ് രവി

നടി കനകലതയുടെ ഇപ്പോഴത്തെ അവസ്ഥ കഴിഞ്ഞ ദിവസമാണ് വാര്‍ത്താലോകത്ത് ചര്‍ച്ചയായത്. പാര്‍ക്കിണ്‍സണ്‍ രോഗവും മറവിയും കാരണം കഷ്ടത അനുഭവിക്കുകയാണ് കനകലത. ഇപ്പോഴിതാ കനകലതയെ സന്ദര്‍ശിച്ചിരിക്കുകയാണ് നടന്‍ അനീഷ് രവി. തന്നെ കണ്ടപ്പോള്‍ കനകലത വിറയ്ക്കുന്ന ചുണ്ടുകളോടെ തന്റെ പേര് പറയാന്‍ ശ്രമിച്ചുവെന്നാണ് അനീഷ് രവി തന്റെ കുറിപ്പില്‍ പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഒരു പകലിന്റെ രണ്ടു പകുതികള്‍. ഇന്നലെ 07/10/2023 ശനിയാഴ്ച്ച

വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നലെ രാവിലെ വീണ്ടും ദൂരദര്‍ശന്‍ കേന്ദ്രത്തിലേയ്ക്ക് …
കലയും കാലവും എന്ന പുതിയ പ്രോഗ്രാമിന്റെ ഭാഗമായി ഒരിയ്ക്കല്‍ക്കൂടി രഞ്ജിത്തേട്ടനൊപ്പം . ഒരുപാടു സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു
നാളുകള്‍ക്ക് ശേഷം തറവാട്ടിലേക്ക് വരുമ്പോ ബന്ധുമിത്രാദികള്‍ ചുറ്റും കൂടി കുശലാന്വേഷണം നടത്തുന്ന ഒരു പ്രതീതി എല്ലാവരോടും സ്‌നേഹംപങ്കുവച്ച് ദൂരദര്‍ശന്‍ കേന്ദ്രത്തിന്റെ അകത്തളങ്ങളിലൂടെ അങ്ങനെ നടക്കുമ്പോ എന്തോ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു. പതിനാലാം നൂറ്റാണ്ടില്‍ തെക്കന്‍ തിരുവിതാം കൂറില്‍ രൂപം കൊണ്ട കഥാകഥനം വില്പാട്ട് ..!

വില്ലടിച്ചാന്‍ പാട്ടെന്നും വില്ലുകൊട്ടി പാട്ടൊന്നുമൊക്കെ അറിയപ്പെടുന്ന കലാരൂപത്തിനെക്കുറിച്ചും ആ കലാരൂപത്തോടൊപ്പം സഞ്ചരിയ്ക്കുന്ന ശുദ്ധകലാകാരന്മാരോടൊപ്പവുമായി കുറേ നിമിഷങ്ങള്‍ ….! പുനലൂര്‍ പിള്ള സര്‍ കലൈ ഗ്രാമണി ശ്രീ അയ്യപ്പന്‍ അവര്‍കള്‍, തോന്നയ്ക്കല്‍ മണികണ്ഠന്‍ ചേട്ടന്‍
ഭാഷാ പണ്ഡിതന്‍ തോട്ടം ഭുവനേശ്വരന്‍ നായര്‍ തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം അവരുടെ അറിവിന്റെ, അനുഭവ സമ്പത്തിന്റെ ,ആത്മാര്‍പ്പണത്തിന്റെ ജീവിത വഴികളിലൂടെ ഒരു യാത്ര ഒരുപാടു സന്തോഷം തോന്നിയ നിമിഷങ്ങള്‍.

അയ്യപ്പന്‍ സര്‍ അനുഷ്ടാന കലയായ തമിഴ് വില്‍പാട്ടിനെ പറ്റി വാചാലനാകുമ്പോള്‍..തൊട്ടടുത്ത് വില്‍പാട്ട് എന്ന ജനകീയ കലയെ കുറിച്ചു രസ ചരടില്‍ കോര്‍ത്ത് 78 കാരനായ പിള്ള സാര്‍ ചുറുചുറുക്കോടെ പറഞ്ഞു തുടങ്ങും ..അപ്പോഴേയ്ക്കും ഒപ്പമിരുന്ന ഞങ്ങളെ മുഴുവന്‍ അത്ഭുതപ്പെടുത്തികൊണ്ട് ദാനധര്‍മ്മിയായ കര്‍ണ്ണന്റെ കഥ പറഞ്ഞ് മണികണ്ഠന്‍ ചേട്ടന്‍ ഞങ്ങളുടെ മുഴുവന്‍ കണ്ണു നനയിച്ചു. ഭാഷ യുടെ മനോഹരമായ പദസമ്പത്തുകൊണ്ട് തോട്ടം സര്‍ ഞങ്ങളുടെ ഒക്കെ മനസില്‍ പുതിയ വെളിച്ചം വിതറി
അങ്ങനെ കലയുടെ അറിയാത്ത വഴികളിലൂടെ കുറേ ഏറെ നിമിഷങ്ങള്‍ ….

മംഗളം പാടി വില്‍പ്പാട്ടു ചരിതം അവസാനിപ്പിയ്ക്കുമ്പോ വല്ലാത്ത ഒരാത്മ സംതൃപ്തി …നന്ദി ദൂരദര്‍ശന്‍ കേന്ദ്രം. നന്ദി പ്രിയപ്പെട്ട രഞ്ജിത്തേട്ടന്‍ ..!
ഇനി രണ്ടാം പകുതി. ഷൂട്ട് കഴിഞ്ഞ് നേരെ പൊറ്റയിലേയ്ക്ക് അവിടെ കനകം എന്ന വീട്ടിലേയ്ക്ക്. ഉള്ളിലുള്ളത് പറഞ്ഞാലല്ലേ അറിയൂ എന്ന്. ചിലര്‍ ചിലപ്പോ പറയാറുണ്ട് എന്നാല്‍. എത്രപറഞ്ഞാലും മറ്റുള്ളവര്‍ക്ക് മനസിലാകാത്ത ചില ബന്ധങ്ങള്‍ കൂടി ഉണ്ട് ..! പരസ്പരം കാണുമ്പോ …ഒന്നും പറയാതെ തന്നെ..കണ്ണുകളില്‍ നിറയുന്ന നനവിന്റെ സ്‌നേഹ ജലം അലിഞ്ഞിറങ്ങുന്നത് …ഇന്നലെ ഞാന്‍ കണ്ടു.

ചെയ്തു തീര്‍ക്കണമെന്ന് മനസ്സിലാഗ്രഹിച്ച കാര്യങ്ങളൊക്കെ ചെയ്തു തീര്‍ത്ത് പിന്നെ ഒന്നുമറിയാത്ത ബാല്യത്തിലേയ്‌ക്കൊരു തിരിഞ്ഞു പോക്ക്
എങ്കിലും. എന്നെ കണ്ടതും വിറയ്ക്കുന്ന ചുണ്ടുകളോടും നനയുന്ന മിഴികളോടുമായി ചിതറിയ ശബ്ദത്തില്‍ ചേച്ചി പറയുന്നുണ്ടായിരുന്നു
അ നീ ..ശ് ഷ്. എന്റെ കണ്ണ് നിറഞ്ഞൊഴുകാന്‍ തുടങ്ങി.

പുറത്തു കൊണ്ട് വന്നിരുത്തി കുറെ നേരം ഞങ്ങള്‍ നോക്കിയിരുന്നു. നിശബ്ദ മായ കുറെ നിമിഷങ്ങള്‍. രാവിലെ എല്ലാവരോടും വാതോരാതെ ചിരിച്ചും തമാശകള്‍ പറഞ്ഞുമൊക്കെ ഇരുന്ന എന്റെ നാവുകള്‍. ഈ ദിവസത്തിന്റെ രണ്ടാം പകുതിയില്‍. വറ്റി വരണ്ടത് പോലെ തോന്നി. കണ്ണുകള്‍ തുളുമ്പുന്നത് കൊണ്ടാവും ഇടയ്ക്കിടയ്ക്ക് എനിയ്ക്ക് ചേച്ചിയുടെ മുഖം വ്യക്തമാകുന്നുണ്ടായിരുന്നില്ല. ഒന്നും പറയാതെ മിണ്ടാതിരിയ്ക്കുമ്പോഴും
എന്റെ ഓര്‍മ്മകള്‍ വര്ഷങ്ങള്ക്കു പിന്നിലേയ്ക്ക് ഓടിനടക്കുകയായിരിന്നു. ഞാന്‍ ആദ്യമായി ഒരു മെഗാ ഷോയ്ക്ക് അവതാരകന്റെ വേഷം കെട്ടുന്നത്
സ്‌റ്റേജില്‍ ഡാന്‍സ് കളിയ്ക്കുന്നത്. സ്‌കിറ്റ് കളിയ്ക്കുന്നതൊക്കെ.

അന്ന് പാപ്പനം കോടുള്ള അവരുടെ മനോഹരമായ വീട്ടിലായിരുന്നു ഞങ്ങളെല്ലാം. സായിചേട്ടനും കല്പനച്ചേച്ചിയും തുടങ്ങി പത്തിരുപതോളം പേര്‍
എത്ര എത്ര യാത്രകള്‍ വേദികള്‍ . ഓര്‍മ്മകള്‍ തിരികെ എത്തുമ്പോ …വന്ന നേരം മുതല്‍ ചേച്ചി ചോദിച്ച ചോദ്യം വീണ്ടും ആവര്‍ത്തിച്ചു. എങ് ങി നെ യാ വന്നേ ….
ഞാന്‍ വീണ്ടും പറഞ്ഞു കാറില്‍. ഇടക്കിടയ്ക്ക് പരിശ്രമിച്ചുയര്‍ത്തിയ കൈ കൊണ്ട് എന്റെ കവിളില്‍ തൊട്ട് ഉമ്മ വയ്ക്കും. എന്റെ അമ്മയായും ചേച്ചിയായും ഒക്കെ സ്‌ക്രീനില്‍ വന്നു മാഞ്ഞ് പോയെങ്കിലും. മനസില്‍ മായാതെ നില്‍ക്കുന്ന അതിലും വലിയ ഒരു ആത്മ ബന്ധം ഉള്ളതുപോലെ എനിയ്ക്കു തോന്നുന്നു ..അതാണ് ഇന്നലെ എന്നെ അവിടെ എത്തിച്ചത്.

എത്രയോ ഇടങ്ങളില്‍ എനിയ്ക്കവസരം നേടിത്തന്ന ആളാണ്. വിജയകുമാരി ചേച്ചിയും അപ്പുണ്ണിയും ചേച്ചിയെ പൊന്നുപോലെ നോക്കുന്നത് കണ്ടപ്പോ ഒരുപാട് സന്തോഷമായി. യാത്ര പറഞ്ഞിറങ്ങുമ്പോ ഓറഞ്ച് വാങ്ങാനായി ഞാന്‍ കൊടുത്ത പൈസ വാങ്ങാന്‍ കൂട്ടാക്കാതെ തിരികെ തരാന്‍ ശ്രമിയ്ക്കുന്നുണ്ടായിരുന്നു
മുടിമുറിച്ച നരകള്‍ വീണു തുടങ്ങിയ തലയില്‍ ഉമ്മ വച്ചു കൊണ്ട് ഞാന്‍ പറഞ്ഞു. എന്ത് മാത്രം പൈസ തന്ന കൈ ആണ് ഇത്. വീണ്ടും വരും. എന്ന് പറഞ്ഞിറങ്ങുമ്പോ എന്റെ ശബ്ദവും ചേച്ചിയുടേതെന്നപോലെ ചിതറുന്നുണ്ടായിരുിന്നു.

More in Malayalam

Trending

Recent

To Top