Connect with us

മാനസികാരോഗ്യത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കാവുന്നതല്ല, ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അല്ലെന്ന് ഇന്ത്യന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അസോസിയേഷന്‍

Malayalam

മാനസികാരോഗ്യത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കാവുന്നതല്ല, ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അല്ലെന്ന് ഇന്ത്യന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അസോസിയേഷന്‍

മാനസികാരോഗ്യത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കാവുന്നതല്ല, ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അല്ലെന്ന് ഇന്ത്യന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അസോസിയേഷന്‍

മലയാളികള്‍ക്കേറെ സുപരിചിതയാണ് ലെന. അടുത്തിടെ ഒരു മാദ്യമത്തിന് നല്‍കിയ അഭിമുത്തില്‍ താരം നടത്തിയ പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. മനോരോഗ ചികിത്സയെ കുറിച്ച് അടക്കം ലെന നടത്തിയ പരാമര്‍ശങ്ങള്‍ അബദ്ധങ്ങളാണെന്ന് ഡോ. സിജെ ജോണ്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴിതാ ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അല്ലെന്ന് ഇന്ത്യന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അസോസിയേഷന്‍.

അഭിമുഖങ്ങളില്‍ മാനസികാരോഗ്യത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കാവുന്നതല്ലെന്നും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അസോസിയേഷന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ഈഗോ ഇല്ലാതായാല്‍ മൈഗ്രെയ്ന്‍ ഇല്ലാതാകും. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന മരുന്നുകള്‍ ആരോഗ്യപ്രശ്‌നമുണ്ടാക്കും എന്നിങ്ങനെയുള്ള വാദങ്ങള്‍ അഭിമുഖത്തില്‍ ലന ഉന്നയിച്ചിരുന്നു.

സൈക്ക്യാട്രിക് മരുന്നുകള്‍ ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്നീട് ഉപേക്ഷിക്കാനാകില്ലെന്നും ലെന വാദിച്ചിരുന്നു. പൂര്‍വ ജന്മത്തിലെ കാര്യങ്ങള്‍ തനിക്ക് ഓര്‍മ്മയുണ്ടെന്നും ലെന പറഞ്ഞിരുന്നു. താനൊരു ബുദ്ധ സന്യാസിയായിരുന്നു. 63ാമത്തെ വയസില്‍ ടിബറ്റില്‍ വച്ചാണ് മരിച്ചത്. അതുകൊണ്ടാണ് ഈ ജന്മത്തില്‍ തല മൊട്ടയടിച്ചത്, ഹിമാലയത്തില്‍ പോകാന്‍ തോന്നിയതും. മോഹന്‍ലാലിനെ ആത്മീയ ഗുരുവായാണ് കാണുന്നത് എന്നും ലെന പറഞ്ഞിരുന്നു.

ലെനയുടെ വാദങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന അക്കാഡമിക് ക്വാളിഫിക്കേഷന്‍ ഉള്ള ഒരാള്‍ ആണ് എന്ന് പറഞ്ഞുകൊണ്ട് ഇത്തരത്തിലുള്ള അശാസ്ത്രീയത വിളമ്പുന്നത് ശരിയല്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.

ഇത് സംബന്ധിച്ച് ഡോ. സിജെ ജോണ്‍ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു;

”അഭിനേത്രി ലെനയുടെ ഒരു ഇന്റര്‍വ്യൂവിനെ കുറിച്ച് പറയും മുമ്പേ ചില കാര്യങ്ങള്‍ വ്യക്തമാക്കട്ടെ. ഡിഗ്രി കഴിഞ്ഞു ക്ലിനിക്കല്‍ സൈക്കോളജി കൂടി ഉള്‍പ്പെടുന്ന രണ്ട് വര്‍ഷ ബിരുദാനന്തര ബിരുദം നേടിയാല്‍ മാത്രം മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്ട് പ്രകാരം ക്ലിനിക്കല്‍ സൈക്കോളജിസ്‌ററ് ആവില്ല. അതിന് ചികിത്സാ സാഹചര്യമുള്ള അംഗീകൃത സ്ഥാപനങ്ങളിലെ രണ്ട് വര്‍ഷ പി ജി അനന്തര പഠനം വേണം.

സൈക്കോളജിയിലും ക്ലിനിക്കല്‍ സൈക്കോളജിയിലും എം എ യോ, എം എസ്സിയോ ഉള്ളവര്‍ക്ക് കൗണ്‍സെല്ലിംഗ് പോലെയുള്ള മനഃശാസ്ത്ര ചികിത്സകള്‍ തീര്‍ച്ചയായും ചെയ്യാം. ചില ആശുപത്രികളില്‍ സൈക്കോളജിസ്‌റ്റെന്ന തസ്തികയില്‍ നിയമിക്കാറുമുണ്ട്. അവര്‍ പഠിക്കുന്ന സിലബസ്സില്‍ ശാസ്ത്ര വിരുദ്ധ പ്രചരണം നടത്തണമെന്ന് പഠിപ്പിക്കുന്നുമില്ല. എന്നാല്‍ മനഃശാസ്ത്രത്തില്‍ ബിരുദാന്തര ബിരുദമുള്ള അഭിനേത്രിയായ ലെന മനോരോഗ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകളെ കുറിച്ചും, രക്തത്തിലെ കൊഴുപ്പ് കുറയ്ക്കുന്ന ഔഷധങ്ങളെ പറ്റിയും, മൈെ്രെഗനേക്കുറിച്ചും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിലെ ഇന്റര്‍വ്യൂയില്‍ ഒത്തിരി അബദ്ധങ്ങള്‍ വിളമ്പുന്നുണ്ട്.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന മരുന്നുകള്‍ കുഴപ്പം പിടിച്ചതാണെന്നാണ് ഒരു നിരീക്ഷണം. ലെന മാഡം കൊളസ്‌ട്രോള്‍ വാല്യൂവിന്റെ നോര്‍മല്‍ ശാസ്ത്ര ലോകം കുറച്ചതിനെ വിമര്‍ശിക്കുന്നു. എല്‍. ഡി. എല്‍, എച്ച്. ഡി. എല്‍ തുടങ്ങിയ ലിപിഡ് പ്രൊഫൈല്‍ വക ഭേദങ്ങളെ കുറിച്ച് പറയാതെ കൊളസ്‌ട്രോള്‍ വാല്യൂവിനെ കുറിച്ച് മാത്രം പുലമ്പുന്നു. സ്റ്റാറ്റിന്‍ ഹൃദ്രോഗ നിയന്ത്രണത്തില്‍ സൃഷ്ടിച്ച പ്രതിരോധത്തെ കുറിച്ചുള്ള പഠനങ്ങള്‍ ശ്രദ്ധിക്കാന്‍ പോകുന്നുമില്ല.

ഞാന്‍ പ്രശസ്ത. അത് കൊണ്ട് ഞാന്‍ പറയുന്നത് ശാസ്ത്രമെന്ന ഈഗോയില്‍ അഭിരമിക്കുന്നു. മനസ്സിന്റെ രോഗമുള്ളവരെയും, മനോരോഗത്തിനുള്ള മരുന്നുകളെയും കുറ്റം പറയുന്ന സിനിമാ ശൈലിയില്‍ തന്നെയാണ് ലെനയും. ആത്മഹത്യാ ചിന്തയെ ബുള്‍ ഷിറ്റ് എന്ന് പരിഹസിക്കുന്നത് ശ്രദ്ധിക്കുക. ഇത് സൈക്കോളജിസ്റ്റിന്റെ ഭാഷയല്ല. ഒരു ശാസ്ത്രം പഠിച്ച വ്യക്തിയുടെ ശബ്ദമല്ല ഇത്.

രോഗ നിയന്ത്രണം വന്ന പലരും ഇതൊക്കെ കേട്ട് മരുന്ന് നിര്‍ത്തി കൂടുതല്‍ രോഗാവസ്ഥയിലേക്ക് വഴുതി വീഴുന്നത് നിത്യ സംഭവമാണ്. ലെനയുടെ വാചകമടി കേട്ട് കുറച്ച് പേര്‍ കഷ്ടപ്പെടട്ടെ. കിഡ്‌നി പോകും, ബ്രെയിന്‍ പോകും, കരള്‍ പോകുമെന്നൊക്കെ ഒരു നിരക്ഷരയെ പോലെ വിളിച്ച് കൂവുന്നുണ്ട്. ഇതൊക്കെ കുറെ കാലം കഴിച്ചിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്.

എന്നിട്ട് കിഡ്‌നി പോകാതെ, അഭിനയിക്കാന്‍ പ്രാപ്തി നല്‍കുന്ന തലച്ചോറോടെ, ആരോഗ്യത്തോടെ മാഡം ഇപ്പോഴും നില നില്‍ക്കുന്നുണ്ടല്ലോ? സന്തോഷം. ഈഗോ ഇല്ലാതായാല്‍ മൈെ്രെഗന്‍ ഇല്ലാതാകുമെന്നതാണ് അഭിനേത്രിയുടെ പക്ഷം. അശാസ്ത്രീയത സിനിമാ ഡയലോഗ് പോലെ പറഞ്ഞിട്ട് ഒടുവില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വേണം മരുന്ന് നിര്‍ത്താനെന്നൊരു ഡിസ്‌ക്‌ളൈമര്‍ നല്‍കിയിട്ടുമുണ്ട്. എന്ത് പറയാനാണ്?

സെലിബ്രിറ്റികള്‍ പൊതു ബോധത്തിലേക്ക് ഇട്ട് കൊടുക്കുന്ന ആശയക്കുഴപ്പങ്ങളില്‍ മനം മടുത്തു ഇടുന്ന പോസ്റ്റാണിത്. ലെന ഒരു പ്രതീകം മാത്രം. വീഡിയോ ലിങ്ക് കമന്റില്‍ കൊടുക്കുന്നുണ്ട്. കേട്ട് രസിക്കുക. ഇത് കേട്ട് എല്ലാ ഔഷധങ്ങളും നിര്‍ത്തുന്നവര്‍ നിര്‍ത്തട്ടെ. മരുന്ന് കഴിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന വേളകളില്‍ ഈ സൂക്തം വിശ്വസിച്ചു എതിര്‍ക്കട്ടെ.

ഇമ്മാതിരി വര്‍ത്തമാനങ്ങള്‍ പറഞ്ഞ് ആധുനീക ചികിത്സയില്‍ നിന്നും അകന്ന് നടന്ന ഒരു സിനിമാ പ്രമുഖന്‍ രോഗം കലശലായപ്പോള്‍ മൃത പ്രായനായി ആശുപത്രിയില്‍ കയറുകയും രക്ഷപ്പെടുകയും ചെയ്ത സംഭവം കേരളം കണ്ടിട്ടുണ്ട്. കഴിഞ്ഞ ജന്മത്തില്‍ ബുദ്ധ സന്യാസിയായിരുന്നുവെന്ന് ഇതേ ഇന്റര്‍വ്യൂവിന്റെ വേറെ ഭാഗത്തില്‍ തറപ്പിച്ചു പറയുന്ന ലെന മികച്ച അഭിനേത്രി തന്നെ. ചികിത്സകയെന്ന നിലയിലുള്ള കേമത്തം ഇത് വരെ കേട്ടിട്ടില്ല. അത് ഇനി കൂടുതല്‍ തെളിയട്ടെ”.

More in Malayalam

Trending

Recent

To Top