Malayalam
അപൂര്‍വരില്‍ അപൂര്‍വരായ ജഡ്ജിമാരാണ് നമുക്കിപ്പോള്‍ ഉള്ളത്, അല്ലെങ്കില്‍ ഇങ്ങനെയൊക്കെ നടക്കുമോ?; ബാലചന്ദ്രകുമാര്‍
അപൂര്‍വരില്‍ അപൂര്‍വരായ ജഡ്ജിമാരാണ് നമുക്കിപ്പോള്‍ ഉള്ളത്, അല്ലെങ്കില്‍ ഇങ്ങനെയൊക്കെ നടക്കുമോ?; ബാലചന്ദ്രകുമാര്‍
നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍. തൊണ്ടി മുതല്‍ വീട്ടില്‍ കൊണ്ടു പോയി പരിശോധിക്കുന്ന അപൂര്‍വരില്‍ അപൂര്‍വരായ ജഡ്ജിമാരാണ് നമ്മുടെ കോടതികളിലുള്ളതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെും അദ്ദേഹം വ്യക്തമാക്കി.
‘അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍, അപൂര്‍വരില്‍ അപൂര്‍വരായ ജഡ്ജിമാരാണ് നമുക്കിപ്പോള്‍ ഉള്ളതെന്ന് തോന്നുന്നു. അല്ലെങ്കില്‍ ഇങ്ങനെയൊക്കെ നടക്കുമോ? ഒരു തൊണ്ടി മുതല്‍ വീട്ടില്‍ കൊണ്ടുപോയി പരിശോധിച്ചിരിക്കുകയാണ്,’ ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഇതില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ പുറത്തുവരാനുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണവുമായി ബന്ധപ്പെട്ട് തനിക്ക് ചിലത് പറയാനുണ്ട് എന്നും നീതി ലഭിക്കും വരെ പോരാട്ടം തുടരും എന്നും അദ്ദേഹം പറഞ്ഞു. നീതി നടപ്പാക്കണം എന്നാണ് തന്റെ ആഗ്രഹം. സത്യം ഒരു പരിധിവരെ തനിക്കറിയാമെന്നും അതിനാല്‍ കുറ്റവാളി ശിക്ഷിക്കപ്പെടുമോ എന്ന ആകാംക്ഷയുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അതിജീവിത.
വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നും അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ സെഷന്‍സ് ജഡ്ജിയുടെ അന്വേഷണം സഹപ്രവര്‍ത്തകരെ സംരക്ഷിക്കാനാണ് എന്നും മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ തെളിവ് ശേഖരിച്ചില്ല എന്നും നടി കുറ്റപ്പെടുത്തുന്നു. മെമ്മറി കാര്‍ഡ് പരിശോധിച്ച ഫോണ്‍ കസ്റ്റഡിയിലെടുക്കാന്‍ തയ്യാറായില്ല എന്നും അതീവിത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മെമ്മറി കാര്‍ഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചു എന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പിഎ മഹേഷ്, വിചാരണ കോടതി ശിരസ്തദാര്‍ താജുദ്ദീന്‍ എന്നിവരാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചത്. മജിസ്‌ട്രേറ്റ് ലീന റഷീദ് മെമ്മറി കാര്‍ഡ് സ്വകാര്യ കസ്റ്റഡിയില്‍ സൂക്ഷിക്കുകയായിരുന്നു.
ജില്ലാ ജഡ്ജിയുടെ പി എ മഹേഷ് മെമ്മറി കാര്‍ഡ് സ്വന്തം ഫോണിലാണ് പരിശോധിച്ചത്. ഇത് 2018 ഡിസംബര്‍ 13 ന് രാത്രി 10.52 നായിരുന്നു. ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മെമ്മറി കാര്‍ഡ് തന്റെ ഫോണിലിട്ട് പരിശോധിച്ചത് എന്നാണ് മഹേഷ് പറയുന്നത്. വിചാരണ കോടതി ശിരസ്തദാറായ താജുദ്ദീന്‍ മെമ്മറി കാര്‍ഡ് പരിശോധിക്കുന്നത് 2021 ജൂലൈ 19 നാണ്.
മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ കോടതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അതിജീവിത രംഗത്തെത്തിയിരുന്നു. തന്റെ സ്വകാര്യത കോടതിയില്‍ പോലും സുരക്ഷിതമല്ല എന്നും ഭരണഘടന അനുവദിച്ച അവകാശമാണ് നിഷേധിക്കപ്പെട്ടത് എന്നും അതിജീവിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ‘ഇത് അനീതിയും ഞെട്ടിക്കുന്നതും! എന്റെ കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ വിചാരണക്കോടതി നടത്തിയ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം എനിക്ക് ലഭിക്കുകയുണ്ടായി. അത് അങ്ങേയറ്റം ഞെട്ടിക്കുന്നതായിരുന്നു!
പ്രൈവസി എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണെന്നിരിക്കെ കോടതിയില്‍ ഇരുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് ഞാനെന്ന വ്യക്തിക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച അവകാശമാണ്. ഈ കോടതിയില്‍ എന്റെ സ്വകാര്യത നിലവില്‍ സുരക്ഷിതമല്ലെന്ന തിരിച്ചറിവ് ഏറെ ഭയപ്പെടുത്തുന്നതാണ്.
ഇരയാക്കപ്പെട്ട വ്യക്തിയുടെ നീതിക്ക് കോട്ട കെട്ടി കരുത്ത് പകരേണ്ട കോടതിയില്‍ നിന്നും ഇത്തരം ഒരു ദുരനുഭവം ഉണ്ടാകുമ്പോള്‍ തകരുന്നത് മുറിവേറ്റ മനുഷ്യരും അഹങ്കരിക്കുന്നത് മുറിവേല്‍പ്പിച്ച നീചരുമാണെന്നത് സങ്കടകരമാണ്. എന്നിരുന്നാലും സത്യസന്ധരായ ന്യായാധിപന്മാരുടെ കാലം അവസാനിച്ചിട്ടില്ലെന്ന വിശ്വാസത്തോടെ, നീതിക്കായുള്ള എന്റെ പോരാട്ടം ഇനിയും തുടരും. ഓരോ ഇന്ത്യന്‍ പൗരന്റെയും അവസാനത്തെ അത്താണിയായ നമ്മുടെ നീതിന്യായ വ്യവസ്ഥിതിയുടെ വിശുദ്ധി തകരില്ലെന്ന പ്രത്യാശയോടെ എന്റെ യാത്ര തുടരുകതന്നെ ചെയ്യും. സത്യമേവ ജയതേ.’ എന്നാണ് അതിജീവിത പറഞ്ഞത്.