സന്തോഷത്തിന് അല്പായുസ്സ് മാത്രം! പത്മസരോവരത്തിലേക്ക് ഇരച്ചെത്താൻ പോലീസ്; മറ്റൊരിടം തിരഞ്ഞെടുത്തില്ലെങ്കില്‍ വീട്ടില്‍ തന്നെ… നെഞ്ചിടിപ്പോടെ കാവ്യ
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടരന്വേഷണത്തില്‍ കാവ്യാ മാധവനെ ഇനിയും ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല. എന്നാൽ നീണ്ട ചർച്ചകൾക്കൊടുവിൽ കാവ്യാ മാധവനെ അടുത്ത ആഴ്ച ചോദ്യംചെയ്‌തേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത് . ഏപ്രില്‍ 18 തിങ്കളാഴ്ചയ്ക്ക് ശേഷം ക്രൈംബ്രാഞ്ച് സംഘം കാവ്യാ മാധവനെ ചോദ്യംചെയ്‌തേക്കുമെന്നാണ് വിവരം. ഇതിനകം കാവ്യ മറ്റൊരു സ്ഥലം തിരഞ്ഞെടുത്തില്ലെങ്കില്‍ അവരുടെ ആലുവയിലെ വീട്ടില്‍വെച്ചു തന്നെ ചോദ്യംചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
സൗകര്യക്കുറവ് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞദിവസം ആലുവയിലെ പത്മസരോവരം വീട്ടിലെ ചോദ്യംചെയ്യല്‍ ക്രൈംബ്രാഞ്ച് വേണ്ടെന്നുവെച്ചത്. അടുത്ത ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ചോദ്യംചെയ്യലിന് ഹാജരാകാന്‍ കാവ്യാ മാധവന് വീണ്ടും നോട്ടീസ് നല്‍കും. ഇരുകൂട്ടര്‍ക്കും സൗകര്യപ്രദമായ സ്ഥലത്തുവെച്ച് ചോദ്യംചെയ്യാമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. എന്നാല്‍ ചോദ്യംചെയ്യല്‍ പത്മസരോവരത്തില്‍വെച്ച് നടത്തണമെന്ന നിലപാടില്‍ കാവ്യ ഉറച്ചുനിന്നാല്‍ അവിടെവെച്ച് തന്നെ ചോദ്യംചെയ്യാമെന്നാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
ചോദ്യം ചെയ്യലിന് വീട്ടില്‍ വച്ചാകുമ്പോള്‍ പല പരിമിതികളുമുണ്ട്. പ്രൊജക്ടര്‍ ഉപയോഗിച്ചു ഡിജിറ്റല്‍ തെളിവുകളും ദൃശ്യങ്ങളും ശബ്ദരേഖകളും കാണിച്ചും കേള്‍പ്പിച്ചുമാണു കാവ്യയെ ചോദ്യം ചെയ്യേണ്ടിയിരുന്നത്. കാവ്യയുടെ മൊഴികള്‍ ക്യാമറകളില്‍ പകര്‍ത്തുകയും വേണം. ഇതിനുള്ള സാങ്കേതിക സൗകര്യം കാവ്യ താമസിക്കുന്ന ആലുവയിലെ പത്മസരോവരം വീട്ടിലില്ല
വേറെ പല കാര്യങ്ങളും അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്. മറ്റു കേസുകളിലെ സാക്ഷികളില്‍ നിന്നു വ്യത്യസ്തമായി കാവ്യാ മാധവന്‍ താമസിക്കുന്നതു കേസിലെ മുഖ്യപ്രതിയുടെ വീട്ടില്‍ തന്നെയാണ്. പ്രതിയുടെ വീട്ടില്‍ വച്ചു സാക്ഷിയെ ചോദ്യം ചെയ്യുകയെന്ന അനൗചിത്യവും അന്വേഷണ സംഘം പരിഗണിക്കുന്നുണ്ട്. കേസിലെ മറ്റൊരു സാക്ഷിയായ സംവിധായകന്‍ ബാലചന്ദ്ര കുമാറിനൊപ്പം കാവ്യയെ ചോദ്യം ചെയ്യേണ്ടി വരുന്ന സാഹചര്യവും അന്വേഷണ സംഘം മുന്നില്‍ കാണുന്നുണ്ട്.
ദിലീപും കാവ്യയും താമസിക്കുന്ന വീട്ടിലെത്താനുള്ള അസൗകര്യം ബാലചന്ദ്രകുമാറും അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കാവ്യയ്ക്കു പുതിയ നോട്ടിസ് നല്‍കി ആലുവ പൊലീസ് ക്ലബ്ബില്‍ തന്നെ വിളിച്ചു വരുത്താനുള്ള സാധ്യത ആരായാന്‍ അന്വേഷണ സംഘം നിയമോപദേശം തേടി.
പുതിയ നോട്ടീസ് നല്‍കി വന്നില്ലെങ്കില്‍ അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെ കടുത്ത നടപടികളും ക്രൈംബ്രാഞ്ചിന് മുന്നിലുണ്ട്. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജിന്റെ ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ സംശയത്തിന്റെ നിഴലിലായ കാവ്യയ്ക്കു ക്രിമിനല്‍ നടപടിക്രമം 41എ പ്രകാരം പുതിയ നോട്ടിസ് നല്‍കിയാല്‍ അന്വേഷണ സംഘം ആവശ്യപ്പെടുന്ന സ്ഥലത്തു ഹാജരാകേണ്ടി വരും. പ്രതിയാക്കിയിട്ടില്ലെങ്കിലും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നവര്‍ക്കു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നല്‍കുന്ന നോട്ടിസാണു സിആര്‍പിസി 41എ.
കുരുക്കായത് ക്രൈംബ്രാഞ്ച് നല്‍കിയ നോട്ടീസാണ്. നിലവില്‍ സാക്ഷികള്‍ക്കു നല്‍കുന്ന സിആര്‍പിസി 160–ാം വകുപ്പു പ്രകാരമുള്ള നോട്ടിസാണു കാവ്യയ്ക്കു നല്‍കിയിട്ടുള്ളത്. ഇത്തരം നോട്ടിസ് ലഭിക്കുന്ന സ്ത്രീകളെ അവരുടെ താമസസ്ഥലത്തു ചോദ്യം ചെയ്യണമെന്നാണു നിയമവ്യവസ്ഥ. ഇക്കാര്യത്തില്‍ വ്യക്തമായ നിയമോപദേശം ലഭിച്ച ശേഷം നോട്ടിസിന്റെ സ്വഭാവം മാറ്റുന്ന കാര്യം അന്വേഷണ സംഘം പരിഗണിക്കും. കേസില്‍ ഇന്നലെ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടിസ് ലഭിച്ചിരുന്ന ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജും അഭിഭാഷകര്‍ വഴി അസൗകര്യം അറിയിച്ചു.
അതിനിടെ, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണസംഘം തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. തുടരന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങളാണ് തിങ്കളാഴ്ച വിചാരണ കോടതിയില്‍ സമര്‍പ്പിക്കുക. തിങ്കളാഴ്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു.