Connect with us

അത്രയും പ്രിയപ്പെട്ട നഷ്ട്ടം; ക്ലാരയുടെ പ്രണയം ഇന്നും തേടുമ്പോൾ !

Malayalam

അത്രയും പ്രിയപ്പെട്ട നഷ്ട്ടം; ക്ലാരയുടെ പ്രണയം ഇന്നും തേടുമ്പോൾ !

അത്രയും പ്രിയപ്പെട്ട നഷ്ട്ടം; ക്ലാരയുടെ പ്രണയം ഇന്നും തേടുമ്പോൾ !

എനിക്ക് ഓർമയുണ്ട്,,,ആദ്യം ഞാൻ അവൾക്ക് കത്തെഴുതുമ്പോൾ മഴ പെയ്തിരുന്നു…ആദ്യം ഞങ്ങൾ മീറ്റ് ചെയ്യുമ്പോഴും മഴ പെയ്തു. എന്താ ആ കുട്ടിയുടെ പേര്….ക്ലാര….

ഇല്ല, ആരും മറന്നിട്ടുണ്ടാകില്ല…

പ്രണയകാവ്യം പോലെ പത്മരാജന്റെ തൂലികയിൽ നിന്നും ഒഴുകിയെത്തിയ തിരക്കഥ സിനിമയായപ്പോൾ മലയാളത്തിന് കിട്ടിയത് തൂവാനത്തുമ്പികൾ എന്ന എക്കാലത്തേക്കും ഓമനിക്കാനുള്ള ഒരു തണുത്ത പ്രണയമാണ് . കാലഘട്ടം കഴിഞ്ഞിട്ടും ഇന്നും തൂവാനത്തുമ്പികൾ മലയാളികൾക്കിടയിൽ ചർച്ചയാണ്. ഇതിനോടകം തന്നെ ധാരാളം ജയകൃഷ്ണന്മാർ ഉണ്ടായിട്ടുണ്ടാവാം.

എന്നാൽ, ക്ലാര… ആ സ്ഥാനത്തേക്ക് ആർക്കും എത്തിപ്പെടാൻ സാധിക്കില്ല.. ഈ ലോകത്ത് ഒരുപക്ഷെ ഏറ്റവും കൂടുതൽ എഴുതപ്പെട്ടത് പ്രണയ കാവ്യങ്ങളാണ്. എന്നിട്ടും ആർക്കും പ്രണയത്തിനെ പറഞ്ഞ് പഴകിയ വാക്കായോ വികാരമായോ തോന്നിയിട്ടില്ല. കാരണം പ്രണയം എല്ലായിപ്പോഴും വ്യത്യസ്തമാണ്.. പ്രണയം എന്നും പുതുമഴയാണ് . സിനിമയിലെ പ്രണയം മാത്രമല്ല രാഷ്ട്രീയവും പല തവണ ചർച്ചയായിട്ടുണ്ട്.

എന്നാൽ, സിനിമ അവസാനിക്കുന്നത് ഒരുപാട് ചോദ്യങ്ങൾ ബാക്കി നിർത്തിയാണ്.. എന്താകും ജയകൃഷ്ണനെ ക്ലാര നിരസിച്ചത്. എന്തിനാണ് ക്ലാര മറ്റൊരു വിവാഹം കഴിച്ചത്. നഷ്ട്ട പ്രണയമായിരുന്നോ ക്ലാരയുടേത് ….? ഇതിനൊക്കെ ആൻ ഇൻകൊമ്പ്ലീറ്റ് പോയട്രി എന്ന ഇൻസ്റ്റാ അക്കൊണ്ടിൽ നിന്നും അശ്വതി പ്രശാന്ത് കുറിച്ച കത്ത് മറുപടി നൽകും. ക്ലാര മദർ സുപ്പീരിയറിന് എഴുതുന്നതായിട്ടാണ് കത്ത്.

Dear മദർ സുപ്പീരിയർ,
ഉത്തരം കിട്ടാത്ത ഒരു നൂറ്ചോദ്യങ്ങൾ കൻട്രാക്കിന്റെ മനസ്സിൽ അവശേഷിപ്പിച്ചുകൊണ്ടാണ് നമ്മൾ അവസാനമായി കണ്ടുപിരിഞ്ഞത്. അതിനൊക്കെയുള്ള ഉത്തരങ്ങൾ അനുഭവങ്ങളിലൂടെ ഇതിനോടകം ലഭിച്ചുകഴിഞ്ഞിരിക്കും എന്നെനിക്ക് ഉറപ്പുണ്ട്. എന്റെ തീരുമാനത്തിന്റെ ആഴവും, വ്യാപ്തിയും, അതിന് നമ്മുടെ രണ്ടുപേരുടെ ജീവിതത്തിലുമുള്ള പ്രാധാന്യവും ഇന്ന് കൻട്രാക്ക് മനസ്സിലാക്കിയിരിക്കും.

രാധയുമായുള്ള വിവാഹം കഴിഞ്ഞെന്നറിഞ്ഞു. ഞാൻ പറയാറില്ലേ, ആദ്യമായിട്ട് മോഹംതോന്നുന്ന ആളിനെതന്നെ ജീവിതംമുഴുവൻ കിട്ടുകാന്ന് പറയുന്നത് ഭാഗ്യമുള്ളവർക്കെ കിട്ടൂ, നല്ല കുട്ടികൾക്കെ കിട്ടൂ. രാധ നല്ല കുട്ടിയാണ്. നിങ്ങൾക്ക് അവളോടുള്ള പ്രണയവും, അവൾക്ക് നിങ്ങളോടുള്ള വിശ്വാസവുമാണ് നിങ്ങളുടെ ബന്ധത്തിന്റെ കെട്ടുറപ്പ്, അത് ഒരിക്കലും നഷ്ടപ്പെടുത്തരുത്.

എനിക്ക് ലഭിക്കാതെപോയ സ്വാതന്ത്രത്തിലേക്കും, സാധിക്കാതെപോയ ആഗ്രഹങ്ങളിലേക്കുമുള്ള ടിക്കറ്റായിരുന്നു മദർ സുപ്പീരിയറിന്റെ കത്ത്, അതെനിക്ക് സമ്മാനിച്ച നിങ്ങൾക്കുള്ള എന്റെ സമ്മാനമാണ് ഈ പുതിയജീവിതം.
ഞാൻ മറ്റെന്തിനേക്കാളും വിലമതിക്കുന്നത് സ്വാതന്ത്രമാണ്. നമ്മൾ ആദ്യമായി അടുത്തറിഞ്ഞ ദിവസം ഒന്നും പറയാതെ ഞാൻ ഇറങ്ങിപ്പോയതും അതുകൊണ്ടാണ്.

നിങ്ങളുടെ വിവാഹവാഗ്ദാനം എന്റെ സ്വാതന്ത്രത്തിനുമേലുള്ള വിലങ്ങായി മാറുമെന്ന് ഞാൻ ഭയന്നിരുന്നു. അതിലുംഉപരി ഒരു കുറ്റബോധത്തിന്റെ നിഴയിൽ ഉടലെടുത്ത അപക്വമായ തീരുമാനത്തിന്പുറത്ത് നിങ്ങളെ സ്വന്തമാക്കാൻ ഞാൻ തയ്യാറായിരുന്നില്ല. നിങ്ങളുടെ വികാര പ്രക്ഷുബ്ധതയുടെ പാത്രമാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

എന്തായാലും നശിക്കും, ആശതീർന്നാ മരിക്കണം.
കാണാത്തലോകങ്ങളിലേക്ക് സഞ്ചരിക്കണം, പുതിയ മനുഷ്യരെ അറിയണം, ജീവിതം ആസ്വദിക്കണം എന്നുമാത്രമായിരുന്നു കുറച്ചുനാൾ മുൻപ്‌വരെയുള്ള എന്റെ ലക്ഷ്യം. എന്നാൽ ഇന്ന് എന്റെ ഇഷ്ടങ്ങൾക്കും മോഹങ്ങൾക്കുമെല്ലാം ഒരു പുതുരൂപം കൈവന്നിട്ടുണ്ട് : എന്റെ കുഞ്ഞിന്റെയും അദ്ദേഹത്തിന്റെയും. ഞാൻ ഇവിടെ സന്തുഷ്ടയാണ്. അതുകൊണ്ടുതന്നെ എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഓരോ തീരുമാനത്തിലും ഞാൻ അഭിമാനിക്കുന്നു.

മറക്കാതിരിക്കാൻ നമുക്കിടയിൽ എന്തോ ഉള്ളത്കൊണ്ട് ചിലപ്പോഴൊക്കെ ഞാൻ നിങ്ങളെ ഓർക്കാറുണ്ട്.
ഒരു പ്രണയത്തിന്റെയും നിറം നൽകാത്ത നമ്മുടെ ആത്മബന്ധത്തെ അതിന്റെ പുതുമയോടും, ദൃഢതയോടും എന്നും മനസ്സിൽ സൂക്ഷിക്കുന്ന എനിക്ക് മണ്ണാർത്തൊടിയിൽ രാധയോടും കുഞ്ഞുങ്ങളോടുമൊപ്പം സന്തോഷമായി ജീവിക്കുന്ന നിങ്ങളെ മനസ്സുകൊണ്ട് കാണാം.

പല മുഖങ്ങൾ ജീവിതത്തിൽ കടന്നു വന്നപ്പോഴും ഈ മുഖം മറക്കരുതെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ശരീരത്തിനും, ഇന്ദ്രിയങ്ങൾക്കും അപ്പുറം നമ്മെ പരസ്പരം ബന്ധിക്കുന്ന ആ മഴ നനയാൻ കൊതിക്കാറുണ്ട്. അവസാനമായി കണ്ടപ്പോൾ കണ്ണുകൾ കൈമാറിയ വാക്കുകളിലെ നഷ്ടപ്പെടലിന്റെ വേദനയും, സ്നേഹത്തിന്റെ തിരിച്ചുവിളികളും ഇനി കേൾക്കില്ലെന്നറിയാം. അതിനാൽ മൗനത്തിൽ പരസ്പരം സംസാരിക്കുന്ന നമ്മുടെ കണ്ണുകൾക്ക് ഇനിയൊരിക്കലും പരസ്പരം കാണാൻ ഇടവരാതിരിക്കട്ടെ എന്നാണ് പ്രാർത്ഥന.

ചില ഇഷ്ടങ്ങൾ അങ്ങനെയാണ്, നഷ്ടപ്പെടുത്താനും , സ്വന്തമാക്കാനും കഴിയാത്തവ. പരസ്പരം എല്ലാമെല്ലാം ആയിരുന്നിട്ടും അപരിചിതരായി പിരിയാൻ തീരുമാനിക്കപ്പെട്ട നമ്മുടെത്പോലെ.
കത്ത് ലഭിക്കുന്ന അഡ്രസ്സിൽ എന്നെ തിരയണ്ട, നിങ്ങൾക്കെന്നെ കണ്ടെത്താൻ കഴിയില്ല. ഒരു കണ്ടുമുട്ടൽ ഞാൻ ആഗ്രഹിക്കുന്നില്ല.

ഇന്നും ഞാൻ സ്വതന്ത്രയാണ്, ആശക്കൊത്ത് ജീവിക്കുന്നവൾ.
നിങ്ങളുടെ അത്രയും പ്രിയപ്പെട്ട നഷ്ടമായി തുടരാനാണ് എനിക്കിഷ്ടം, കൈയ്യെത്തി പിടിക്കാനാവാത്ത അഭിനിവേശമായി നിലനിൽക്കാൻ. ഭ്രാന്തന്റെ കാലിലെ ചങ്ങലയുടെ ഒറ്റക്കണ്ണിയോട് മാത്രം ബന്ധമുള്ള ആ ഉണങ്ങാത്ത മുറിവായ്‌ ഞാൻ തുടരും.
സസ്നേഹം ക്ലാര

പ്രണയം എന്ന് പറയുമ്പോൾ മഴയെ ഓർക്കാത്തവരാരും ഉണ്ടാകില്ല.. അപ്പോൾ പിന്നെ ജയകൃഷ്ണൻ ക്ലാരയെ ഓർക്കുമ്പോൾ മഴ പെയ്യാതിരിക്കുമോ?

about clara thoovanathumbikal

More in Malayalam

Trending

Recent

To Top