Connect with us

ജീവിക്കുന്ന സമയം എല്ലാം ചെയ്തിട്ടുപോകണം, അല്ലാതെ ജീവിച്ചു മരിച്ചിട്ട് എന്താ കാര്യം; കലാഭവന്‍ മണിയുടെ അറംപറ്റിയ വാക്കുകള്‍

News

ജീവിക്കുന്ന സമയം എല്ലാം ചെയ്തിട്ടുപോകണം, അല്ലാതെ ജീവിച്ചു മരിച്ചിട്ട് എന്താ കാര്യം; കലാഭവന്‍ മണിയുടെ അറംപറ്റിയ വാക്കുകള്‍

ജീവിക്കുന്ന സമയം എല്ലാം ചെയ്തിട്ടുപോകണം, അല്ലാതെ ജീവിച്ചു മരിച്ചിട്ട് എന്താ കാര്യം; കലാഭവന്‍ മണിയുടെ അറംപറ്റിയ വാക്കുകള്‍

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്‍മറഞ്ഞിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും കലാഭവന്‍ മണി എന്ന താരത്തിനോടും മനുഷ്യ സ്‌നേഹിയോടും ആരാധനയും ബഹുമാനവും പുലര്‍ത്തുന്നവര്‍ ഏറെയാണ്. ദാരിദ്ര്യം നിറഞ്ഞ കുടുംബ പശ്ചാത്തലത്തില്‍ നിന്നുമാണ് കലാഭവന്‍ മണി സിനിമയിലെത്തുന്നത്.

താരം തന്നെ താന്‍ കടന്നു വന്ന വഴികളെ കുറിച്ച് പല വേദികളിലും പറഞ്ഞിട്ടുണ്ട്. ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാത്രമേ നമ്മള്‍ മണിയെ കണ്ടിട്ടുള്ളൂ. മിമിക്രി, അഭിനയം,സംഗീതം,സാമൂഹ്യ പ്രവര്‍ത്തനം എന്നിങ്ങനെ മലയാള സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാനാകാത്തവിധം സര്‍വതല സ്പര്‍ശിയായി പടര്‍ന്നൊരു വേരിന്റെ മറ്റൊരുപേരായിരുന്നു കലാഭവന്‍ മണി.

തൊട്ടതെല്ലാം പൊന്നാക്കിയ അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ സിനിമകള്‍ കാണാത്തതോ പാട്ടുകള്‍ കേള്‍ക്കാത്തതോ ആയ ആരുംതന്നെ ഉണ്ടാവാന്‍ ഇടയില്ല. കൊച്ചുകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ പ്രിയങ്കരനായിരുന്നു കലാഭവന്‍ മണി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമയില്‍ ഉണ്ടാക്കിയ വലിയ വിടവ് ഇതുവരെ നികത്തനായിട്ടില്ല.

ഇന്നും മണിയെ കുറിച്ച് ഓര്‍ക്കാനും പറയാനും ചാലക്കുടിക്കാര്‍ക്കും സിനിമാ സുഹൃത്തുക്കള്‍ക്കുമെല്ലാം നൂറ് നാവാണ്. ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു മണിക്ക്. അഭിമുഖങ്ങളില്‍ എല്ലാം തന്റെ ജീവിതം തുറന്ന പുസ്തകം പോലെ പങ്കുവച്ചിട്ടുണ്ട് അദ്ദേഹം. ഒരിക്കല്‍ ജെബി ജങ്ഷന്‍ എന്ന ഷോയില്‍ അതിഥി ആയി എത്തിയപ്പോള്‍ വിവാഹത്തെ കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാട് മണി പങ്കുവച്ചിരുന്നു. അതിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ്.

മരണത്തെ കുറിച്ച് മണി പറഞ്ഞ വാക്കുകള്‍ അറം പറ്റിയ പോലെ ആയല്ലോ എന്നാണ് വീഡിയോ കണ്ട് ആരാധകരുടെ ചോദ്യം. ജെബി ജങ്ഷനില്‍ നടന്മാരായ നാദിര്‍ഷയും പ്രസാദും സ്‌ക്രീനില്‍ എത്തി മണിയ്ക്ക് എന്താണ് പറ്റിയത്. ഞങ്ങള്‍ക്ക് പഴയ മണിയെ തിരിച്ചുവേണം എന്ന് പറയുന്നുണ്ട്. അതിന് മറുപടി നല്‍കുന്നതിനിടെയാണ് നടന്‍ മരണത്തെ കുറിച്ചൊക്കെ സംസാരിക്കുന്നത്.

എന്താണ് പറ്റിയെന്ന ചോദ്യത്തിനെ തമാശയാക്കിയാണ് മണി മറുപടി നല്‍കുന്നത്. വിവാദങ്ങളും വിവാഹവും നല്ലതാണ് എന്നാണ് മണി പറയുന്നത്. വിവാഹങ്ങള്‍ പ്രശ്‌നം ആകില്ലായിരിക്കും, വിവാദങ്ങള്‍ ചിലപ്പോള്‍ ബാധിച്ചേക്കാം എന്നാണ് അവതാരകന്‍ ജോണ്‍ ബ്രിട്ടാസ് അതിനോട് പ്രതികരിക്കുന്നത്. എന്നാല്‍ വിവാഹം രണ്ടെണ്ണം കഴിക്കാന്‍ പാടില്ല. ഒരെണ്ണം ആകാമെന്ന് മണി പറയുന്നുണ്ട്. വിവാഹം ഒന്നേ കഴിക്കാന്‍ പാടുള്ളു, എന്നാല്‍ പ്രണയം ഒരുപാട് ആകാം, എനിക്ക് ഒരുപാട് പ്രണയം ഉണ്ട്. എന്റെ ഭാര്യയോട് തന്നെ എന്നാണ് മണി പറയുന്നത്.

ഞാന്‍ ഒരു പാവം ഓട്ടോറിക്ഷ തൊഴിലാളിയാണ്. എല്ലാവരെയും ഇഷ്ടം ആണെന്ന് വച്ച് എല്ലാവരെയും വിവാഹം കഴിക്കാന്‍ പറ്റുമോ. എന്റെ മുഖം കണ്ടാല്‍ ആരും പ്രണയിക്കില്ല. എന്നെ ആരും പ്രണയിച്ചിട്ടില്ല. എന്നാല്‍ ഭാര്യയോട് മാത്രമാണ് പ്രണയമെന്നത് കള്ളമാണെന്ന് അവതാരകന്‍ പറയുമ്പോള്‍ മണി പറയുന്നത്.

മദ്യപാനം കൊണ്ടുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് മണിയുടെ മരണത്തിന് കാര്യമായത്. തന്റെ മദ്യപാനത്തെകുറിച്ചും മണി അന്ന് ഷോയില്‍ സംസാരിച്ചിരുന്നു. ‘ഞാന്‍ അഞ്ചും ആറും ബിയര്‍ കുടിക്കുന്ന ആളാണ്. അത് ഓപ്പണ്‍ ആയി പറയുന്നതില്‍ എനിക്ക് ഒരു വിഷമവും ഇല്ല. ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ സാര്‍. ഞാന്‍ ഇത്രയും സിനിമകളില്‍ അഭിനയിച്ചു. കുടുംബത്തിനും വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തു. എത്ര വയസ്സ് വരെ ഒരാള്‍ ജീവിക്കും! ആ ജീവിക്കുന്ന സമയം എല്ലാം ചെയ്തിട്ടുപോകണം. അല്ലാതെ ജീവിച്ചു മരിച്ചിട്ട് എന്താ കാര്യം’ എന്നാണ് മണി പറഞ്ഞത്.

അതേസമയം നാദിര്‍ഷയുടെ ചോദ്യത്തിനും മണി തുറന്ന പ്രതികരണം നടത്തുന്നുണ്ട്. എനിക്ക് വരുന്ന എല്ലാ ഷോകളും ഞാന്‍ നാദിര്‍ഷയ്ക്കാണ് കൊടുക്കുന്നത്. അദ്ദേഹവുമായി ഞാന്‍ അടിയും വഴക്കുമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. ഇഷ്ടപ്പെടാനാവാത്ത കാര്യങ്ങള്‍ വന്നാല്‍ ഞാന്‍ പ്രതികരിക്കും എന്നാണ് മണി പറഞ്ഞത്.

2016 മാര്‍ച്ച് ആറിനാണ് കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മണി മരിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ദിവസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞ ശേഷമായിരുന്നു മരണം. മരണം വരെ നാടിനും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം കഴിയുന്ന സഹായങ്ങള്‍ ചെയ്തിരുന്ന നടനാണ് അദ്ദേഹം. അതുകൊണ്ട് തന്നെയാണ് എല്ലാവര്‍ക്കും കലാഭവന്‍ മണിയുടെ വിയോഗം ഇന്നും വേദനയാകുന്നത്.

More in News

Trending

Recent

To Top