Connect with us

അമ്മ കരഞ്ഞിറങ്ങി പോയ 5 സ്‌കൂളുകൾ , സിനിമ ഭ്രാന്ത് കാരണം ഉപേക്ഷിച്ചു പോയ കാമുകി ! എല്ലാം തിരികെ നേടി, അമിത് ചക്കാലക്കൽ!

Malayalam Breaking News

അമ്മ കരഞ്ഞിറങ്ങി പോയ 5 സ്‌കൂളുകൾ , സിനിമ ഭ്രാന്ത് കാരണം ഉപേക്ഷിച്ചു പോയ കാമുകി ! എല്ലാം തിരികെ നേടി, അമിത് ചക്കാലക്കൽ!

അമ്മ കരഞ്ഞിറങ്ങി പോയ 5 സ്‌കൂളുകൾ , സിനിമ ഭ്രാന്ത് കാരണം ഉപേക്ഷിച്ചു പോയ കാമുകി ! എല്ലാം തിരികെ നേടി, അമിത് ചക്കാലക്കൽ!

നടൻ അമിത്ത് ചക്കാലക്കലിന്റെ പ്രസംഗമാണ് സമൂഹ മാധ്യമങ്ങളിൽ സജീവം. ജീവിതത്തിൽ കടന്നു വന്ന വഴികൾ തുറന്നു പറയുകയാണ് അമിത്ത്. അഞ്ചു സ്‌കൂളുകളിൽ മാറി മാറി പഠിച്ചതും കാമുകി ഉപേക്ഷിച്ചതുമെല്ലാം അമിത് തുറന്നു പറയുന്നു. ഒടുവിൽ ഇതെല്ലം ജീവിത വിജയത്തിലേക്കും എത്തി.

അമിത്തിന്റെ വാക്കുകൾ.

പന്ത്രണ്ടാം ക്ലാസുവരെ അഞ്ച് സ്‌കൂളുകളില്‍ മാറി മാറി പഠിച്ചു. ബുദ്ധി കൂടിപോയതുകൊണ്ടല്ല, തോറ്റ് തോറ്റ് എത്തിയതാണ്. ഒരു സ്‌കൂളില്‍ തോറ്റ് കഴിയുമ്പോള്‍ അടുത്ത സ്‌കൂളിലേയ്ക്കു പറഞ്ഞുവിടും. അങ്ങനെയാണ് അഞ്ച് സ്‌കൂളില്‍ എത്തിയത്. കേരളത്തില്‍ ഒരു കോളജില്‍ പഠിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടില്ല. എന്‍ജിനീയറങിനു പോകാനാണ് പ്ലസ്ടുവില്‍ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എടുത്തത്. എന്നാല്‍ അന്‍പത് ശതമാനം പോലും മാര്‍ക്ക് ഇല്ലാത്തതിനാല്‍ കേരളത്തിലെ കോളജുകളില്‍ അഡ്മിഷന്‍ കിട്ടിയില്ല. എന്‍ട്രന്‍സ് എഴുതാനും കഴിഞ്ഞില്ല.

കേരളത്തില്‍ പഠിക്കാന്‍ പറ്റാത്തതുകൊണ്ട് ബെംഗളൂരുവില്‍ പോയി എന്‍ജിനീയറിങ് ചെയ്തു. എട്ടു വര്‍ഷം കൊണ്ടാണ് അത് പൂര്‍ത്തീകരിച്ചത്. ഇങ്ങനെയെല്ലാമായിരുന്നതിനാല്‍ പിടിഐ മീറ്റിങിലും പ്രിന്‍സിപ്പാളിന്റെ റൂമിലും എന്റെ അവസ്ഥ നിങ്ങള്‍ക്കു മനസിലാക്കാന്‍ കഴിയും. ഈ ചടങ്ങില്‍ ഞാന്‍ തിരി കത്തിച്ചപ്പോള്‍ അമ്മ എന്ന വാക്ക് ഓര്‍ത്തിരുന്നു. കാരണം മറ്റൊന്നുമല്ല എന്റെ അമ്മയും അപ്പനും ഞാന്‍ കാരണം ഏകദേശം അഞ്ച് സ്‌കൂളുകളില്‍ നിന്നും കരഞ്ഞ് ഇറങ്ങിയിട്ടുണ്ട്. അവിടെ നിന്നും കേരളത്തിലെ മികച്ച സ്ഥാപനങ്ങളിലൊന്നായ ഇവിടെ മുഖ്യാതിഥിയായാണ് ഞാന്‍ നില്‍ക്കുന്നത്.

നമുക്ക് ഒന്നും സാധിക്കില്ലെന്ന് പറഞ്ഞ് പറഞ്ഞ് പലരും തട്ടിത്തെറിപ്പിക്കും. അവിടെ നിന്ന് വിജയിച്ച മുഖത്തോടെ നിവര്‍ന്നു നില്‍ക്കുന്നതാണ് ഏറ്റവും വലിയ വിജയം. അല്ലാതെ മറ്റൊന്നുമല്ല. പക്ഷേ അത് എളുപ്പമല്ല. അഞ്ച് തവണ സ്‌കൂളില്‍ നിന്നും പറഞ്ഞുവിട്ട, കേരളത്തില്‍ നിന്നും പോയൊരാള്‍ പെട്ടെന്നൊരു ദിവസം സിനിമയില്‍ അഭിനയിക്കണം എന്ന് പറഞ്ഞാല്‍ ആര് പിന്തുണയ്ക്കാന്‍. സ്വാഭാവികമായും വീട്ടില്‍ നിന്ന് ആരും പിന്തുണയ്ക്കില്ല. കാരണം ഞാന്‍ പഠിക്കുന്ന കാലത്ത് വീട്ടിലേക്ക് പ്രോഗ്രസ് കാര്‍ഡുമായി ചെല്ലുമ്പോള്‍ ചുവന്ന മഷി മാത്രമേ അതിലുണ്ടായിരുന്നുള്ളൂ.

നമ്മുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ആരെങ്കിലും സിനിമയില്‍ ഇല്ലെങ്കില്‍ സിനിമയില്‍ കയറിപ്പറ്റാന്‍ അത്ര എളുപ്പമല്ല. എന്നാലും എന്റെയുള്ളില്‍ എന്നും സിനിമ ഉണ്ടായിരുന്നു ഈ ഫീല്‍ഡില്‍ വരാനും ജീവിച്ചുപോകാനും മാന്യമായ പല പണികളും ചെയ്തിട്ടുണ്ട്. പട്ടിണി കിടക്കാന്‍ പോലും 20000 രൂപ വേണം. ഓഡിഷന് പോലും ജോലി ചെയ്താണ് പൊയ്‌ക്കൊണ്ടിരുന്നത്.

എബിസിഡിയാണ് എന്റെ ആദ്യ സിനിമ. ദുല്‍ക്കര്‍ സ്വപ്നം കാണുന്ന രംഗത്തില്‍ വരുന്ന പൊലീസുകാരനായാണ് ഞാന്‍ അഭിനയിച്ചത്. ജൂനിയര്‍ ആര്‍ടിസ്റ്റ് ആയിട്ടായിരുന്നു തുടക്കം. ഹണീ ബിയില്‍ ആദ്യമായി കാരക്ടര്‍ റോള്‍ ലഭിച്ചു. പതിനാല് സിനിമകളില്‍ കാരക്ടര്‍ റോളില്‍ അഭിനയിച്ചു. ഇതില്‍ നിന്നൊന്നും കാര്യമായ പ്രതിഫലമൊന്നും ലഭിക്കില്ല. പ്രതിഫലം ലഭിക്കാതെ വരുന്ന സാഹചര്യങ്ങളില്‍ പിടിച്ചു നില്‍ക്കണം. പല പ്രാവശ്യം ഇട്ടിട്ടുപോകാന്‍ തോന്നും. ജീവിതത്തില്‍ തോറ്റുതോറ്റു വന്നവനാണ്. ഒരു സിനിമാ നടന് വേണ്ട ഭംഗി എനിക്കില്ല. നിങ്ങളില്‍ പലരും ചിന്തിച്ചു കാണും ഇയാള്‍ ശരിക്കും നടനാണോ എന്ന്. ഉള്ളിന്റെ ഉള്ളില്‍ സ്വപ്നം ഉണ്ടെങ്കില്‍ നമ്മള്‍ അവിടെ എത്തിയിരിക്കും. നിങ്ങള്‍ സ്വയം വിശ്വസിക്കുക.

ഞാന്‍ മനസ്സില്‍ കൊണ്ടു നടക്കുന്ന ഒരു കാര്യമായുണ്ട്. ആരെങ്കിലും നിങ്ങളുടെ ചെവിയില്‍ വന്ന് സ്വപ്നത്തിനു തടസ്സം നില്‍ക്കുന്നുണ്ടെങ്കില്‍ അവരെ ആദ്യം കട്ട് ചെയ്യണം. അത് നിങ്ങളുടെ ബോയ് ഫ്രണ്ട് ആകാം ഗേള്‍ ഫ്രണ്ട് ആകാം അടുത്ത കൂട്ടുകാരാകാം. നെഗറ്റീവ് കാര്യങ്ങള്‍ ഒഴിവാക്കുക. സിനിമാ ഭ്രാന്ത് മൂത്തതുകൊണ്ട് എന്റെ ഗേള്‍ഫ്രണ്ട് എന്നെ ഉപേക്ഷിച്ചുപോയിട്ടുണ്ട്. എന്നാല്‍ വാരിക്കുഴിയിലെ കൊലപാതകം റിലീസ് ചെയ്ത ആഴ്ച, ആ കുട്ടി തന്നെ വിളിച്ച് അഭിനന്ദിച്ചു. സ്വപ്‌നം സഫലമാകാന്‍ നമ്മള്‍ പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കണം. അപ്പോള്‍ നമ്മളെ തള്ളിപ്പറഞ്ഞവര്‍ തിരുത്തി പറയും.

അതുപോലെ രണ്ടാമത് എന്റെ ജീവിതത്തില്‍ നിന്ന് എടുത്ത് കളഞ്ഞ കാര്യം ലഹരിയാണ്. മദ്യം, കഞ്ചാവ്, പുകവലി തുടങ്ങിയ ശീലങ്ങളില്‍ നിന്ന് ഞാന്‍ വിട്ടു നിന്നു. ഞാന്‍ മത്സരിക്കുന്നത് ഒരുപാട് താരപുത്രന്‍മാരോടാണ് അല്ലെങ്കില്‍ എന്നേക്കാള്‍ കഴിവുള്ളവരുണ്ട്. ലഹരി ഉപയോഗിച്ച് എനിക്ക് ആ സ്വപ്‌നത്തിലേക്കുള്ള ഓട്ടത്തില്‍ എന്നെ മന്ദഗതിയിലാക്കാന്‍ കഴിയില്ല. നിങ്ങള്‍ തോല്‍വിയെ സ്‌നേഹിക്കുക. ഒരിക്കലും സ്വപ്‌നം വിട്ടു കളയരുത്. ഒരാള്‍ പറയുന്നിടത്തല്ല നിങ്ങളുടെ തോല്‍വി.

നായകനായി അഭിനയിക്കാനുള്ള ലുക്ക് നിനക്കില്ലെന്നു പറഞ്ഞവരുണ്ട്. നായകനായി അഭിനയിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നാല്‍ ചെറിയ റോള്‍ പോലും ലഭിക്കില്ലെന്നു പറഞ്ഞു. വാരിക്കുഴിയിലെ കൊലപാതകം സിനിമയില്‍ രജീഷ് മിഥില എന്നെ നായകനായി കാസ്റ്റ് ചെയ്തു. അത് സിനിമയാക്കാന്‍ പതിനാലോളം നിര്‍മാതാക്കളെ പോയികണ്ടു. അവരെല്ലാം പറഞ്ഞത് ഒരേയൊരു കാര്യമാണ്, ‘കഥ നല്ലതാണ്. പക്ഷേ ഇവനെ നായകനാക്കിയാല്‍ പടം ഒരാഴ്ച തികയ്ക്കില്ല’.

പക്ഷേ ഈ സിനിമയ്ക്ക് പുതിയ ഒരാളെയായിരുന്നു ആവശ്യം. അവസാനം കോഴിക്കോടു നിന്നുള്ള നിര്‍മാതാവ് സിനിമയ്ക്കു ലഭിച്ചു. അങ്ങനെ സിനിമ റിലീസ് ആയി. എനിക്ക് വലിയ ആരാധകരൊന്നും ഇല്ല. പ്രമോഷനും ഇല്ല. എന്നിട്ടും സിനിമ ആഴ്ചകള്‍ പിന്നിട്ടു. വാരിക്കുഴിയിലെ കൊലപാതകം രണ്ടാം ഭാഗം അനൗണ്‍സ് ചെയ്തിട്ടുണ്ട്- അമിത് പറഞ്ഞു.

amith chakalakkal about his life goals

More in Malayalam Breaking News

Trending

Recent

To Top