News
ജഡ്ജിയെ സ്വാധീനിക്കാന്‍ ദിലീപിന്റെ ശ്രമം, ഇടനിലക്കാരനായത് അയാൾ! രാഷ്ട്രീയ കേരളം ഞെട്ടുന്നു നെട്ടോട്ടമോടി നായകൻ, ആ തെളിവുകൾ അന്വേഷണ സംഘത്തിന്
ജഡ്ജിയെ സ്വാധീനിക്കാന്‍ ദിലീപിന്റെ ശ്രമം, ഇടനിലക്കാരനായത് അയാൾ! രാഷ്ട്രീയ കേരളം ഞെട്ടുന്നു നെട്ടോട്ടമോടി നായകൻ, ആ തെളിവുകൾ അന്വേഷണ സംഘത്തിന്
നടിയെ അക്രമിച്ച കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം വിചാരണ കോടതിയിൽ സമർപ്പിച്ചിരുന്നു. അതിന് പിന്നാലെ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാന്‍ സമയം വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതിനെ തുടർന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വെള്ളിയാഴ്ച വരെ ഹൈക്കോടതി സമയം അനുവദിച്ചിട്ടുണ്ട്.
അതിനിടെ കേസുമായി ബന്ധപ്പെട്ട് മറ്റൊരു നിർണ്ണായക വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. കേസില്‍ എട്ടാം പ്രതിയും നടനുമായ ദിലീപും സംഘവും വിചാരണക്കോടതി ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇടനിലക്കാരനായത് ബി ജെ പി സംസ്ഥാന നേതാവ്. ഇത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് സുപ്രധാന തെളിവുകള്‍ ലഭിച്ചു. റിപ്പോർട്ടർ ടിവിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്
നേരത്തെ റിപ്പോര്‍ട്ടര്‍ ടി വി പുറത്ത് വിട്ട ശബ്ദരേഖയിലെ ശബ്ദം അഡ്വ. ഉല്ലാസ് ബാബുവിന്റേതാണ് എന്ന് തിരിച്ചറിഞ്ഞു എന്നാണ റിപ്പോര്‍ട്ട്. ബി ജെ പി മുന്‍ ജില്ലാ സെക്രട്ടറിയും നിലവില്‍ സംസ്ഥാന സമിതി അംഗവും നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്നു അഡ്വ. ഉല്ലാസ് ബാബു.
തൃശൂര്‍ വലപ്പാടുള്ള ദിനേശന്‍ സ്വാമിയുടെയും ദിലീപിന്റേയും പൊതു സുഹൃത്താണ് ഉല്ലാസ് ബാബു എന്നാണ് വിവരം. ഉല്ലാസ് ബാബുവുമായുള്ള ചാറ്റുകള്‍ ഡിലീറ്റ് ചെയ്യാന്‍ തന്നോട് ദിലീപ് ആവശ്യപ്പെട്ടിരുന്നു എന്ന് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ സമ്മതിച്ചിട്ടുണ്ട്. സായ് ശങ്കര്‍ നശിപ്പിച്ച ഓഡിയോ ഫയലുകള്‍ അന്വേഷണ സംഘം റിട്രീവ് ചെയ്തിട്ടുണ്ട്.
ജൂലൈ 14 നാണ് ശബ്ദം ഉല്ലാസ് ബാബുവിന്റേത് ആണെന്ന് തിരിച്ചറിഞ്ഞത് എന്ന് റിപ്പോര്‍ട്ടര്‍ ടി വി പറയുന്നു. ഇയാളുടെ ശബ്ദ സാമ്പിള്‍ പരിശോധിക്കണമെന്ന് അന്വേഷണം സംഘം ആവശ്യപ്പെട്ടിരുന്നു. ഇന്ന് കാക്കനാടുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ച് ഉല്ലാസ് ബാബുവിന്റെ ശബ്ദ സാമ്പിള്‍ എടുത്തു എന്നും ഇത് തമ്മില്‍ മാച്ച് ചെയ്യുന്നുണ്ട് എന്നുമാണ് വിവരം.
റിപ്പോര്‍ട്ടര്‍ ടി വി പുറത്ത് വിട്ട ശബ്ദ സന്ദേശം ഇപ്രകാരമാണ്:
ചേട്ടാ നമസ്‌കാരം..തേടിയ വള്ളി കാലില്‍ ചുറ്റി എന്ന് പറഞ്ഞ പോലെയാണ്, ഇപ്പോഴത്തെ നമ്മുടെ ചേട്ടന്റെ ഈ കേസ് കൈ മാറിയിട്ടുള്ള കോടതിയിലെ ജഡ്ജി ഉണ്ടല്ലോ. മൂപ്പരുടെ ഹസ്ബന്റിന് എതിരെയാണ് ഏറ്റവും കൂടുതല്‍ വലിയ ആരോപണം വന്നത്. ഒരു മറ്റേ ലോക്കപ്പ് മര്‍ദ്ദന മരണം എക്സൈസിന്റെ..ജിജു എന്ന് പറഞ്ഞിട്ട്.
മൂപ്പരുടെ ഹസ്ബന്റാണ് സിഐ. അപ്പോ അതുമായി ബന്ധപ്പെട്ട് നമ്മുടെ സന്തോഷ് വക്കീലിനെ അവര് കോണ്‍ടാക്ട് ചെയ്തിരുന്നു. നമ്മുടെ ഭാഗത്ത് നിന്നും കണ്‍ഫ്യൂഷന്‍ ഉണ്ടാകരുത്. അവരുടെ ലൈഫിനെയും ഭാവിയേയും ബാധിക്കുന്ന കാര്യം ആണെന്ന് പറഞ്ഞിട്ട്. അപ്പോള്‍ അത് നമുക്ക് വളരെ പോസിറ്റീവ് ആയിട്ട്, ടെന്‍ഷന്‍ ഉണ്ടാവില്ല. നല്ല ആത്മബന്ധം ഒന്നുകൂടി കീപ്പ് ചെയ്യാന്‍ സാധിച്ചിട്ടുണ്ട് എന്നര്‍ത്ഥം.