Malayalam
പതിന്നാലുകാരിയെ തട്ടിക്കൊണ്ടു പോയി പഴനിയിലെ ലോഡ്ജില്‍ പൂട്ടിയിട്ടു പല തവണ പീഡിപ്പിച്ചു, നടിയെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിയ്ക്ക് പോക്‌സോ കേസില്‍ ജീവപര്യന്തം തടവും 1,25,000 രൂപ പിഴയും
പതിന്നാലുകാരിയെ തട്ടിക്കൊണ്ടു പോയി പഴനിയിലെ ലോഡ്ജില്‍ പൂട്ടിയിട്ടു പല തവണ പീഡിപ്പിച്ചു, നടിയെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിയ്ക്ക് പോക്‌സോ കേസില്‍ ജീവപര്യന്തം തടവും 1,25,000 രൂപ പിഴയും
കൊച്ചിയില്‍ ക്വട്ടേഷന്‍ നല്‍കി നടിയെ പീഡിപ്പിച്ച കേസിലെ ഒന്‍പതാം പ്രതിയും പത്തനംതിട്ട മൈലപ്ര സ്വദേശിയുമായ സനല്‍ കുമാറിനു മറ്റൊരു കേസില്‍ ജീവപര്യന്തം. എറണാകുളം പോക്‌സോ കോടതിയാണ് ജീവപര്യന്തം തടവും 1,25,000 രൂപ പിഴയും വിധിച്ചത്. 2013ല്‍ 14 വയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഈ കേസില്‍ പ്രതിയെ കുറ്റക്കാരനാണെന്നു കണ്ടു ജഡ്ജി കെ.സോമനാണ് ശിക്ഷ വിധിച്ചത്.
പെണ്‍കുട്ടിയെ പ്രതി എറണാകുളത്തു നിന്നു തട്ടിക്കൊണ്ടു പോയി പഴനിയിലെ ലോഡ്ജില്‍ പൂട്ടിയിട്ടു പല തവണ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്നു പിതാവ് നല്‍കിയ പരാതിയില്‍ കളമശേരി പൊലീസാണ് 4 ദിവസത്തിനു ശേഷം പ്രതിയെ പിടികൂടി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.
ഈ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി മരട് പൊലീസ് റജിസ്റ്റര്‍ ചെയ്ത വിവാഹത്തട്ടിപ്പു കേസില്‍ റിമാന്‍ഡില്‍ കഴിയുമ്പോഴാണ് നടിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാറിനെ പരിചയപ്പെടുന്നത്. ജയിലിനുള്ളില്‍ നിന്നു പള്‍സര്‍ സുനിക്കു നടന്‍ ദിലീപിനോടു സംസാരിക്കാന്‍ സംവിധായകന്‍ നാദിര്‍ഷയുടെ ഫോണിലേയ്ക്കു വിളിക്കാന്‍ സഹായിച്ചതും ഫോണ്‍ ഒളിപ്പിച്ചതും സനല്‍കുമാറാണെന്നാണ് കേസ്.
ഈ ഫോണ്‍ സനല്‍കുമാറിന്റെ വീട്ടില്‍ നിന്ന് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതോടെയാണു നടിയെ പീഡിപ്പിച്ച കേസില്‍ സനല്‍കുമാറിനെ ഒമ്പതാം പ്രതിയാക്കിയത്.
അതേസമയം, ഈ കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്തും ആറാം പ്രതിയും, കേസിലെ വിഐപി എന്ന് വിളിപ്പെരുള്ള ശരത്തിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ദിലീപ് ഉള്‍പ്പെടെ പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്നു സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസാണിത്.
എന്നാല്‍ ശരത്തിനെ പ്രതിയാക്കിയതിന്റെ വിവരങ്ങളെവിടെയെന്ന് വിചാരണക്കോടതി ചോദിച്ചിരുന്നു. ചൊവ്വാഴ്ച കേസ് പരിഗണിക്കുന്നതിനിടെയാണ് പ്രോസിക്യൂഷനോട് വിചാരണക്കോടതി ഇതു സംബന്ധിച്ച വിവരങ്ങള്‍ തേടിയത്. കേസില്‍ പത്താം പ്രതിയാണ് ശരത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അന്വേഷണ സംഘം അങ്കമാലി കോടതിയിലാണ് നല്‍കിയിരിക്കുന്നത്. വിചാരണക്കോടതിക്ക് ഇതു സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടരന്വേഷണത്തിന്റെ ഭാഗമായി പുതിയതായി എത്ര പേരെ പ്രതി ചേര്‍ത്തിട്ടുണ്ടെന്നും കോടതി ചോദിച്ചു. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് തരേണ്ടതല്ലേയെന്നും കോടതി ചോദിച്ചു. അങ്കമാലി കോടതിയില്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് വിചാരണക്കോടതിക്ക് ലഭിക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം, കേസിലെ തുടരന്വേഷണത്തിനു വഴിയൊരുക്കിയ ശബ്ദരേഖകള്‍ ശേഖരിച്ചിരുന്ന ലാപ്‌ടോപ് കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എന്‍.സുരാജിന്റെ പക്കലുണ്ടെന്ന് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ അറിയിച്ചു. ഈ ലാപ്‌ടോപ് കണ്ടെത്താന്‍ അന്വേഷണം നടത്തണമെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.
നടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ടു ദിലീപും കൂട്ടാളികളും നടത്തിയ ഗൂഢാലോചനകളും സംഭാഷണങ്ങളും റെക്കോര്‍ഡ് ചെയ്ത ടാബ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പക്കല്‍ നിന്നു നഷ്ടപ്പെട്ടു. എന്നാല്‍ അതിലെ ശബ്ദ ഫയലുകള്‍ ഇപ്പോള്‍ സുരാജിന്റെ പക്കലുള്ള ലാപ്‌ടോപ്പിലേക്കു മാറ്റിയതിനു ശേഷമാണു അതു പെന്‍ഡ്രൈവില്‍ ശേഖരിച്ചത്.
ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിനു കൈമാറിയ ശബ്ദരേഖകളില്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദത്തിനിടയിലാണു പ്രോസിക്യൂഷന്‍ ഇക്കാര്യം കോടതിയില്‍ ബോധിപ്പിച്ചത്. ബാലചന്ദ്രകുമാര്‍ ശബ്ദരേഖ ശേഖരിക്കാന്‍ ഉപയോഗപ്പെടുത്തിയ ലാപ്‌ടോപ് ദിലീപിന്റെ സഹോദരീഭര്‍ത്താവിന്റെ കൈവശമെത്തിയ സാഹചര്യം പ്രോസിക്യൂഷന്‍ വെളിപ്പെടുത്തിയില്ല. അന്വേഷണ പരിധിയിലുള്ള കാര്യമായതിനാലാണ് ഇക്കാര്യം ഇപ്പോള്‍ വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുള്ളതെന്നും പ്രോസിക്യൂഷന്‍ തുടര്‍ന്നു ബോധിപ്പിച്ചു.
കേസുമായി ബന്ധപ്പെട്ടു ബാലചന്ദ്രകുമാറിന്റെ 8 മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദസന്ദേശം അടുത്തദിവസം കോടതിയില്‍ സമര്‍പ്പിക്കുമെന്നും പ്രതിഭാഗം അറിയിച്ചു. കേസുമായി ബന്ധപ്പെട്ടു പ്രതി ദിലീപിന്റെ കൂട്ടാളിയായ ജി.ശരത്തിനെ അറസ്റ്റ് ചെയ്ത കാര്യം വിചാരണക്കോടതിയെ അറിയിക്കാതിരുന്നത് എന്തുകൊണ്ടാണെന്നു കോടതി ആരാഞ്ഞു. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജിയില്‍ 14നു വാദം തുടരും.