യവനിക കോടതിയിലേക്ക്; തിരക്കഥയുടെ പേരിൽ പോര് മുറുകുന്നു..

മലയാളത്തിലെ ഏറ്റവും നല്ല ചിത്രങ്ങളിലൊന്നായ കെ.ജി.ജോർജ് സംവിധാനം ചെയ്ത ‘യവനിക’ 37 വർഷങ്ങൾക്ക് ശേഷം തിരക്കഥയുടെ പേരിൽ കോടതി കയറാനൊരുങ്ങുന്നു. 1982ൽ മികച്ച തിരക്കഥ രചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് യവനികയിലൂടെ പങ്കിട്ടത് പ്രമുഖ നാടക-തിരക്കഥാകൃത്ത് എസ്.എൽ പുരം സദാനന്ദനും കെ.ജി.ജോർജുമാണ്.

എന്നാൽ ഇപ്പോൾ യു ട്യൂബിലടക്കം ലഭ്യമായിട്ടുള്ള യവനികയുടെ പ്രിന്റിലെ ടൈറ്റിൽ കാർഡിൽ എസ്.എൽ പുരത്തിന്റെ പേര് രേഖപ്പെടുത്തിയിട്ടുള്ളത് സംഭാഷണ രചയിതാവായി മാത്രം. ഇതു സംബന്ധിച്ച് അന്വേഷണം തുടരുന്ന, എസ്.എൽ പുരത്തിന്റെ മകൻ എസ്.എൽ പുരം ജയസോമ അർഹമായ നീതി ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ്.
മികച്ച തിരക്കഥ-സംഭാഷണ രചയിതാവിന് സംസ്ഥാന സർക്കാർ നൽകിയ ശില്പവും അന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ ഒപ്പിട്ട സാക്ഷ്യപത്രവും യവനികയുടെ പേരിൽ എസ്.എൽ പുരത്തിന്റെ വീട്ടിലെ അലമാരയിൽ ഭദ്രമായി ഇരിക്കുമ്പോഴാണ് കാലഘട്ടം യു ട്യൂബിലേക്ക് മാറിയപ്പോഴുണ്ടായ ഈ കളംമാറ്റം.

അന്ന് ചലച്ചിത്ര അവാർഡ് നിർണയത്തിന്റെ മേൽനോട്ടം വഹിച്ചിരുന്ന പി.ആർ.ഡി വിഭാഗത്തോട് വിവരാവകാശ നിയമപ്രകാരം ജയസോമ ഇതേക്കുറിച്ച് തിരക്കിയപ്പോൾ, ബന്ധപ്പെട്ട രേഖകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നായിരുന്നു മറുപടി. ഇതേ ആവശ്യവുമായി മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പ് മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. അർഹമായ നീതി കിട്ടുന്നില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ജയസോമ പറഞ്ഞു.
കലാപരമായ അംഗീകാരവും സാമ്പത്തിക നേട്ടവും ഒരേപോലെ നേടിയ യവനികയുടെ തിരക്കഥ മികച്ച കുറ്റാന്വേഷണ ചിത്രമെന്ന നിലയിൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അടക്കമുള്ള സ്ഥാപനങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. ഐ.എ.എസ്, ഐ.പി.എസ് പരിശീലനത്തിലും ഈ തിരക്കഥ പരാമർശിക്കപ്പെടാറുണ്ട്.

യവനികയുടെ തിരക്കഥ പുസ്തകരൂപത്തിൽ 2007ൽ ഒരു പ്രമുഖ പ്രസാധക സ്ഥാപനം പുറത്തിറക്കി. അതിന്റെ പുറം ചട്ടയിൽ രചയിതാവിന്റെ പേരിന്റെ സ്ഥാനത്ത് കെ.ജി.ജോർജിന്റെ പേരുമാത്രം. ഇത് വിവാദമായപ്പോൾ തന്റെ നോട്ടപ്പിശക് കൊണ്ട് സംഭവിച്ച പിഴവാണെന്ന് കത്തിലൂടെ ജോർജ് വ്യക്തമാക്കുകയും ചെയ്തിരുന്നു. അതോടെയാണ് നിയമനടപടികളിൽ നിന്ന് കുടുംബം പിൻവാങ്ങിയത്. എന്നാൽ അടുത്ത സമയത്താണ് ചിത്രത്തിന്റെ ടൈറ്റിൽ കാർഡിൽ പിതാവിനെ സംഭാഷണ രചയിതാവായി മാത്രം രേഖപ്പെടുത്തിയത് ശ്രദ്ധയിൽപ്പെട്ടതെന്ന് ജയസോമ പറയുന്നു. തിരക്കഥയ്ക്കുള്ള അവാർഡ് രണ്ടു പേർക്കുമായിട്ടാണ് നൽകിയതെന്ന് 82ലെ അവാർഡ് നിർണയ സമിതിയിൽ അംഗമായിരുന്ന, ചലച്ചിത്രകാരൻ വിജയകൃഷ്ണനും എസ്.എൽ പുരത്തിന്റെ ഭാര്യ ഓമനയെ കത്തിലൂടെ അറിയിച്ചിരുന്നു.

Yavanika movie

Noora T Noora T :