ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചെന്ന് പരാതി; മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ചു!!

സമീപകാലത്ത് തിയേറ്ററുകളിൽ വൻവിജയം നേടുകയും മലയാളത്തിന്റെ അതിരുകൾ തകർത്ത് തമിഴ്, തെലുങ്ക് പ്രേക്ഷകർക്കിടയിലും തരംഗമായി മാറിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്‌സ്. ആഗോളതലത്തില്‍ 200 കോടി രൂപയില്‍ അധികമാണ് മഞ്ഞുമ്മൽ ബോയ്സ് കളക്റ്റ് ചെയ്തത്.

ഇപ്പോഴിതാ മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കളുടെ ബാങ്ക് അകൗണ്ടുകൾ മരവിപ്പിക്കാൻ എറണാകുളം സബ് കോടതി ഉത്തരവ്. ചിത്രത്തിന്‍റെ നിർമാണ കമ്പനിയായ പറവ ഫിലിംസിന്‍റേയും പാർട്ണർ ഷോൺ ആന്‍റണിയുടെയും നാൽപതുകൊടിരുപയുടെ ബാങ്ക് അക്കൗണ്ട് ആണ് മരവിക്കാൻ ഉത്തരവിട്ടത്.

ചിത്രത്തിന്‍റെ നിർമാണത്തിന് ഏഴു കോടി രൂപ മുതൽ മുടക്കിയ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. നാൽപതു ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിർമാതാക്കള്‍ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചെന്നായിരുന്നു ഹർജിയിൽ ആരോപണം.

ആഗോള തലത്തിൽ ഇതുവരെ ഇരുന്നൂറ്റി ഇരുപതു കോടി രൂപ ചിത്രം കളക്ഷൻ നേടിയിട്ടുണ്ടെന്നും ഓ ടി ടി പ്ലാറ്റഫോംമുകൾ മുഖേനയും ചിത്രം ഇരുപതു കൊടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. ഹർജിയിൽ ചിത്രത്തിന്റെ നിർമാതകളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു.

Athira A :