വൃത്തികെട്ട രീതിയിലാണ് .. ആറുവർഷമായി എന്നെയും മകളെയും വെറുതെ വിടുന്നില്ല; പ്രവീണയെ പിന്തുടർന്ന് ആ 23കാരൻ

ആറ് വർഷമായി തുടർച്ചയായി അപമാനിക്കപ്പെടുകയാണ് നടി പ്രവീണ. അതും ഒരേ വ്യക്തിയില്‍ നിന്നും തന്നെ. തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതിയെ ഒരു തവണ പിടികൂടി ജാമ്യത്തിൽ വിട്ടയച്ചെന്നും കുറ്റകൃത്യം ഇയാൾ ഇപ്പോഴും ആവർത്തിക്കുക ആണെന്നും പറയുകയാണ് പ്രവീണ. തന്റെ മകളുടേത് അടക്കമുള്ള ഫോട്ടോകൾ അശ്ലീലമായി പ്രചരിപ്പിക്കുന്നുണ്ടെന്നും നടി വെളിപ്പെടുത്തി.

“എന്റെയും എന്റെ വീട്ടുകാരുടെയും മോർ‌ഫ് ചെയ്ത ഫോട്ടോകൾ, എന്റെ തലയും താഴേക്ക് വികൃതരൂപമായി, വൃത്തികെട്ട രീതിയിൽ എന്ന് തന്നെ പറയാം. വസ്ത്രമില്ലാതെ നിൽക്കുന്നവരുടെ ഫോട്ടോ എടുത്ത് അതിൽ എന്റെ ഫോട്ടോസ് വച്ച് പ്രചരിപ്പിക്കുകയാണ്. അവനത് കണ്ട് ആസ്വ​ദിക്കുന്നത് മാത്രമല്ല പ്രചരിപ്പിക്കുകയാണ്”, എന്ന് പ്രവീണ പറയുന്നു. തമിഴ്നാട് സ്വദേശിയായ ഭാ​ഗ്യരാജ് ആണ് ഈ കുറ്റകൃത്യത്തിന് പിന്നിൽ. ദില്ലിയിൽ സ്ഥിരതാമസമായ ഇയാളെ ഒരു തവണ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ശേഷവും പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ ഇതുതന്നെ ഇയാൾ ആവർത്തിക്കുക ആണെന്നും പ്രവീണ പറയുന്നു.

പ്രവീണയുടെ ചിത്രം മാത്രമല്ല മകളുടെ ഫോട്ടോകളും ഇത്തരത്തിൽ ഇയാൾ ദുരുപയോ​ഗം ചെയ്തു. മോളുടെ ഇൻസ്റ്റയിൽ കയറി ഫോട്ടോസ് എടുക്കുക, അവളുടെ ഫ്രണ്ട്സിനെയും പഠിപ്പിക്കുന്ന അധ്യാപകരെയും ടാ​ഗ് ചെയ്യും. അധ്യാപകരെ വച്ച് മോശമായ രീതിയിൽ കുറിപ്പെഴുതുന്നുമെന്നും പ്രവീണ പറയുന്നു. കുറ്റം ആവർത്തിച്ചാൽ ശിക്ഷയുടെ കാഠിന്യം കൂടൂം. എന്നിട്ടും തനിക്ക് മാത്രം എന്തുകൊണ്ട് നീതി കിട്ടുന്നില്ലെന്നും പ്രവീണ ചോദിക്കുന്നു. ‘സൈബർ സെല്ലിൽ ഞാൻ ഒരുപാട് തവണ കയറി ഇറങ്ങി. ആറ് വർഷത്തോളമായി ഇങ്ങനെ.

ഈ കുറ്റകൃത്യം ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുയാണെ’ന്നും പ്രവീണ വ്യക്തമാക്കി. ഇതേ വ്യക്തിയെക്കുറിച്ചുള്ള കാര്യങ്ങള്‍ നേരത്തേയും പ്രവീണ പലപ്പോഴായി തുറന്ന് പറഞ്ഞിരുന്നു. ‘അവനെ ഞാന്‍ എപ്പോഴും ഫോണില്‍ വിളിച്ചുകൊണ്ടിരിക്കണം, സംസാരിക്കണം. അവനൊരു സാഡിസ്റ്റാണ്. അവൻ സ്നേഹിക്കുന്നവരെ ഉപദ്രവിക്കുന്ന സ്വഭാവം. അവന്റെ അമ്മയോടും അച്ഛനോടും സംസാരിച്ചിരുന്നു. എന്നാല്‍ മകന്‍ തെറ്റ് ചെയ്തുവെന്ന് വിശ്വസിക്കാന്‍ അവർ തയ്യാറല്ല.’ എന്നായിരുന്നു പ്രവീണ അന്ന് പറഞ്ഞത്. പൊലീസില്‍ കേസ് കൊടുത്തതിന് ശേഷം ഒരുപാട് ശ്രമത്തിനൊടുവിലാണ് അവനെ പിടികൂടിയത്. കുറച്ചു നാള്‍ ജയിലില്‍ കിടക്കുകയും ചെയ്തു. ഇതിന് ശേഷം ഡല്‍ഹിയില്‍ പോയെങ്കിലും ഇത് തന്നെ ആവർത്തിച്ച് കൊണ്ടിരുന്നു. മറ്റ് കുടുംബാംഗങ്ങളുടെ പേരും ഫോട്ടോയും വച്ച് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നത് പോലുള്ള ഉപദ്രവങ്ങളുമുണ്ട്. ഇതില്‍ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്ന് അറിയില്ല’ എന്നുമായിരുന്നു പ്രവീണ അന്ന് പറഞ്ഞത്.

Merlin Antony :