അത് ഗോകുലിന്റെ തീരുമാനമായിരുന്നു മാധവിന്റെ സിനിമ അരങ്ങേറ്റത്തെ കുറിച്ച് സുരേഷ് ഗോപി !

സുരേഷ് ഗോപിയുടെ 255-ാമത് ചിത്രത്തിന് തുടക്കമായി. സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവിൻ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജെ.എസ്.കെ’ എന്ന സിനിമയുടെ ചിത്രീകരണം ഇരിങ്ങാലക്കുടയിൽ ആരംഭിച്ചു. ചിത്രത്തിലൂടെ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് അഭിനയരംഗത്തെത്തുകയാണ്.ഈ സിനിമയിലേക്കു മാധവിനു വഴിയൊരുക്കിയത് ചേട്ടൻ ഗോകുൽ സുരേഷ് ആണെന്ന് സുരേഷ് ഗോപി പറയുന്നു.

മാധവിന്റെ തുടക്കം നല്ലൊരു സിനിമയിലൂടെ വേണമെന്നത് ഗോകുലിന്റെ തീരുമാനമായിരുന്നുവെന്നും ഗോകുലാണ് കഥ കേട്ട ശേഷം ഈ സിനിമ തിരഞ്ഞെടുത്തതെന്നും സുരേഷ് ഗോപി പറഞ്ഞു.‘‘സംവിധായകനും തിരക്കഥാകൃത്തുമാണ് ഈ സിനിമയിലേക്ക് മാധവിനെ ആവശ്യപ്പെട്ടത്. അഭിനയിക്കാൻ ഒരു ടാലന്റ് ഉണ്ടാകണം. ഞാൻ നന്നായി അഭിനയിക്കും എന്ന് ആളുകളുടെ പിന്നാലെ പറഞ്ഞുനടന്ന് കയറി വന്ന ആളാണ് ഞാനും. അങ്ങനെ എത്രയോ ആളുകൾ വരുന്നു. മാധവ് അങ്ങനെയൊരു ശ്രമം നടത്തിയില്ല. എന്റെ കൂടെ ‘മാ’ എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഒരുപാട് സംവിധായകർ മാധവിനെ ശ്രദ്ധിച്ചിരുന്നു. സിനിമയിലേക്കു ക്ഷണിക്കുകയും ചെയ്തു. എന്നാൽ തുടക്കം നല്ലതാകണമെന്ന് മാധവിന്റെ ചേട്ടൻ നിർബന്ധിച്ചിരുന്നു.

കഥ ഗോകുലിനോടാണ് പറഞ്ഞത്. അവന് കഥ ഇഷ്ടപ്പെട്ടു. ഒരു തുടക്കത്തിന് ഇതു നല്ലതാണെന്നു പറഞ്ഞു. മാധവ് ഇങ്ങനെ തുടങ്ങട്ടെ. ഈ സിനിമയിൽ ​ഞാൻ വക്കീലായാണ് അഭിനയിക്കുന്നത്. ഡേവിഡ് ആബേൽ എന്നാണ് കഥാപാത്രത്തിന്റെ പേര്. ചിന്താമണിയിലെ വക്കീലിനേക്കാൾ തീർത്തും വ്യത്യസ്തനാണ്. ചിന്താമണി രണ്ടാം ഭാഗം വരുന്നുണ്ട്. അതിന്റെ തിരക്കഥ പകുതിയായി വച്ചിരിക്കുകയാണ്. ഉടൻ ഉണ്ടാകും.’’–സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപിയുടെ ഇരുനൂറ്റി അമ്പത്തിയഞ്ചാമത്തെ ചിത്രമാണ് ജെഎസ്കെ. കോസ്മോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ പ്രവീൺ നാരായണൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാകും മാധവ് അവതരിപ്പിക്കുക. അനുപമ പരമേശ്വരൻ ആണ് ചിത്രത്തിലെ നായിക. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. കോർട്ട് റൂം ഡ്രാമയായി ഒരുങ്ങുന്ന സിനിമയിൽ ശ്രുതി രാമചന്ദ്രൻ, മുരളി ഗോപി, ബൈജു സന്തോഷ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

AJILI ANNAJOHN :