മൃഗങ്ങളുമായി എന്‍.ടി.ആര്‍ വാഹനത്തില്‍ നിന്ന് ചാടുന്ന രംഗം; മൃഗങ്ങള്‍ക്ക് പകരം മോട്ടോറൈസ്ഡ് കാറുകളായിരുന്നു ഉപയോഗിച്ചത്; തുറന്ന് പറഞ്ഞ് ഛായാഗ്രാഹകന്‍

കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച്, ഓസ്‌കര്‍ പുരസ്‌കാരത്തില്‍ വരെ എത്തുകയും ചെയ്ത ചിത്രമാണ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍. രാം ചരണ്‍ തേജയും ജൂനിയര്‍ എന്‍.ടി.ആറും മുഖ്യവേഷങ്ങളിലെത്തി 2022ല്‍ പുറത്തിറങ്ങിയ ചിത്രം ബ്രഹ്മാണ്ഡദൃശ്യവിരുന്നാണ് പ്രേക്ഷകര്‍ക്കായി ഒരുക്കിയത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ചില സാഹസിക രംഗങ്ങള്‍ക്കു പിന്നിലെ രഹസ്യം തുറന്നുപറഞ്ഞിരിക്കുകയാണ് ഛായാഗ്രാഹകനായ കെ.കെ. സെന്തില്‍കുമാര്‍.

ജൂനിയര്‍ എന്‍.ടി.ആര്‍ അവതരിപ്പിച്ച ഭീം എന്ന കഥാപാത്രം ഭീമാകാരനായ കടുവയെ മുഖാമുഖം കാണുന്ന രംഗമാണ് അതിലൊന്ന്. ഈ രംഗത്തിന് തൊട്ടുമുമ്പ് ഒരു കുറുക്കനും ചെന്നായയും ഭീമിനെ ഓടിക്കുന്നുണ്ട്. ഈ രംഗമെടുക്കുമ്പോള്‍ ജൂനിയര്‍ എന്‍.ടി.ആറിന്റെ ഓട്ടത്തിന്റെ വേഗതകണ്ട് എല്ലാവരും അതിശയപ്പെട്ടെന്ന് സെന്തില്‍ പറഞ്ഞു. കൗമാരകാലത്ത് ആന്ധ്രയ്ക്കുവേണ്ടി സംസ്ഥാനദേശീയതലങ്ങളില്‍ മത്സരിച്ചിട്ടുള്ളയാളാണ് ജൂനിയര്‍ എന്‍.ടി.ആര്‍.

‘ചിലസമയങ്ങളില്‍ ക്ലൈമാക്‌സിനേക്കാള്‍ ഗംഭീരമാണ് ആര്‍ആര്‍ആറിലെ ഇന്റര്‍വെല്‍ ഫൈറ്റ് സീന്‍. പലരാത്രികളിലായാണ് ആ രംഗം ചിത്രീകരിച്ചത്. മൃഗങ്ങള്‍ ആക്രമിക്കുന്നവരായി കാണിക്കാന്‍ ആയിരക്കണക്കിനാളുകള്‍ വേണ്ടിയിരുന്നു. നൂറുകണക്കിന് മൃഗങ്ങളുമായി എന്‍.ടി.ആര്‍ വാഹനത്തില്‍ നിന്ന് ചാടുന്ന രംഗമുണ്ട്. അതില്‍ മൃഗങ്ങള്‍ക്ക് പകരം മോട്ടോറൈസ്ഡ് കാറുകളായിരുന്നു ഉപയോഗിച്ചത്. വിഎഫ്എക്‌സ് സൂപ്പര്‍വൈസറുടെ ആശയമായിരുന്നു അത്.’ സെന്തില്‍കുമാര്‍ വിശദീകരിച്ചു.

ഇതേ ചിത്രത്തില്‍ രാം ചരണ്‍ തേജ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഇന്‍ട്രോ രംഗങ്ങളും അതീവ സാഹസികമായാണ് ചിത്രീകരിച്ചതെന്ന് സെന്തില്‍കുമാര്‍ ചൂണ്ടിക്കാട്ടി. ബ്രീട്ടീഷ് പോലീസുകാര്‍ക്കെതിരെ പ്രതിഷേധിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ പോലീസ് ഓഫീസര്‍ അടിച്ചോടിക്കുന്നതായിട്ടാണ് ഈ രംഗം. ‘മഗധീരയില്‍ രാംചരണ്‍ അവതരിപ്പിച്ച കാലഭൈരവ എന്ന കഥാപാത്രം നൂറ് പടയാളികളെ എതിര്‍ത്ത് തോല്‍പ്പിക്കുന്നുണ്ട്.

ഞങ്ങള്‍ക്ക് അതിലും വലിയ രീതിയിലുള്ള ഒരു സംഘട്ടനം വേണമെന്നതിനാല്‍ എതിരാളികളെ 2000 ആക്കി. എന്നാല്‍ ഇന്ത്യക്കാരെ ഇന്ത്യക്കാരനായ പോലീസ് ഓഫീസര്‍ അടിച്ചോടിക്കുന്നത് എങ്ങനെ ശരിയാവുമെന്ന് രാം ചരണിന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ സംവിധായകന്‍ രാജമൗലി ചരണിനെ ആ രംഗത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. മൂന്ന് മാസമാണ് റിഹേഴ്‌സല്‍ നടത്തിയത്.

ഫൈറ്റര്‍മാര്‍, ജൂനിയര്‍ ഫൈറ്റര്‍മാര്‍, ഫൈറ്റ് ചെയ്യുന്ന നടന്മാര്‍ എന്നിങ്ങനെ സര്‍ക്കിളുണ്ടാക്കി. അവരും ആ സംഘര്‍ഷത്തിന്റെ ഭാഗമാണെന്ന് പ്രേക്ഷകരെ തോന്നിപ്പിക്കുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.’ സെന്തില്‍കുമാര്‍ പറഞ്ഞു.

1387 കോടിയായിരുന്നു പ്രദര്‍ശനം പൂര്‍ത്തിയാക്കുമ്പോള്‍ ആര്‍ആര്‍ആറിന്റെ ആഗോള കളക്ഷന്‍. 2022ല്‍ തെലുങ്ക് സിനിമയിലും ഇന്ത്യയില്‍ മൊത്തത്തിലും ഏറ്റവുംകൂടുതല്‍ കളക്ഷന്‍ കിട്ടിയ ചിത്രമായും ആര്‍ആര്‍ആര്‍ മാറി. നിലവില്‍ സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന വാര്‍2 ന്റെ തിരക്കുകളിലാണ് ജൂനിയര്‍ എന്‍.ടി.ആര്‍. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഗെയിം ചേഞ്ചറാണ് രാം ചരണിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. മഹേഷ് ബാബുവിനെ നായകനാക്കിയുള്ള ചിത്രത്തിന്റെ പണിപ്പുരയിലാണ് രാജമൗലി.

Vijayasree Vijayasree :