“രണ്ടാമൂഴം ഞാന്‍ തന്നെ സിനിമയാക്കുമെന്ന കാര്യത്തിലെനിക്കു സംശയമില്ല. ഒരു പക്ഷേ എം.ടി സാറിനു പോലും സംശയമുണ്ടാകില്ല ” – ശ്രീകുമാര്‍ മേനോൻ
രണ്ടാമൂഴം എന്ന ചിത്രത്തെ സംബന്ധിച്ച് നിരവധി സംശയങ്ങളും വിവാദങ്ങളുമാണ് നിലനിന്നത്. ഒട്ടേറെ വിവാദങ്ങൾക്കൊടുവിൽ ശ്രീകുമാർ മേനോൻ രണ്ടാമൂഴം തന്നെ ചെയ്യും എന്ന് ഉറപ്പ് നൽകുകയാണ്.
” എം.ടിയുടെ രണ്ടാമൂഴം നോവലിനെ ആസ്പദമാക്കിയുള്ള സിനിമ ഈ പാവം ഞാന്‍ തന്നെ സംവിധാനം ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്.. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ എഫ് എം ചാനലിനു നല്‍കിയ അഭിമുഖത്തിനിടയിലാണ് ശ്രീകുമാര്‍ മേനോന്‍ ചിത്രത്തെക്കുറിച്ചുള്ള സംശയങ്ങള്‍ക്കു വ്യക്തത വരുത്തിയത്.
ഒരു വിശ്വപ്രസിദ്ധമായ പുരാണ കഥയെ സിനിമയാക്കുമ്പോള്‍ അതിനെക്കുറിച്ച് വളരെയധികം പഠിക്കേണ്ടതുണ്ട്. ഗൗരവമേറിയ ഗവേഷണം തന്നെ നടത്തേണ്ടതുണ്ട്. അതു കൊണ്ടു തന്നെ അത്തരമൊരു സിനിമ ചെയ്യാന്‍ എടുക്കുന്ന തീര്‍ത്തും ന്യായമായ സമയമേ ഞാനെടുത്തിട്ടുള്ളൂ എന്നു തന്നെയാണ് കരുതുന്നത്. രണ്ടാമൂഴം പെട്ടെന്നു സിനിമയായിക്കാണണമെന്ന് അദ്ദേഹത്തിനുണ്ടായിരുന്നു. അതാണ് അദ്ദേഹം ധൃതി പിടിച്ചിരുന്നത്. ശ്രീകുമാര്‍ പറയുന്നു.
ഒടിയന്‍ സിനിമയുടെ തിരക്കുകളും മറ്റും വന്നപ്പോള്‍ അദ്ദേഹവുമായുള്ള ചര്‍ച്ചകള്‍ നീണ്ടു പോയതാണ്. രണ്ടാമൂഴത്തിന്റെ ചിത്രീകരണവുമായ ബന്ധപ്പെട്ട വിവരങ്ങള്‍ എം. ടിയെ കൃത്യമായി അപ്‌ഡേറ്റു ചെയ്യുന്നതില്‍ എനിക്കു തന്നെയാണ് വീഴ്ച്ച പറ്റിയത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് നേരില്‍ കണ്ടു സംസാരിച്ചപ്പോള്‍ തെറ്റിദ്ധാരണകളെല്ലാം തീര്‍ക്കാനും ആത്മാര്‍ഥമായി ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അപ്പോഴേക്കും അദ്ദേഹം സ്‌ക്രിപ്റ്റ് തിരികെ വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാലിനിയുള്ള കാര്യങ്ങള്‍ നിയമവഴിയെ നടക്കട്ടെയെന്നാഗ്രഹിച്ച് അതിനനുസരിച്ച് നീങ്ങുകയാണെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
എന്റെ ആത്മവിശ്വാസം എന്നാല്‍ ഇതു കൊണ്ടൊന്നും തകരുന്നില്ല. മോഹന്‍ലാല്‍ ഭീമസേനയായെത്തുന്ന രണ്ടാമൂഴം ഞാന്‍ തന്നെ സിനിമയാക്കുമെന്ന കാര്യത്തിലെനിക്കു സംശയമില്ല. ഒരു പക്ഷേ എം.ടി സാറിനു പോലും സംശയമുണ്ടാകില്ല-ശ്രീകുമാര്‍ ഉറപ്പിച്ചു പറഞ്ഞു.
രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട കേസില്‍ ആര്‍ബിട്രേറ്ററെ നിയോഗിക്കണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി 17ന് പരിഗണിച്ച്, തീരുമാനമെടുക്കും. സിനിമയുമായി ബന്ധപ്പെട്ട് തിരക്കഥ നല്‍കിയതല്ലാതെ ഒരു കാര്യവും മുന്നോട്ട് പോയിട്ടില്ലെന്നും അതിനാല്‍ ആര്‍ബിട്രേറ്ററുടെ ആവശ്യമില്ലെന്നും എം ടി വാസുദേവന്‍ നായരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും കേസ് വേഗം തീരാന്‍ ആര്‍ബിട്രേറ്ററെ നിയോഗിക്കണമെന്നും ശ്രീകുമാര്‍ മേനോന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
sreekumar menon about m t vasudevan nair and randamoozham