അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ് പുരസ്കാരത്തെ ചൊല്ലി വിവാദത്തിൽ പ്രതികരണവുമായി ദേശീയചലച്ചിത്ര അവാർഡ് ജൂറി. നിർമ്മാതാക്കൾ തന്ന വിവരങ്ങൾ തെറ്റിധരിപ്പിച്ചുവെന്ന് ജൂറി പറഞ്ഞു. സിങ്ക് സൗണ്ട് ചിത്രമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചത്. സിനിമ കണ്ടപ്പോൾ സിങ്ക് സൗണ്ടല്ലെന്ന് മനസിലായില്ലെന്ന് ജൂറി അംഗം വിജി തമ്പി പറഞ്ഞു. സിങ്ക് സൗണ്ടിൽ ഒരുക്കിയ ദൊള്ളു എന്ന കന്നഡ ചിത്രത്തിനാണ് ഡബ്ബിംഗ് അവാർഡ് നൽകിയത്.
ജോബിൻ ജയറാം എന്നയാളാണ് അവാർഡ് നേടിയത്. സിങ്ക് സൗണ്ടും ഡബ്ബ് സിനിമയും മനസ്സിലാക്കാൻ ജൂറിക്ക് കഴിയാത്തത് നാണക്കേട് എന്ന് ചിത്രത്തിൽ സൗണ്ട് ഡിസൈനിങ് നിർവഹിച്ച മലയാളിയായ നിതിൻ ലൂക്കോസ് തുറന്നടിച്ചു. നിതിൻ ലൂക്കോസിന്റെ വിമർശനം ഏറ്റെടുത്ത് റസൂൽ പൂക്കുട്ടിയും രംഗത്ത് വന്നു.
പത്തിലേറെ മലയാളികൾ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അർഹരായി. ഫീച്ചർ വിഭാഗത്തിൽ മാത്രം മലയാളത്തിന് എട്ട് പുരസ്കാരങ്ങളാണ് ദേശീയ തലത്തില്‍ ലഭിച്ചത്. അന്തരിച്ച സച്ചിക്ക് ലഭിച്ച മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം അതുല്യ കലാകാരനുള്ള നാടിന്‍റെ ആദരമായി. ദേശീയ പുരസ്‌കാരത്തിൽ മലയാളത്തിന്‍റെ അഭിമാനമായി തിളങ്ങിയത് അയ്യപ്പനും കോശിയുമാണ്. മികച്ച സഹനടനായി ബിജു മേനോനും മികച്ച ഗായികയായി നഞ്ചിയമ്മയും തെരഞ്ഞെടുക്കപ്പെട്ടത് അയ്യപ്പനും കോശിയും സിനിമയിലെ പ്രകടനത്തിനാണ്. സിനിമക്കും ബിജു മേനോനും എല്ലാം അവാർഡ് കിട്ടുമ്പോൾ ആദരിക്കപ്പെടുന്നത് അകലത്തിൽ വിട വാങ്ങിയ ചിത്രത്തിന്റെ അമരക്കാരൻ സച്ചി കൂടിയാണ്.
പ്രസന്ന സത്യനാഥ് ഹെഗ്‌ഡെയുടെ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയ്ക്കാണ് മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. നോൺ ഫീച്ചർ വിഭാഗത്തിലും മലയാളികൾ തിളങ്ങി. നന്ദൻ സംവിധാനം ചഡയത് ഡ്രീമിങ് ഓഫ് വർഡ്‌സ് മികച്ച വിദ്യാഭ്യാസ ചിത്രം. മികച്ച നടനുള്ള പുരസ്കാരത്തിനായി മലയാളി നടൻമാരായ ഫഹദ് ഫാസിൽ, പൃഥ്വിരാജ്, ജയസൂര്യ എന്നിവർ അവസാന റൗണ്ട് വരെ പരിഗണിക്കപ്പെട്ടിരുന്നു എന്ന് ജൂറി അംഗം വിജി തമ്പി പറഞ്ഞു.