ഉടമസ്ഥന്‍ വീട്ടില്‍ താമസിക്കാന്‍ പാടില്ല, സന്ദര്‍ശകരെ രാത്രി തങ്ങാന്‍ അനുവദിക്കണം; ‘കോണ്‍ജറിങ്’ പ്രേതവീട് വിറ്റത് ഉയര്‍ന്ന വിലയ്ക്ക്

ഹോളിവുഡ് ചിത്രം ‘ദി കോണ്‍ജറിംഗി’ന് പ്രചോദമനായ വീട് വിറ്റതായി റിപ്പോര്‍ട്ടുകള്‍. നിരവധി നിഗൂഢ സംഭവങ്ങള്‍ നടന്ന 286 വര്‍ഷം പഴക്കമുള്ള വീട് 1.5 മില്യണ്‍ ഡോളറിനാണ് ( ഇന്ത്യന്‍ രൂപ 11കോടി 84 ലക്ഷം)വിറ്റത്. അമേരിക്കയിലെ റോഡ് ഐലന്‍ഡിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.

പാരനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാരായ ജെന്നും കോറി ഹെയ്ന്‍സണുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. 2019ല്‍ ഇവര്‍ വീട് സ്വന്തമാക്കുമ്പോള്‍ 4,39,000 ഡോളറായിരുന്നു വില. ഏകദേശം 3,100 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട്ടില്‍ മൂന്ന് കിടപ്പുമുറികളാണ് ഉള്ളത്. ബോണ്‍സ്റ്റണിലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ജാക്വിലിന്‍ ന്യൂനെയാണ് വീട് ഇപ്പോള്‍ വാങ്ങിയിരിക്കുന്നത്.

വീട് വാങ്ങുന്നതിന് ചില നിബന്ധനകളും മുന്നോട്ട് വയ്ക്കുന്നു. വീട് ബിസിനസിനായി ഉപയോഗിക്കുന്നത് തുടരേണ്ടതായി വരും. ഉടമസ്ഥന്‍ വീട്ടില്‍ താമസിക്കാന്‍ പാടില്ല, .സന്ദര്‍ശകരെ രാത്രി തങ്ങാനും പാരാനോര്‍മല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്താനും അനുവദിക്കണം തുടങ്ങിയ വ്യവസ്ഥകളാണ് ദമ്പതിമാര്‍ക്കുള്ളത്. വില്‍പ്പനയുമായി ബന്ധപ്പെട്ട നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകും.

19ാം നൂറ്റാണ്ടില്‍ ഇവിടെ താമസിച്ചിരുന്ന ബത്ഷേബ ഷെര്‍മന്റെ ആത്മാവ് വീടിനെ വേട്ടയാടുന്നതായി കഥകള്‍ പ്രചരിച്ചിരുന്നു. 1971 നും 1980 നും ഇടയില്‍ ഈ വീട്ടില്‍ താമസിച്ചിരുന്ന ആന്‍ഡ്രിയ പെറോണ്‍ തന്റെ കുടുംബത്തിന് അവിടെ വേദനാജനകമായ അനുഭവം ഉണ്ടായിരുന്നതായി പറഞ്ഞിരുന്നു. സിനിമയ്ക്ക് പ്രചോദനം ഇവിടമാണെങ്കിലും ഈ വീട്ടിലല്ല സിനിമ ചിത്രീകരിച്ചത്.

Vijayasree Vijayasree :