സുരേഷ് ഗോപി കൊച്ചി മെട്രോ ബ്രാൻഡ് അംബാസിഡർ ആകില്ല…തീരുമാനം വൻ വിവാദത്തെത്തുടർന്ന് !

കൊച്ചി മെട്രോ ബ്രാന്റ് അംബാസിഡറായി സുരേഷ് ഗോപിയെ തിരഞ്ഞെടുത്ത നടപടി മണിക്കൂറുകള്‍ക്കുള്ളില്‍ തിരുത്തി കെഎംആര്‍എല്‍ അധികൃതര്‍. ബിജെപി രാജ്യസഭാംഗത്തെ ബ്രാന്റ് അംബാസിഡര്‍ ആക്കിയത് വന്‍ വിവാദമായതിന് പിന്നാലെയാണ് തീരുമാനം പിന്‍വലിച്ചതായി അറിയിച്ചത്.കൊച്ചി മെട്രോയുടെ നിരവധി ജനോപകാരപ്രദമായ പദ്ധതികളിൽ സഹകരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചതായി കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

കെഎംആര്‍എല്‍ ഫേസ്ബുക്ക് പേജ്

കൊച്ചി മെട്രോയുടെ ആതിഥ്യം സ്വീകരിച്ച് സിനിമാ താരവും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപി ഇന്ന് കൊച്ചി മെട്രോയുടെ ഓഫീസില്‍ വന്നിരുന്നു. കൊച്ചി മെട്രോയുടെ നിരവധി ജനോപകാരപ്രദമായ പദ്ധതികളില്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. ഔദ്യോഗികമായ ഘടകങ്ങള്‍ ഒന്നും തന്നെ ഈ തീരുമാനത്തിലില്ല. ഇത് സംബന്ധിച്ചാണ് കൊച്ചി മെട്രോ എംഡി ശ്രീ മുഹമ്മദ് ഹനീഷ് ഇന്ന് മാധ്യമങ്ങളില്‍ പ്രതികരിച്ചത്. തികച്ചും അനൗദ്യോഗികമായ പ്രതികരണം മാത്രമായിരുന്നു ഇത് എന്ന് അറിയിക്കുന്നു.
…………….

നേരത്തെ, മെട്രോ യാത്രക്കാരുടെ വിവര ശേഖരണത്തിനുള്ള പരിപാടിയുടെ ഉദ്ഘാടനത്തിന് സുരേഷ് ഗോപി എത്തിയപ്പോഴാണ് വിവാദമായ പ്രഖ്യാപനം നടന്നത്. പരിപാടിയുടെ അധ്യക്ഷനായ കെ.എം.ആര്‍.എല്‍ എംഡി മുഹമ്മദ് ഹനീഷ്, മെട്രോയുടെ ബ്രാര്‍ന്റ് അംബാസിഡര്‍ ആകണമെന്ന് സുരേഷ് ഗോപിയോട് ആഭ്യര്‍ത്ഥിച്ചു. ഉദ്ഘാടന പ്രസംഗത്തില്‍ മെട്രോയുടെ ആവശ്യം സുരേഷ്‌ഗോപി അംഗീകരിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ ബിജെപി രാജ്യസഭാംഗത്തെ കൊച്ചി മെട്രോ ബ്രാന്റ് അംബാസിഡര്‍ ആക്കി പ്രഖ്യാപിച്ച സംഭവം വന്‍ വിവാദമായി. ബിജെപി എംപിയായ സുരേഷ് ഗോപിയെ എന്ത് അടിസ്ഥാനത്തിലാണ് കൊച്ചി മെട്രോയുടെ ബ്രാന്റ് അംബാസിഡര്‍ ആക്കുന്നതെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം അടക്കമുള്ളവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

തൊട്ടുപിറകെയാണ് കൊച്ചി മെട്രോ അധികൃതര്‍ തീരുമാനം തിരുത്തിയത്. സുരേഷ് ഗോപി ഒദ്യോഗിക ബ്രാന്റ് അംബാസിഡര്‍ അല്ലെന്നും മെട്രോയുടെ ജനോപകാര പദ്ധതികളുടെ ഭാഗമായി സഹകരിപ്പിക്കാന്‍ മാത്രമാണ് ശ്രമിച്ചതെന്നും കെഎംആര്‍എല്‍ അറിയിച്ചു.

kochi metro denied the reports of selection of suresh gopi as kochi metro brand ambassador

HariPriya PB :