അവാർഡ് പൊളിയാണ് മച്ചാനെ…;സൗബിൻ ഷാഹിർ ! വി പി സത്യൻ ആരാണെന്നു പോലും അറിയിലായിരുന്നു…ജയസൂര്യ !

2018 ലെ മികച്ച നടനുള്ള പുരസ്‌കാരം സൗബിൻ ഷാഹിറും ജയസൂര്യയും പങ്കു വച്ചത്തിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രണ്ടുപേരും . നവാഗതനായ സക്കറിയുടെ സംവിധാനത്തിലെത്തിയ സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ പ്രകടനമായിരുന്നു സൗബിനെ തേടി ഈയൊരു അംഗീകാരമെത്താന്‍ കാരണം.ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങള്‍ക്കാണ് ജയസൂര്യക്ക് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ഇരുവർക്കും പ്രതീക്ഷിക്കാതെയാണ് അവാർഡുകൾ ലഭിച്ചതെങ്കിലും സൗബിനും ജയസൂര്യയും വളരെ സന്തോഷത്തിലാണ് മാധ്യമങ്ങളെ വരവേറ്റത്.

സൗബിന്റെ വാക്കുകളിലേക്ക്..

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് നടന്‍ സൗബിന്‍ ഷാഹിര്‍ പറഞ്ഞിരിക്കുന്നത്. സുഡാനി ടീമിന് നിരവധി അവാര്‍ഡുകള്‍ കിട്ടിയതില്‍ സന്തോഷം. ജയസൂര്യയ്ക്ക് മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയതില്‍ സന്തോഷം. ഞാന്‍ മേരിക്കുട്ടിയില്‍ ജയസൂര്യയുടേത് നല്ല അഭിനയമായിരുന്നു. ഫാസില്‍ സാറിന്റെ അടുത്ത് അസിസ്റ്റന്റ് ഡയറക്ടറായി എന്നെ ചേര്‍ത്തത് ബാപ്പയായിരുന്നു. ഈ പുരസ്‌കാരം ബാപ്പയ്ക്ക് സമര്‍പ്പിക്കുന്നെന്നും സൗബിന്‍ പറയുന്നു. അവാര്‍ഡ് പൊളിയാണെന്നും ഇപ്പോള്‍ ഒരു പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം വ്യക്തമാക്കി.

സഹസംവിധായകനായി സിനിമയിലേക്ക് എത്തി നടനും സംവിധായകനും ആയി മാറിയ താരമാണ് സൗബിന്‍ ഷാഹിര്‍. ഫാസിലിന്റെ അസോസിയേറ്റ് ഡയറക്ടറായി ക്രോണിക് ബാച്ച്‌ലര്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു സൗബിന്‍ കരിയര്‍ ആരംഭിച്ചത്. സഹനടനായി നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും നായകനായത് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെയായിരുന്നു.സൗബിന്‍ നായകനായി അരങ്ങേറ്റം നടത്തിയ സിനിമ ഇതാണെന്നുള്ളതാണ് ശ്രദ്ധേയം.
2017 ല്‍ പറവ എന്ന ചിത്രത്തിലൂടെ സംവിധാനത്തിലേക്കും സൗബിന്‍ ചുവട് മാറിയിരുന്നു.

ജയസൂര്യ പറയുന്നു

വി പി സത്യന്‍ ആരാണെന്നു പോലും എനിക്കറിയില്ലായിരുന്നുവെന്നും കേരളത്തിന്റെ അഭിമാന ഫുട്‌ബോള്‍ താരമായിരുന്ന അദ്ദേഹത്തെപ്പോലൊരു വ്യക്തിയെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കാനായതില്‍ സന്തോഷിക്കുന്നുവെന്നും മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ജയസൂര്യ പറയുന്നു.

‘ആദ്യമായാണ് അവാര്‍ഡ് കിട്ടുന്നത്. ഞാന്‍ മേരിക്കുട്ടിയ്ക്കും ക്യാപ്റ്റനും. എക്‌സ്ട്രീം കഥാപാത്രങ്ങളാണ് രണ്ടും. പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷവാനാണ്. വി പി സത്യന്‍ ആരാണെന്നു പോലും എനിക്കറിയില്ലായിരുന്നു. അദ്ദേഹത്തിന് കിട്ടേണ്ട ഒരു ബഹുമതിയാണെന്ന് തോന്നുന്നു. വേണ്ടത്ര അംഗീകാരമോ ഒന്നും ആ സമയത്ത് കിട്ടിയിട്ടില്ല. വി പി സത്യനെന്നു പറയുന്ന വ്യക്തിയെ ഈ തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കാന്‍ സാധിച്ചുവെന്നത് സന്തോഷം തരുന്ന കാര്യമാണ്. ഞാന്‍ മേരിക്കുട്ടിയില്‍ രഞ്ജിത്തിനൊപ്പം നിര്‍മാതാവു കൂടിയായിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ എന്നാല്‍ സെക്‌സ് വര്‍ക്കേഴ്‌സ് ആയി ചിത്രീകരിച്ചിരുന്ന സിനിമകളില്‍ നിന്നും വ്യത്യസ്തമായൊരു പ്രമേയത്തിലൂടെ അവതരിപ്പിച്ച് വ്യക്തമായ ഒരു ആഗ്രഹമുണ്ടെങ്കില്‍ ലക്ഷ്യത്തിലെത്താമെന്ന ഒരു സന്ദേശം പകര്‍ന്ന ചിത്രമായിരുന്നു ഞാന്‍ മേരിക്കുട്ടി. ഏറെ പേര്‍ എനിക്ക് അവാര്‍ഡ് ലഭിക്കുമെന്നു പറഞ്ഞെങ്കിലും പ്രതീക്ഷകളൊന്നും വച്ചു പുലര്‍ത്തിയില്ല. ഞാനിന്നു വരെ കണ്ടിട്ടില്ലാത്ത ഒരു പ്രസന്‍സ് എന്നിലുണ്ടായിരുന്നു എന്ന് തന്നെയാണ് തോന്നുന്നത്. അതിനൊക്കെയുള്ള ഒരു ടൂളായി ഞാന്‍ വര്‍ത്തിച്ചുവെന്നേയുള്ളൂ..’ ജയസൂര്യ പറഞ്ഞു.

jayasurya and saubin reactions about winning state awards

HariPriya PB :