” ഇത്ര കോടിയുടെ സിനിമ എന്നു പ്രേക്ഷകരോട് എപ്പോഴും പറയുന്നതെന്തിനാണ്. അങ്ങനെയല്ല സിനിമയെ മാർക്കറ്റ് ചെയ്യേണ്ടത് ” – വിജയ് ബാബു

മലയാള സിനിമയിൽ നിർമ്മാതാവായും നടനായും സംവിധായകനായുമൊക്കെ തിളങ്ങുന്ന മുഖമാണ് വിജയ് ബാബുവിന്റേത്. മലയാളികൾക്ക് ഏറെ പ്രിയങ്കരമായ ചിത്രങ്ങളുടെ ലിസ്റ്റിൽ വിജയ് ബാബു ഏതെങ്കിലും രീതിയിൽ മുദ്ര പതിപ്പിച്ച ചിത്രങ്ങളുമുണ്ട്. അത്രക്ക് പ്രേക്ഷകരുടെ പൾസ്‌ അറിഞ്ഞ ആളാണ് വിജയ് ബാബു. വലിയ മാർക്കറ്റിങ് ഒന്നുമില്ലാതെ തന്നെ ആളുകൾ വിജയ് ബാബുവിന്റെ സിനിമകൾക്ക് ഉറപ്പോടെ ടിക്കറ്റ് എടുത്ത് കയറും.

മലയാള സിനിമയിൽ അടുത്ത കാലത്ത് വന്നൊരു ട്രെൻഡാണ് ബജറ്റ് പറഞ്ഞു സിനിമയെ മാര്ക്കറ്റ് ചെയ്യുക എന്നത്. പക്ഷെ ആ രീതിയോട് പലർക്കും എതിർപ്പാണ്. എത്ര പണം മുടക്കി എന്നതിലല്ല ഒരു സിനിമയുടെ ആത്മാവ് ഇരിക്കുന്നതെന്നാണ് പല മുന്നിര നിർമാതാക്കളുടെയും പക്ഷം. നിർമാതാവ് സുരേഷ് കുമാറിന് ഈ അഭിപ്രായമാണ് . അതുതന്നെയാണ് വിജയ് ബാബുവും പറയുന്നത്.

സിനിമയുടെ ബജറ്റ് പറഞ്ഞല്ല അതിനെ മാർക്കറ്റ് ചെയ്യേണ്ടത്. ഇത്ര കോടിയുടെ സിനിമ എന്നു പ്രേക്ഷകരോട് എപ്പോഴും പറയുന്നതെന്തിനാണ്. കണ്ടന്റാണ് മാർക്കറ്റ് ചെയ്യേണ്ടത്. – വിജയ് ബാബു പറയുന്നു. വിജയ് ബാബുവിന്റെ ഹിറ്റ് ചിത്രങ്ങളാണ് ആട് 2 വും ആടും . രണ്ടിനും ബജറ്റ് പറഞ്ഞല്ല മാര്കറ്റിങ് ചെയ്തത്. എന്നാൽ ബോക്സ് ഓഫീസിൽ വിസ്മയങ്ങൾ ഇരു ചിത്രങ്ങളും തീർക്കുകയും ചെയ്തു.

സിനിമയുടെ തിരക്കഥകളെപ്പറ്റി വിജയ് ബാബു പറയുന്നു. “കഥകൾ കേട്ടു കേട്ട് അതിന്റെ ജഡ്ജ്മെന്റ് തന്നെ പോയിത്തുടങ്ങി. ഇപ്പോൾ കഥ കേൾക്കാൻ വിളിക്കുന്നവരോട് മൂന്നു മിനിറ്റിൽ കഥയുടെ സാരാംശം അയയ്ക്കാൻ പറയും.നല്ല കഥകളാണെങ്കിൽ അവരെ നേരിൽ വിളിച്ച് കേൾക്കും.”

മലയാള സിനിമയുടെ വരുമാന മാർഗം തന്നെ മാറിയിരിക്കുകയാണെന്നാണ് വിജയ് ബാബു പറയുന്നത്.
“മലയാള സിനിമയുടെ റവന്യൂ മോഡൽ മാറിക്കൊണ്ടിരിക്കുകയാണ്. പണ്ട് സാറ്റലൈറ്റ് റൈറ്റ് ഇല്ലായിരുന്നു. വിഡിയോ അവകാശമായിരുന്നു അന്ന് വരുമാനമാർഗം. ഇപ്പോൾ ഡിജിറ്റൽ വരുമാനം വിഡിയോയ്ക്ക് പകരം വന്നു. നെറ്റ്ഫ്ലിക്സും ആമസോണുമെല്ലാം പ്രാദേശിക ഭാഷകളിലെ സിനിമകൾ വാങ്ങുന്നുണ്ട്. വിമാനത്തിലും കപ്പലിലും വരെ സിനിമ കാണിക്കാനുള്ള അവകാശങ്ങൾ വിറ്റു പണം നേടാം.”.

vijay babu about marketing techniques of malayalam cinema

Sruthi S :