എന്റെ രണ്ടു മക്കൾക്ക് വേണ്ടിയും ഒരു സഹായവും ഞാൻ ചെയ്‌തിട്ടില്ല സിനിമയിൽ മുന്നോട്ട് പോകാൻ കഴിവ് വേണം’, ശ്രീനിവാസൻ പറയുന്നു !

നടനും തിരക്കഥാകൃത്തും സം‌വിധായകനുമായി മലയാള സിനിമയിലെനിറഞ്ഞു നിന്ന താരമാണ് ശ്രീനിവാസൻ. നർമ്മത്തിനു പുതിയ ഭാവം നൽകിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചു.
എക്കാലത്തും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ശ്രീനിവാസൻ ചിത്രങ്ങൾക്ക് ലഭിച്ചിട്ടുള്ളത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ഇപ്പോൾ വിശ്രമത്തിലാണ് താരം.

അതേസമയം, ശ്രീനിവാസനെ പോലെ മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ഇന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. രണ്ടു പേരും ഇതിനകം തന്നെ അഭിനേതാക്കളായും സംവിധായകരായും പേരെടുത്ത് കഴിഞ്ഞു. 2019 ലാണ് ധ്യാൻ ശ്രീനിവാസൻ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തുന്നത്.

നിവിൻ പോളി, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ധ്യാൻ സിനിമ ഒരുക്കിയത്. ചിത്രത്തിന്റെ പ്രഖ്യാപന സമയത്ത് ശ്രീനിവാസനും ചടങ്ങിൽ പങ്കെടുത്തിരുന്നു. അന്ന് ശ്രീനിവാസൻ നടത്തിയ ഒരു പ്രസംഗമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

രണ്ടു മക്കൾക്കും സിനിമയിലേക്ക് വരാൻ താൻ ഒരു സഹായവും ചെയ്ത് കൊടുത്തിട്ടില്ലെന്നും തന്റെ മകൾ വലിയ ഉദ്യോഗസ്ഥർ ഒന്നും ആയില്ലെങ്കിലും കോമൺ സെൻസ് ഉണ്ടായാൽ മതിയെന്നായിരുന്നു ആഗ്രഹമെന്നും ശ്രീനിവാസൻ പറയുന്നതാണ് വീഡിയോയിൽ. വിനീത് പിന്നണി ഗാനരംഗത്തേക്ക് എത്തിയതിനെ കുറിച്ചും ശ്രീനിവാസൻ സംസാരിക്കുന്നുണ്ട്.

എന്റെ രണ്ടു മക്കൾക്ക് വേണ്ടിയും ഒരു സഹായവും ഞാൻ ചെയ്‌തിട്ടില്ല. എന്റെ സിനിമയിലെ സുഹൃത്തുക്കളോട് പറഞ്ഞ് അവരെ ഇൻട്രൊഡ്യൂസ് ചെയ്യാൻ ശ്രമിച്ചിട്ടില്ല. കാരണം, അവർക്ക് എന്തിലാണോ താൽപര്യം, ആ വഴിക്ക് അവർ പോകുന്നതാണ് ഏറ്റവും നല്ലതെന്ന് കരുതിയിട്ടാണ്. പണ്ട് ഞാൻ സത്യൻ അന്തിക്കാടിനോട് പറഞ്ഞു, എന്റെ മക്കൾ ഐഎഎസ്, ഐപിഎസ് ഓഫിസർമാരോ പ്രധാനമന്ത്രിയോ ഒന്നും ആയി കാണണ്ട. കുറച്ചു കോമൺ സെൻസ് ഉണ്ടായാൽ മാത്രം മതി’,

‘പക്ഷെ രണ്ടാമത്തെ മോന് അതെത്ര ഉണ്ടെന്ന് അറിയില്ല. അത് അവൻ തെളിയിക്കേണ്ട കാര്യമാണ്. ഇവൻ തരക്കേടില്ലാതെ തമാശ ഒക്കെ പറയുന്നുണ്ട്. വിനീതിന് പത്താം ക്ലാസിൽ പഠിക്കുമ്പോൾ മാപ്പിളപ്പാട്ടിന് സ്റ്റേറ്റ് ലെവലിൽ ഒന്നാം സ്ഥാനം കിട്ടിയിരുന്നു. ഇത് അറിയാവുന്ന പ്രിയദർശൻ അവനെ കിളിച്ചുണ്ടൻ മാമ്പഴത്തിലെ പാട്ട് പഠിക്കാൻ വിളിക്കുകയായിരുന്നു’,

അന്ന് അവൻ ചെന്നൈയിൽ ആണ്. പാട്ടിന് ഫാസ്റ്റ് കിട്ടിയതോടെ എല്ലാവരും അവനെ പാടാനായി വിളിച്ചു കൊണ്ട് പോവുകയായിരുന്നു. അടുതെന്തെങ്കിലും അപകടം വരും. പ്രാഥമിക വിദ്യാഭ്യാസം വേണമെന്ന് ആണലോ നമ്മൾ ചിന്തിക്കുക. കണക്കിന് ഒക്കെ അവന് ഫുൾ മാർക്ക് ആയിരുന്നു. അതിന് എന്തെങ്കിലും പ്രശ്‌നം വരുമെന്ന് കരുതിയാണ് ഞാൻ അവനെ ബ്രെയിൻ വാഷ് ചെയ്ത് പ്ലസ് വണ്ണിന് ചെന്നൈയിൽ കൊണ്ടുപോയത്’,

‘അങ്ങനെ പ്രിയൻ ഒരിക്കൽ പറഞ്ഞു. അവനോട് സ്റ്റുഡിയോയിൽ വന്ന് ഒന്ന് പാടി നോക്കിയിട്ട് പോകാൻ പറയാൻ. പിന്നീട് ഒരിക്കൽ പ്രിയനേ കണ്ടപ്പോൾ അവൻ സ്റ്റുഡിയോയിൽ ചെന്നില്ലെന്ന് പറഞ്ഞു. അന്ന് അവനും വലിയ പ്രതീക്ഷയൊന്നും ഇല്ല സിനിമയിൽ പാടാൻ പറ്റുമെന്നെന്നും. പിന്നെ ഞാൻ പറഞ്ഞു, പ്രിയൻ അങ്കിൾ പറഞ്ഞിട്ട് ചെല്ലാതിരിക്കുന്നത് ശരിയല്ല. അങ്ങനെ അവൻ പോയി’,

വിദ്യാ സാഗർ ആയിരുന്നു മ്യൂസിക്ക് ഡയറക്ടർ. അദ്ദേഹത്തോട് പ്രിയൻ പറഞ്ഞു, എനിക്കോ ശ്രീനിക്കോ ഇവൻ സിനിമയിൽ പാടണമെന്ന് വലിയ ആഗ്രഹം ഒന്നുമില്ല . ഇവന്റെ ശബ്ദം ആ പാട്ടിന് യോജിക്കുമെങ്കിൽ പാടിച്ചോളൂ എന്നാണ് പറഞ്ഞത്. അത് അന്ന് പ്രിയന്റെ ഒരു ആവശ്യമായിരുന്നു എന്ന് വേണമെങ്കിൽ പറയാം. അല്ലെങ്കിൽ അവന്റെ പാടാനുള്ള കഴിവ് ഉള്ളത് കൊണ്ട് പറഞ്ഞതാകാം. ഇവന്റെ (ധ്യാൻ) കാര്യത്തിൽ അങ്ങനെ ഒരു സംഭവമേ ഇല്ല’,

‘അപ്പോൾ നാട്ടുകാരൊക്കെ വിചാരിക്കും സിനിമയിൽ നല്ല പരിചയം ഉള്ളത് കൊണ്ട് ബന്ധുക്കളെയും സ്വന്തക്കാരെയും പിടിച്ച് കേറ്റാൻ പറ്റുമെന്ന്. അതിപ്പോൾ നടക്കാത്ത കാര്യമാണ്. അതിനെ കുറിച്ച് അറിയാവുന്ന ആളുകൾക്ക് അറിയാം. സ്വന്തമായി കഴിവ് ഉണ്ടെങ്കിലേ എന്തെങ്കിലും രക്ഷയുള്ളൂ. ആദ്യ സിനിമയിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമായിരിക്കും പിന്നെ മുന്നോട്ട് പോകാൻ കഴിവ് വേണം’, ശ്രീനിവാസൻ പറഞ്ഞു.

AJILI ANNAJOHN :