യാത്രക്കാരെ മർദിച്ച സുരേഷ് കല്ലട ബസുകൾ ഒഴിവാക്കി KSRTC ബസുകൾ ഉപയോഗിക്കാൻ സോഷ്യൽ മീഡിയയിൽ പ്രചാരണം ശക്തം …

ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന ‘സുരേഷ് കല്ലട’ ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ കൂടുതല്‍ നടപടി. ബസ് ഹാജരാക്കാന്‍ ഉടമകള്‍ക്ക് പോലീസ് നിര്‍ദേശം നല്‍കി. മര്‍ദനമേറ്റവരുടെ മൊഴി എടുത്ത ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും പോലീസ് അറിയിച്ചു. 

മരട് സ്‌റ്റേഷനില്‍ ബസ് എത്തിക്കാനാണ് പോലീസ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ബസ് ബെംഗളൂരുവിലാണെന്നാണ് ഉടമകള്‍ പോലീസിന് നല്‍കിയ വിശദീകരണം. എങ്കിലും എത്രയും പെട്ടെന്ന് ബസ് പോലീസ് സ്‌റ്റേഷനില്‍ എത്തിക്കാനാണ് നിര്‍ദേശം. മര്‍ദനമേറ്റ വിദ്യാര്‍ഥികളുടെ കൂടെ മൊഴിയെടുത്ത ശേഷം കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചേര്‍ക്കാനാണ് പോലീസ് നീക്കം. 

പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവരെയാണ് ജീവനക്കാര്‍ മര്‍ദിച്ച് ബസില്‍നിന്ന് ഇറക്കിവിട്ടത്. ബസില്‍ ഉണ്ടായിരുന്ന ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിലൂടെയാണ് യുവാക്കള്‍ക്കു നേരെ നടന്ന അതിക്രമം പുറത്തറിയുന്നത്. ശനിയാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം.

തിരുവനന്തപുരത്തുനിന്ന് ബസ് ഹരിപ്പാട്ടെത്തിയപ്പോള്‍ തകരാറിലാകുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും ബസ് പുറപ്പെടാതിരുന്നപ്പോള്‍ യാത്രക്കാരായ യുവാക്കള്‍ ഇത് ചോദ്യം ചെയ്തു. ഇത് തര്‍ക്കത്തിന് കാരണമായി. ഹരിപ്പാട് പോലീസെത്തിയാണ് പ്രശ്നങ്ങള്‍ പരിഹരിച്ച് മറ്റൊരു ബസ് എത്തിച്ച് യാത്ര തുടരാന്‍ സൗകര്യം ഒരുക്കിയത്. അപ്പോഴേക്കും രണ്ടര മണിക്കൂര്‍ പിന്നിട്ടിരുന്നു.

ബസ് വൈറ്റിലയിലെത്തിയപ്പോള്‍ ബസ് ഏജന്‍സിയുടെ വൈറ്റിലയിലെ ഓഫീസിലെ മൂന്ന് ജീവനക്കാരെത്തി ബസില്‍ കയറി യുവാക്കളെ മര്‍ദിക്കുകയും ഇറക്കി വിടുകയുമായിരുന്നു.

ഇതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ശക്തമായ കാമ്പയിനുകൾ നടക്കുകയാണ്. കല്ലട ബസ് ഉപേക്ഷിച്ച് കെ എസ ആർ ടി സി ഉപയോഗിക്കാൻ ആണ് ക്യാമ്പയിനുകളിൽ പറയുന്നത്.

social media campaign against kallada bus

Sruthi S :