കൊളംബോ സ്‌ഫോടനത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്കെന്ന് രാധിക ശരത്കുമാർ !!!

ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയില്‍ ഇന്നലെ നടന്ന സ്‌ഫോടനത്തില്‍ നിന്ന് നടി രാധിക ശരത്കുമാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കൊളംബോയിലെ മൂന്ന് പള്ളികളിലും മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ മരണസംഖ്യ 160 ആയെന്നും പരിക്കേറ്റവരുടെ എണ്ണം നാനൂറിലേറെയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

രാധിക തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ശ്രീലങ്ക സന്ദര്‍ശിക്കാന്‍ പോയ രാധിക താമസിച്ചിരുന്നത് കൊളംബോയിലെ സിന്നമണ്‍ ഗ്രാന്‍ഡ് ഹോട്ടലിലായിരുന്നു. താന്‍ ഹോട്ടലില്‍ നിന്നിറങ്ങി കുറച്ച് സമയത്തിനുള്ളിലാണ് ബോംബാക്രമണം നടന്നതെന്ന് രാധിക ട്വീറ്റ് ചെയ്തു. ഇത് വിശ്വസിക്കാനാകുന്നില്ലെന്നും അമ്പരന്നിരിക്കുകയാണെന്നും രാധിക ട്വീറ്ററില്‍ കുറിച്ചു.

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ കുരുതിക്കളമാക്കി വിവിധ ഇടങ്ങളില്‍ നടന്ന ബോംബ് സ്‌ഫോടനങ്ങളില്‍ മരണസംഖ്യ 290 കടന്നെന്നാണ് വിവരം. അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ മലയാളി ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ട്. കാസര്‍ഗോഡ് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി പി.എസ്.റസീന (58) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിനൊപ്പം വിനോദയാത്രയ്ക്കായി കൊളംബോയിലെത്തിയതാണ്. ഷാംഗ്രിലാ ഹോട്ടലിലെ സ്‌ഫോടനത്തിലാണ് റസീന കൊല്ലപ്പെട്ടത്.

സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് 24 പേരെ അറസ്റ്റു ചെയ്തതായി ശ്രീലങ്ക അറിയിച്ചു. പിടിയിലായവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടരുതെന്നു കര്‍ശന നിര്‍ദേശമുണ്ട്. പള്ളികളിലും ഹോട്ടലുകളിലും ഉള്‍പ്പെടെ എട്ടിടത്താണു സ്‌ഫോടനമുണ്ടായത്.

radika tweet about srilanka bomb blast

HariPriya PB :