ഞങ്ങള്‍ മനോരോഗികളാണെന്ന് പറഞ്ഞയാളുമായി ഇനി ചര്‍ച്ചക്കില്ല’; ഷെയ്ന്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് നിര്‍മാതാക്കള്‍..

ഷെയ്ന്‍ നിഗം വിവാദത്തില്‍ ഇനി ചര്‍ച്ചക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം. രജ്ഞിത്. നിര്‍മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ചയാളുമായി ചര്‍ച്ച നടത്താനാവില്ല. ചര്‍ച്ച അവസാനിപ്പിച്ചത് നിരവധി ശ്രമങ്ങള്‍ക്ക് ശേഷമാണെന്നും രഞ്ജിത് പറഞ്ഞു.

‘പണം മുടക്കിയ ഈ മൂന്ന് നിര്‍മാതാക്കള്‍ക്കും മനോരോഗമാണെന്ന് പറയുന്ന സ്ഥലത്ത് പിന്നെ ഞങ്ങള്‍ എന്ത് ചര്‍ച്ച നടത്താനാണ്. ഇങ്ങനെ ഒരു നിലപാട് എടുക്കുന്ന ആളുമായി എങ്ങനെ ചര്‍ച്ച നടത്തും. അതുതന്നെയാണ് അമ്മ സംഘടനയുടെയും നിലപാട്. അത് തന്നെയാണ് ഫെഫ്ക്കയുടേയും നിലപാട്.

എല്ലാ സംഘടനകളും ഒരുമിച്ച് ഈ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയതിന്റെ കാരണവും ഇതാണ്. ഇതില്‍ ആരുടേയും കടുംപിടുത്തമല്ല. ആര് പറഞ്ഞാലും കേള്‍ക്കാത്ത അവസ്ഥ നിലവിലുണ്ടെന്ന് എല്ലാവര്‍ക്കും മനസിലായി. അതുകൊണ്ട് തന്നെയാണ് ഇനിയൊരു ചര്‍ച്ച വേണ്ടെന്ന് സംഘടനകള്‍ തീരുമാനിച്ചതും- രഞ്ജിത് പറഞ്ഞു.

ഷെയിന്‍ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ എല്ലാ ശ്രമങ്ങളും സജീവമായിരുന്നു. അമ്മ സംഘടനയും ഫെഫ്ക്ക ഭാരവാഹികളും നിരവധി ചര്‍ച്ചകളും ഇതുമായി ബന്ധപ്പെട്ട് നടത്തിയിരുന്നു. എന്നാല്‍ ഇന്നലെ തങ്ങളെ അപമാനിക്കുന്ന രീതിയില്‍ ഷെയ്ന്‍ പ്രസ്താവന നടത്തിയെന്നും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനാകുമെന്ന വിശ്വാസം ഇനിയില്ലെന്നുമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറഞ്ഞത്.പലതരം പ്രതിഷേധങ്ങള്‍ നാട്ടില്‍ നടക്കുന്നുണ്ടെന്നും മുടിമുറിച്ചുള്ള പ്രതിഷേധം തന്റെ രീതിയാണെന്നും നിര്‍മാതാക്കള്‍ക്ക് മനോവിഷമം അല്ല മനോരോഗമാണെന്നും ഷെയിന്‍ ഇന്നലെ തുറന്നടിച്ചിരുന്നു

ഒത്തുതീര്‍പ്പിനാണ് താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും എന്നാല്‍ ഒത്തുതീര്‍പ്പിന് ചെന്നാല്‍ അവര്‍ പറയുന്നത് നമ്മള്‍ റേഡിയോ പോലെ കേട്ടിരിക്കുകയാണ് വേണ്ടതെന്നും ഷെയിന്‍ പറഞ്ഞിരുന്നു.

shane nigam

Noora T Noora T :