“അന്നേ ചെരിപ്പെടുത്ത് മുഖത്തടിക്കണമായിരുന്നു ;അല്ലാതെ ഇപ്പോൾ പറഞ്ഞിട്ട് കാര്യമെന്ത് “- ഷക്കീല

മി ടൂ ഒരു വലിയ തരംഗമാണ് സൃഷ്ടിച്ചത് . പലരും വർഷങ്ങൾക്ക് മുൻപുള്ള കാര്യങ്ങൾ പോലും വെളിപ്പെടുത്തി രംഗത്ത് വന്നു. എന്നാൽ തനിക്ക് ഇതിൽ വിശ്വാസമില്ലന്നു പറയുകയാണ് നടി ഷക്കീല .

‘പഴയ കാര്യങ്ങള്‍ പറയുന്നതില്‍ എനിക്ക് യോജിപ്പില്ല. ഇഷ്ടപ്പെടാത്ത രീതിയില്‍ ആരെങ്കിലും പെരുമാറിയാല്‍ അന്നേ ചെരുപ്പെടുത്ത് മുഖത്ത് അടിക്കണമായിരുന്നു. എനിക്കും ഒരുപാട് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതെല്ലാം വെല്ലുവിളിയായി കരുതി ജീവിച്ചു കാണിക്കുകയാണ് ഞാന്‍ ചെയ്തത്’- ഷക്കീല പറഞ്ഞു.

‘മലയാളത്തില്‍ എന്റെ സിനിമകള്‍ വിതരണം ചെയ്ത പലരും ഇന്ന് വലിയ പണക്കാരായി മാറി. എന്നാല്‍ അവര്‍ക്കാര്‍ക്കും എന്നെ ഓര്‍മയില്ല. സിനിമയില്‍ തുടക്കക്കാലത്ത് ഒരുപാട് ഭാഷകളില്‍ നിന്ന് അവസരങ്ങള്‍ ലഭിച്ചിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ ലഭിച്ചത് മലയാളത്തില്‍ നിന്നാണ്. എനിക്ക് മലയാളം ഒട്ടും അറിയില്ലായിരുന്നു, കേരളത്തിലെ ഭക്ഷണവും ഇഷ്ടമായിരുന്നില്ല.

കിന്നാരത്തുമ്ബികള്‍ എന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കുന്നത് അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ്. എനിക്ക് വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ആഗ്രഹിച്ച വേഷങ്ങള്‍ ഒന്നും കിട്ടിയില്ല. മലയാളത്തില്‍ നിന്ന് തമിഴിലേക്ക് വന്നപ്പോള്‍ എനിക്ക് അവസരങ്ങള്‍ കുറഞ്ഞു. നാല് വര്‍ഷം ഞാന്‍ ജോലിയില്ലാതെ ഇരുന്നു’- ഷക്കീല പറഞ്ഞു.

കമല്‍ഹാസന്റെ കടുത്ത ആരാധികയാണെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഷക്കീല പറഞ്ഞു. ‘കമല്‍ സാറിനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ നിലപാടുകളെ ഞാന്‍ സ്വാഗതം ചെയ്യുന്നു. അതുകൊണ്ടു തന്നെ ഏറെ പ്രതീക്ഷയോടയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശത്തെ ഞാന്‍ ഉറ്റു നോക്കുന്നത്.

രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ ഞാന്‍ പോരാടാന്‍ ആഗ്രഹിക്കുന്നത് കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരേയാണ്. കൊച്ചു കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നവരോട് എനിക്ക് ക്ഷമിക്കാന്‍ സാധിക്കുകയില്ല. അത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്ബോള്‍ ഉറങ്ങാന്‍ സാധിക്കാറില്ല’- ഷക്കീല പറഞ്ഞു.

shakeela about me too

Sruthi S :