സെയ്ഫ് അലി ഖാന്‍, തബു, സൊനാലി എന്നിവര്‍ക്ക് വീണ്ടും നിയമ കുരുക്ക്…

സെയ്ഫ് അലി ഖാന്‍, തബു, സൊനാലി എന്നിവര്‍ക്ക് വീണ്ടും നിയമ കുരുക്ക്…

ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്‍, തബു, സൊനാലി ബേന്ദ്ര എന്നിവര്‍ക്ക് വീണ്ടും നിയമ കുരുക്ക്… മാന്‍വേട്ടക്കേസില്‍ ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്‍, സൊനാലി ബേന്ദ്രെ, തബു, നീലം കൊത്താരി തുടങ്ങിയവര്‍ക്കെതിരേ രാജസ്ഥാന്‍ സര്‍ക്കാര്‍ വീണ്ടും നിയമനടപടിക്ക് ഒരുങ്ങുന്നു. ഈ താരങ്ങള്‍ക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുരില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി എന്ന കേസില്‍ സല്‍മാന്‍ ഖാനെ ഒഴികെയുള്ള താരങ്ങളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടിരുന്നു. കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി സല്‍മാന്‍ ഖാനെ കോടതി അഞ്ച് വര്‍ഷത്തെ തടവിന് വിധിക്കുകയും ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ സല്‍മാന്‍ ഖാന്‍ വിദേശയാത്രയ്ക്ക് ഓരോ തവണയും പ്രത്യേക അനുമതി തേടണമെന്ന് ജോധ്പുര്‍ കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ സെയ്ഫ് അലി ഖാന്‍, തബു, സൊനാലി ബേന്ദ്രെ, നീലം കൊത്താരി എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തരാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.


കഴിഞ്ഞ സെപ്റ്റംബര്‍ 13നാണ് ഈ കേസില്‍ വാദം തുടങ്ങിയത്. ഹം സാഥ് സാഥ് ഹെ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. വംശനാശ ഭീഷണിയുള്ള ചിങ്കാരമാനുകളെ വേട്ടയാടിയതുമായി ബന്ധപ്പെട്ട രണ്ടുകേസുകളില്‍ സല്‍മാന്‍ ഖാനെ രണ്ടു വര്‍ഷം മുമ്പ് കുറ്റവിമുക്തനാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് സല്‍മാന്‍ 2007ല്‍ ഒരാഴ്ച ജയില്‍വാസം അനുഭവിച്ചിരുന്നു.

Saif Ali Khan Tabu Sonali in trouble blackbuck poaching case

Farsana Jaleel :