ദിലീപ് വിഷയത്തിൽ നടിമാരുടെ നിയമോപദേശം ചെവിക്കൊള്ളാതെ അമ്മ സംഘടന ; ശക്തമായി പ്രതികരിക്കാനൊരുങ്ങി ഡബ്ള്യു സി സി

ദിലീപ് വിഷയത്തിൽ നടിമാരുടെ നിയമോപദേശം ചെവിക്കൊള്ളാതെ അമ്മ സംഘടന ; ശക്തമായി പ്രതികരിക്കാനൊരുങ്ങി ഡബ്ള്യു സി സി

‘അമ്മ സംഘടനയുമായി ചർച്ച നടത്തിയ നടിമാരുടെ നിയമോപദേശങ്ങൾ തള്ളിക്കൊണ്ടാണ് ദിലീപിനെതിരായി നാപടിയെടുക്കാനാകില്ലന്നു സമിതി തീരുമാനം അറിയിച്ചത്. മൂന്ന് മുതിർന്ന അഭിഭാഷകരുടെ നിയമോപദേശമാണ് നടിമാർ നൽകിയത്.

ദിലീപിനെ സംഘടനയിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചതു ജനറൽ ബോഡി ആയതിനാൽ അതു തിരുത്തി മറ്റൊരു നടപടിയെടുക്കാനുള്ള അവകാശം ജനറൽ ബോഡിക്കു മാത്രമാണെന്ന് നിയമോപദേശം ലഭിച്ചെന്നായിരുന്നു ശനിയാഴ്ചത്തെ നിർവാഹക സമിതി യോഗത്തിനു ശേഷം പ്രസിഡന്റ് മോഹൻലാൽ വ്യക്തമാക്കിയത്. എന്നാൽ പരാതി നൽകിയ രേവതി, പാർവതി തിരുവോത്ത്, പത്മപ്രിയ എന്നീ മൂന്നു നടിമാർ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകയിൽ നിന്നുൾപ്പെടെ നേടിയ മൂന്ന് നിയമോപദേശങ്ങളിലും പറഞ്ഞിരുന്നത് ഇക്കാര്യത്തിൽ തീരുമാനം എടുക്കാനുള്ള പൂർണ അധികാരം അമ്മ നിർവാഹക സമിതിക്കുണ്ടെന്നാണ്.

ഈ നിയമോപദേശങ്ങൾ അവർ സംഘടനയ്ക്കു കൈമാറിയിരുന്നു. ഇതു തള്ളിക്കൊണ്ടാണ് അമ്മ നിർവാഹക സമിതി ദിലീപ് വിഷയം വീണ്ടും ജനറൽ ബോഡിക്കു വിട്ടത്. പരാതിക്കാർ കൈമാറിയ നിയമോപദേശങ്ങളുടെ കാര്യം അമ്മ നേതൃത്വം വെളിപ്പെടുത്തിയുമില്ല. നടിമാരുമായി ചർച്ച നടന്ന ഓഗസ്റ്റ് ഏഴിലെ അമ്മ നിർവാഹക സമിതി യോഗത്തിലാണ് ദിലീപ് വിഷയത്തിൽ ഇരുപക്ഷവും നിയമോപദേശം തേടാൻ തീരുമാനിച്ചത്. ഇതനുസരിച്ച് ഈ യോഗത്തിന്റെ ഇടവേളയിൽ തന്നെ നടിമാർ സുപ്രീം കോടതി അഭിഭാഷകയെ ബന്ധപ്പെട്ട് അടിയന്തര നിയമോപദേശം സമ്പാദിച്ചിരുന്നു. ഇത് ഉടൻ അവർ നിർവാഹക സമിതിയെ അറിയിച്ചെങ്കിലും ഇരു ഭാഗത്തുനിന്നും വിശദമായ നിയമോപദേശം തേടിയ ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനം എടുത്ത് സംയുക്തമായി മാധ്യമങ്ങളെ അറിയിക്കാമെന്ന നിലപാടുമായാണ് യോഗം പിരിഞ്ഞത്.

ഈ നിയമോപദേശങ്ങൾ തള്ളി, ദിലീപിന്റെ കാര്യം വീണ്ടും ജനറൽബോഡിക്കു വിട്ടതോടെ പരാതി നൽകിയ മൂന്ന് നടിമാരും ഇവരുൾപ്പെട്ട വനിത കൂട്ടായ്മയായ ഡബ്ല്യുസിസിയും നിരാശയിലാണ്. എങ്കിലും ഇതുവരെ പരസ്യ പ്രതികരണത്തിനു ഡബ്ല്യുസിസി തയാറായിട്ടില്ല. കത്തിൽ പറഞ്ഞിരുന്ന സമയപരിധി നാളെയായതിനാൽ അതു കഴിഞ്ഞ് പ്രതികരിക്കാം എന്നാണു സംഘടനയുടെ നിലപാട്.

reaction of amma association towards legal advice by w c c members

Sruthi S :