‘നോക്കുമ്പോൾ ബസിലെ കിളി കാലിൽ തൊട്ടു കൊണ്ടേയിരിക്കുന്നു , ഒന്ന് പൊട്ടിച്ചു ഞാനയാളെ ‘ – രജിഷ വിജയൻ

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഒരു കാലത്തും മാറ്റമില്ലാതെ തുടരുന്ന ഒന്നാണ്. പലരും പലപ്പോഴും ഇത്രമ സാഹചര്യങ്ങളിൽ നിസഹായരായി നിൽകുമ്പോൾ അതിനു പകരം പ്രതികരിച്ച തന്റെ അനുഭവം പങ്കു വെക്കുകയാണ് രജീഷ വിജയൻ .

പ്ലസ് വണ്ണില്‍ പഠിക്കുമ്ബോള്‍ ബസില്‍ വച്ചുണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ച്‌ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രജിഷ മനസ് തുറന്നത്.

രജീഷയുടെ വാക്കുകള്‍

നാട്ടില്‍ പ്ലസ് വണ്ണില്‍ പഠിക്കുന്ന സമയത്ത് ഉണ്ടായ സംഭവമാണ്. വൈകുന്നേരം സ്‌കൂള്‍ വിട്ട് ബസില്‍ വീട്ടിലേക്ക് പോയ്‌ക്കൊണ്ടിരിക്കയാണ്. സാധാരണ സ്‌കൂള്‍ വിടുന്ന സമയം ഊഹിക്കാമല്ലോ, എന്തായിരിക്കും ബസുകളിലെ തിരക്കെന്ന്? ഞാന്‍ കയറിയ ബസില്‍ ഒരു കൊച്ചു പെണ്‍കുട്ടി സ്ത്രീകള്‍ കയറുന്ന വാതിലിനടുത്തുള്ള കമ്ബിമേല്‍ പിടിച്ചു നില്‍ക്കുന്നുണ്ട്. മൂന്നിലോ നാലിലോ പഠിക്കുന്ന പ്രായമേ കുട്ടിക്കുള്ളൂ.

അടുത്ത് സ്ത്രീകളുടെ സീറ്റില്‍ രണ്ടു ആന്റിമാര്‍ ഇരിക്കുന്നു. ഞാന്‍ ഇപ്പുറത്ത് പിടിച്ചു നില്‍ക്കുന്നു. നല്ല തിരക്കാണ്. ആണുങ്ങളെല്ലാം പിറകില്‍. കിളിയുണ്ട് പടിമേല്‍. ഞാന്‍ നോക്കുമ്ബോള്‍ പേടിച്ചരണ്ട് നില്‍ക്കുകയാണ് പെണ്‍കുട്ടി. എന്തു പറ്റിയെന്നാലോചിച്ചു നില്‍ക്കുമ്ബോഴാണ് ഞാന്‍ ശ്രദ്ധിച്ചത്, പടിയില്‍ നില്‍ക്കുന്ന കിളി കമ്ബിക്കിടയിലൂടെ പെണ്‍കുട്ടിയുടെ കാലില്‍ തൊട്ടു കൊണ്ടിരിക്കുന്നു. പെണ്‍കുട്ടി പ്രതികരിക്കാനാകാതെ പകച്ചു നില്‍ക്കുകയാണ്.

ഞാന്‍ നോക്കിയപ്പോള്‍ ആന്റിമാര്‍ പ്രതികരിക്കുന്നില്ല. അടുത്തു നില്‍ക്കുന്നവരൊക്കെ ഇതു കാണുന്നുണ്ടെങ്കിലും ആരും മിണ്ടുന്നില്ല. അവസാനം ഞാന്‍ പ്രതികരിച്ചു. ഒച്ച വെച്ചു. ഉടനെ അയാള്‍ കുട്ടിയോട് ഞാനെന്തെങ്കിലും ചെയ്‌തോ എന്ന ഭാവത്തില്‍ കണ്ണുരുട്ടാന്‍ തുടങ്ങി. പ്രതികരിച്ച എന്റെ നേരെയും അയാള്‍ തിരിഞ്ഞു. കയറി പിടിക്കാനൊക്കെ ശ്രമിച്ചപ്പോള്‍ ഒന്നു പൊട്ടിച്ചു. അടിച്ചു, ഞാനയാളെ. തെറ്റു കാണുമ്ബോള്‍ പ്രതികരിക്കണമെന്നു തന്നെയാണ് ഞാന്‍ പഠിച്ചിട്ടുള്ളത്.

പിന്നെ ആളുകള്‍ കൂടി. ബസ് നിര്‍ത്തി. കിളിയെ ഇറക്കിവിട്ടു. വീണ്ടും മുമ്ബോട്ടു പോയി. കുറച്ചു സ്റ്റോപ്പുകള്‍ കൂടി പിന്നിട്ടപ്പോള്‍ പെണ്‍കുട്ടിക്ക് ഇറങ്ങേണ്ട സ്ഥലമെത്തി. അവിടെ കാത്തുനിന്നിരുന്ന കുട്ടിയുടെ അമ്മയോട് ഞാന്‍ പറഞ്ഞു- മോളെ ഇനി ഇങ്ങനെ ഒറ്റക്കു വിടരുത്. ഒരു പക്ഷേ അത്രയും ആളുകള്‍ കൂടെയുണ്ടെന്ന തോന്നലാകാം പെട്ടെന്ന പ്രതികരിക്കാനെന്നെ പ്രേരിപ്പിച്ചത്. നമ്മള്‍ നമ്മളെത്തന്നെ ആ സ്ഥാനത്ത് കണ്ടാല്‍ പ്രതികരിക്കാതിരിക്കാന്‍ തോന്നില്ല എന്നാണ് തോന്നിയിട്ടുള്ളത്.

rajisha vijayan about school time experiences

Sruthi S :