ഈ നാശം പിടിച്ച സിനിമ കാണേണ്ടി തോന്നിയ നിമിഷത്തെ ഞാൻ ശപിക്കുകയാണ്, വൃത്തികെട്ട സിനിമ: പേരൻപിനെക്കുറിച്ച് യുവാവിന്റെ കുറിപ്പ്

VIDHYA

നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ മികച്ച പ്രതികരണം നേടിയാണ് മമ്മൂട്ടി-റാം ടീമിന്റെ പേരന്‍പ് റിലീസിനെത്തിയത്. എന്നാല്‍ പ്രതീക്ഷകള്‍ക്കുമപ്പുറമാണ് ചിത്രം സമ്മാനിച്ചതെന്നാണ് സിനിമ കണ്ട എല്ലാവരും പറയുന്നത്. സിനിമയല്ല ഇത് ജീവിതമാണെന്നാണ് എല്ലായിടത്തു നിന്നും ലഭിച്ച അഭിനന്ദനം. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു റിവ്യൂവാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

യുവാവിന്റെ കുറിപ്പ്:

ഇന്നലെ ഈ നാശം പിടിച്ച സിനിമ കാണാന്‍ തോന്നിയ നിമിഷത്തെ ഞാന്‍ ശപിക്കുകയാണ്.
നാശം പിടിച്ചത് തന്നെ. സംശയമില്ല.
അത് എല്ലാത്തിനേയും നശിപ്പിക്കുക തന്നെയാണ്.
എന്റെ ഹൃദയത്തെ, സ്വസ്ഥതയെ, എല്ലാത്തിനേയും.

തളളിയും ചവുട്ടിയും മാന്തിയും ഇടിച്ചും ഞാന്‍ ഞണുക്കിയെറിഞ്ഞ ഇന്നലത്തെ രാത്രി കഴിഞ്ഞ് ഇന്നെന്തിനാണ് ഞാനെന്റെ എരപ്പാളിയായ ചേട്ടനെ വിളിച്ചത്. അവനെന്തിനാണ് ഓട്ടിസം ബാധിച്ച മകന്‍ കണ്‍മുന്നിലിരുന്ന് സ്വയംഭോഗം ചെയ്യാന്‍ ശ്രമിക്കുന്നത് കാണേണ്ടി വരുന്ന ഭര്‍ത്താവില്ലാത്ത അമ്മയുടെ സങ്കടം നേരില്‍ കണ്ടെന്ന് എന്നോട് പറഞ്ഞത്. അവനെന്തിനാണ് ആ നിലവിളിക്കയറില്‍ കുരുക്കി എന്നെ കൊല്ലാന്‍ ശ്രമിച്ചത്. സാഡിസ്റ്റ്.

ഇന്നലെ സിനിമ കാണാന്‍ പോയവഴിക്ക് എന്നെയൊന്നിടിച്ചിടാന്‍ ശേഷിയില്ലാത്ത വണ്ടികള്‍, ഉടക്കിയപ്പോള്‍ എനിക്ക് രണ്ടെണ്ണം തന്ന് ഹോസ്പിറ്റലലിടാന്‍ കെല്‍പ്പില്ലാത്ത ക്ണ്ണാപ്പന്‍മാര്‍, തീരെ വയ്യ ഡോക്ടറുടെയടുത്ത് പോകണമെന്ന് പറഞ്ഞ് എന്നെ തിരിച്ച് വിളിയ്ക്കാന്‍ പോലും മണോം കൊണോമില്ലാത്ത വീട്ടുകാര്‍…ശ്ശെ

ഭാര്യയൊരുതരത്തില്‍ ഭാഗ്യവതിയാണ്. കുഞ്ഞ് ബഹളമുണ്ടാക്കുന്നത് കൊണ്ട് വരുന്നില്ലെന്ന് പറഞ്ഞ അവള്‍ക്ക് വീട്ടില്‍ കിടന്ന് മനസ്സമാധാനമായി ഉറങ്ങാന്‍ പറ്റിയല്ലോ.

അമിത പ്രതീക്ഷയുടെ ഭാരം പേറിയ എന്റെ തലയില്‍ കൂടം കൊണ്ടടിച്ച വൃത്തികെട്ട സംവിധായകന്‍.

ഇങ്ങനെയാണോടോ പടം ചെയ്യുന്നത്. മോള്‍ക്ക് ആര്‍ത്തവമുണ്ടാകുമ്പോഴും ലൈംഗിക വിചാരമുണ്ടാകുമ്പോഴും ഏതെങ്കിലുമൊരച്ഛന്‍ ഇങ്ങനെ ചിന്തിക്കുമോടോ?
ചതിച്ചവരോടും വെറുത്തവരോടും ഏതെങ്കിലുമൊരു മനുഷ്യന്‍ ഇങ്ങനെ പെരുമാറുമോടോ?
ഏതെങ്കിലുമൊരാള്‍ ഈ തരത്തില്‍ ചെയ്യുമോടോ?
അഥവാ ചെയ്താലും ഇയാളതെടുത്ത് സിനിമയാക്കാന്‍ പാടുണ്ടോടോ മനസ്സാക്ഷിയില്ലാത്തവനേ.

ഒരു മനുഷ്യന്‍, അതിലുപരി ഒരച്ഛന്‍, അതിലുപരി രണ്ട് പെണ്‍കുട്ടികളുടെ അച്ഛന്‍, അതിലുമുപരി മകളിലൊരുവളെ മടിയിലിരുത്തി സിനിമ കാണേണ്ടി വന്ന ഒരച്ഛന്‍ ഇതൊക്കെയെങ്ങനെ താങ്ങുമെന്ന് ചിന്തിച്ചിട്ടുണ്ടോടോ ഇയാള്‍.

സാമ്പത്തിക ലാഭത്തിന് വേണ്ടി യഥാര്‍ത്ഥത്തില്‍ അസുഖം ബാധിച്ച കൊച്ചിനെക്കൊണ്ട് വന്ന് അഭിനയിപ്പിച്ചത് പോക്രിത്തരമല്ലേടോ.

അതിലും വലിയ തെണ്ടിത്തരമല്ലേടോ മമ്മൂട്ടിയുടെ രൂപ സാദൃശ്യമുള്ള അവളുടെ അച്ഛനെത്തന്നെ ഈ സിനിമയില്‍ ഉപയോഗിച്ചത്…

peranp movie


HariPriya PB :