പാകിസ്താന് പ്രഖ്യാപിച്ച 300 മില്യണ്‍ ഡോളര്‍ സഹായം അമേരിക്ക റദ്ദാക്കി

പാകിസ്താന് പ്രഖ്യാപിച്ച 300 മില്യണ്‍ ഡോളര്‍ സഹായം അമേരിക്ക റദ്ദാക്കി

പാകിസ്താന് പ്രഖ്യാപിച്ച 300 മില്യണ്‍ ഡോളര്‍ സഹായം അമേരിക്കന്‍ സൈന്യം റദ്ദാക്കി. ഭീകരര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് പാക്കിസ്താന് പ്രഖ്യാപിച്ച ഈ ധനസഹായം അമേരിക്കന്‍ സൈന്യം റദ്ദാക്കിയത്. ഇരു രാജ്യങ്ങളും തമ്മില്‍ നിലവില്‍ മോശമായിക്കൊണ്ടിരിക്കുന്ന ബന്ധത്തെ ഈ നീക്കം ബാധിക്കും. സഖ്യകക്ഷി പിന്തുണ ഫണ്ടെന്നാണ് ഈ ഫണ്ട് അറിയപ്പെടുന്നത്.

പാകിസ്താനില്‍ നിന്നും നുണയും ചതിയുമാണ് ലഭിക്കുന്നതെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഈ വര്‍ഷം ആദ്യം പാകിസ്താനുള്ള ധനസഹായം നിര്‍ത്തലാക്കിയിരുന്നു.

അഫ്ഗാനിസ്ഥാനില്‍ ആക്രമണം നടത്തുന്ന ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നത് പാകിസ്താനാണെന്നാണ് യുഎസിന്റെ വാദം. നിലപാടു മാറ്റിയാല്‍ സഹായം പുനഃസ്ഥാപിക്കാമെന്നാണ് യുഎസ് അറിയിച്ചിരിക്കുന്നത്. അതേസമയെ പാകിസ്താനെതിരെയുള്ള ആരോപണങ്ങള്‍ പാകിസ്താന്‍ നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ ഭീകരര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാകിസ്താന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഈ സഹായം റദ്ദാക്കുന്നത്.


യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും മുതിര്‍ന്ന യുഎസ് സൈനിക ഉദ്യോഗസ്ഥന്‍ ജനറല്‍ ജോസഫ് ഡണ്‍ഫോര്‍ഡും ഇസ്‌ലാമാബാദിലേക്കു പോകാനിരിക്കെയാണ് സൈന്യം സഹായം നിര്‍ത്തലാക്കിയത്. ഭീകരരെ നേരിടുന്നത് ഉള്‍പ്പെടെയുള്ളവ ഇവരെത്തുന്ന യോഗത്തില്‍ ചര്‍ച്ചയാകുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് അറിയിച്ചു.

Pentagon cuts off financial aid to Pakistan

Farsana Jaleel :