എഴുത്തുകാരനും നടനും സാംസ്കാരിക പ്രവർത്തകനുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ അന്തരിച്ചു. 81 വയസായിരുന്നു.
കൊവിഡ് ബാധിച്ച് ചികിത്സയിരുന്നു. കടുത്ത ശ്വാസകോശ തടസവും ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കൊവിഡ് കണ്ടെത്തിയത്.
1941 ല്‍ കിരാലൂര്‍ മാടമ്പ് മനയില്‍ ശങ്കരന്‍ നമ്പൂതിരിയുടേയും സാവിത്രി അന്തര്‍ജ്ജനത്തിന്റേയും മകനായാണ് ജനനം. മാടമ്പ് ശങ്കരൻ നമ്പൂതിരി എന്നാണ് യഥാർഥ പേര്.
നടൻ, തിരക്കഥകത്ത്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, അധ്യാപകന്‍, എന്നീ നിലകളില്‍ പ്രശസ്തനാണ്. സാഹിത്യത്തിലും സിനിമയിലും മാത്രമല്ല, തത്വചിന്തയിലും വേദങ്ങളിലും മാതംഗശാസ്ത്രത്തിലുമെല്ലാം ആഴത്തിലുള്ള അറിവുണ്ടായിരുന്നു മാടമ്പിന്.
ഒന്‍പതിലധികം നോവലുകളും അഞ്ച് തിരക്കഥകളും എഴുതിയിട്ടുണ്ട്. കരുണം എന്നചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. സംസ്കൃതം അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.
മകൾക്ക്, ഗൗരീശങ്കരം, സഫലം, കരുണം, ദേശാടനം എന്നിവയാണ് തിരക്കഥ എഴുതിയ ചിത്രങ്ങൾ. അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്‌നമസ്തു, ഭ്രഷ്ട്, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം, ആര്യാവര്‍ത്തം, അമൃതസ്യ പുത്രഃ എന്നിങ്ങനെ 9 നോവലുകളും എഴുതിയിട്ടുണ്ട്
1983-ലെ മികച്ച നോവല്‍ സാഹിത്യത്തിനുളള കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘മഹാപ്രസ്ഥാനം’ എന്ന നോവലിനു ലഭിച്ചു. വടക്കുംനാഥന്‍, പോത്തന്‍വാവ, അഗ്നിനക്ഷത്രം, കരുണം, അഗ്നിസാക്ഷി, ചിത്രശലഭം, ദേശാടനം, അശ്വത്ഥാമാവ് എന്നിവ അടക്കം ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.