തന്നെ രാഷ്ട്രീയത്തിലേക്കു ആദ്യമായി സ്വാഗതം ചെയ്തത് ഗൗരിയമ്മയാണെന്ന് നടൻ ബാലചന്ദ്ര മേനോൻ. ഗൗരിയമ്മയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചായിരുന്നു ബാലചന്ദ്ര മേനോന്‍ എത്തിയത്.
കോളേജ് കാലഘട്ടത്തിലെ ഒരു പഴയ ചിത്രം പങ്കുവച്ചാണ് അദ്ദേഹം ഗൗരിയമ്മക്ക് വിട പറഞ്ഞത്. കോളേജ് കാലത്ത് ഗൗരിയമ്മയെ ഒരു ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. അന്ന് ഗൗരിയമ്മ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചതിനെ കുറിച്ചുമാണ് ബാലചന്ദ്ര മേനോന്‍ പറയുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ!
എന്റെ ഫോട്ടോ ശേഖരത്തിലേക്ക് ഒരു അപൂർവ്വമായ ഇതൾ !യൂണിവേഴ്സിറ്റി കോളേജ് ചെയർമാനായുള്ള എന്റെ കോളേജ് (1973 -1974) കാലഘട്ടത്തിൽ ഗൗരിയമ്മയെ ഒരു ചടങ്ങിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞത് ഭാഗ്യമായി ഞാൻ കരുതുന്നു . ചടങ്ങ് കഴിഞ്ഞു കാറിൽ കയറുമ്പോൾ എന്റെ ചെവിയിൽ മന്ത്രിച്ചത് ഓർമ്മയിലുണ്ട് ..”നല്ല ജനകീയനാണല്ലോ …രാഷ്ട്രീയത്തിൽ കൂടുന്നോ ?
ഉള്ളതു പറഞ്ഞാൽ എന്നെ രാഷ്ട്രീയത്തിലേക്കു ആദ്യമായി സ്വാഗതം ചെയ്തത് ഗൗരിയമ്മയാണ് ….അതിൽ പിന്നെ , പലപ്പോഴും പല രാഷ്രീയ കക്ഷികളും എന്നെ സജീവ രാഷ്ട്രീയത്തിലേക്കു ക്ഷണിച്ചുവെങ്കിലും എന്തു കൊണ്ടൊ എനിക്ക് ആ “പച്ചപ്പ് ” ആകർഷകമായി തോന്നിയില്ല എന്ന് മാത്രം ….കേരളത്തിലെ ആദ്യ വനിതാ മന്ത്രിക്കു എന്റെ ആദരാഞ്ജലികൾ. എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്.
കേരളത്തിന്റെ വിപ്ലവ നായികയാണ് വിടവാങ്ങിയത്. കടുത്ത അണുബാധയെ തുടർന്ന് ചികിൽസയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അന്ത്യം. രാവിലെ 10.30ന് മൃതദേഹം അയ്യൻകാളി ഹാളിൽ പൊതുദർശനത്തിന് വെക്കും. ആലപ്പുയിലും ഒരു മണിക്കൂർ പൊതു ദർശനം ഉണ്ടാവും. സംസ്കാരം വൈകിട്ട് 6 നു ആലപ്പുഴ വലിയ ചുടുകാട്ടിൽ നടക്കും.
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങൾ അലട്ടിയിരുന്ന കെആര്‍ ഗൗരിയമ്മ കഴിഞ്ഞ മാസമാണ് ആലപ്പുഴ ചാത്തനാത്തെ വീട്ടിൽ നിന്നും തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് എത്തിയത്. കഴിഞ്ഞമാസം 22നായിരുന്നു അണുബാധയെത്തുടർന്ന് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും മുറിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് ശനിയാഴ്ച വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു