ബാലു വേഗം എണീറ്റു വാ, നിന്നെ കാണാൻ ഞാൻ കാത്തിരിക്കുന്നു…..

അഞ്ചു പതിറ്റാണ്ടിലേറെ പഴക്കമുള്ള സൗഹൃദമാണ് ഇളയരാജയ്ക്ക് നഷ്ടമായിരിക്കുന്നത്. കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയാണ് എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഇളയരാജ നൽകിയത്

ബാലു വേഗം എണീറ്റു വാ, നിന്നെ കാണാൻ ഞാൻ കാത്തിരിക്കുന്നു എന്നു ഞാൻ പറഞ്ഞത് നീ കേട്ടില്ലല്ലേ. നീ പോയി എങ്ങോട്ടാണ് പോയത്? ഗന്ധർവന്മാർക്കായി പാടാൻ പോയതാണോ? ഇവിടെ ലോകമൊന്നാകെ ശൂന്യമായിപ്പോയിരിക്കുന്നുവെ. എനിക്കൊന്നും മനസിലാകുന്നില്ല. സംസാരിക്കാൻ വാക്കുകൾ കിട്ടുന്നില്ല. പറയാൻ വിശേഷങ്ങളില്ല… എന്തു പറയണമെന്നു പോലും അറിയില്ല. എല്ലാ ദുഃഖങ്ങൾക്കും ഒരു അളവുണ്ട്. ഇതിന് അളവില്ല. സംസാരത്തിനിടെ അല്പസമയം മൗനം പാലിക്കുന്നുണ്ട് അദ്ദേഹം.

സിനിമയിൽ തുടക്കക്കാരായിരുന്ന രാജയും ബാലുവും മദ്രാസിലെ കല്ല്യാണവിരുന്നുകളിൽ ഗാനമേളകൾ അവതരിപ്പിച്ച് സ്കൂട്ടറിൽ കറങ്ങി നടന്നിരുന്ന കാലത്തെക്കുറിച്ച് ഏറെ ആവേശത്തോടെ പല അഭിമുഖങ്ങളിലും എസ്.പി.ബി തന്നെ പറഞ്ഞിട്ടുണ്ട്. അരനൂറ്റാണ്ടിനപ്പുറം നീളുന്ന അവരുടെ സൗഹൃദത്തിൽ പിറന്നത് രണ്ടായിരത്തിലധികം ഗാനങ്ങൾ. ഇതിനിടയിൽ പലപ്പോഴും ഇരുവവരും തമ്മിൽ പിണക്കങ്ങളുണ്ടായി. എന്നാൽ, അതൊന്നും ഒരിക്കലും അധികകാലം നീണ്ടു നിന്നില്ല. ആ പിണക്കങ്ങൾക്ക് സൗഹ്യദത്തെ തോൽപ്പിക്കാനുമായില്ല.

ഓഗസ്‌റ്റ് അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചെന്നൈ എം.ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ നില ഓഗസ്‌റ്റ് 14ഓടെ ഗുരുതരമായി. പിന്നീട് വെന്റിലേ‌റ്ററിലൂടെയായിരുന്നു ശ്വസിച്ചിരുന്നത്. ഒപ്പം രോഗം ഭേദമാകാന്‍ പ്ളാസ്‌മാ തെറാപ്പിയും നടത്തി. തുടര്‍ന്ന് സെപ്‌തംബര്‍ 7ഓടെ അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗ‌റ്റീവായി. തുടര്‍ന്ന് ഭാര്യയുമൊത്ത് വിവാഹ വാര്‍ഷികം ആശുപത്രിയില്‍ ആഘോഷിച്ചിരുന്നു.

എന്നാല്‍ അപ്പോഴും വെന്റിലേ‌റ്ററില്‍ തന്നെയായിരുന്ന എസ്.പി.ബിയുടെ നില ഇന്നലെ വഷളാകുകയും ഇന്ന് ഉച്ചയ്‌ക്ക് ഒരുമണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.

Noora T Noora T :