‘ഹാഷ്ടാഗുകള്‍ ഇട്ട് കളിക്കാനും ഗാലറിയിലിരുന്ന് കൂവാനും ഞാനില്ല’ – മുരളി ഗോപി

‘ഹാഷ്ടാഗുകള്‍ ഇട്ട് കളിക്കാനും ഗാലറിയിലിരുന്ന് കൂവാനും ഞാനില്ല’ – മുരളി ഗോപി

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട ശേഷം മലയാള സിനിമയിൽ താരങ്ങൾ രണ്ടു ചേരിയിലാണ്. പലരും അവൾക്കൊപ്പമാണോ ദിലീപിനൊപ്പമാണോ എന്നത് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ഇതുവരെ സംഭവത്തിൽ ആരുടേയും പക്ഷം പിടിക്കാതെ നിന്ന മുരളി ഗോപി ,ഇപ്പോൾ തന്റെ നയം വ്യക്തമാക്കിയിരിക്കുകയാണ്.

‘ഞാന്‍ ന്യായത്തിനൊപ്പം മാത്രമാണ്. കോടതിയുടെ പരിഗണനയിലുള്ള ഒരു കേസാണ് ഇത്. ബ്രസീല്‍-അര്‍ജന്റീന മാച്ചല്ല സൈഡ് ചേര്‍ന്ന് സംസാരിക്കാന്‍. ഇവിടെ നടന്നത് അതിദാരുണമായ ഒരു കുറ്റകൃത്യമാണ്. സത്യം അറിയുന്നതു വരെ കാത്തു നില്‍ക്കുക എന്നത് മാത്രമാണ് വഴി. അല്ലാതെ ഹാഷ്ടാഗുകള്‍ ഇട്ട് കളിക്കാനും ഗാലറിയിലിരുന്ന് കൂവാനും ഞാനില്ല’ അദ്ദേഹം പറഞ്ഞു.

സിനിമയിലെ താരാരാധനയെ ഒരുപരിധിവരെ ന്യായീകരിക്കാമെങ്കിലും രാഷ്ട്രീയത്തിലെ താരാരാധന ജനാധിപത്യത്തിന് തന്നെ ഭീഷണിയാണെന്നും മുരളീ ഗോപി പറഞ്ഞു. ‘താരാരധന ഇരുതല മൂര്‍ച്ചയുള്ള വാളു പോലെയാണ്. ഒരു ഭാഗത്ത് സിനിമയെന്ന വ്യവസായത്തെ നിലനിര്‍ത്തിപ്പോരുന്ന വലിയ ശക്തിയാണ്. എന്നിരിക്കെ ദൂഷ്യവശങ്ങളുമുണ്ട്.

പണ്ടൊക്കെ എതിര്‍വശത്തു നില്‍ക്കുന്ന താരത്തിന്റെ പോസ്റ്റര്‍ കീറുന്നതായിരുന്നു ആരാധന എങ്കില്‍ ഇന്നതിന് ഒരസുര മുഖം കൈവന്നിരിക്കുകയാണ്. ഏറ്റവും കുടുതല്‍ അത് നിഴലിച്ചു കാണുന്നത് സാമൂഹിക മാധ്യമങ്ങളിലാണ്. എന്നിരുന്നാലും സിനിമയില്‍ ഫാന്‍സ് അസ്സോസ്സിയേഷന്‍ ഉണ്ടാകുന്നത് ന്യായീകരിക്കാം. എന്നാല്‍ രാഷ്ട്രീയത്തില്‍ അതുണ്ടാകുന്നത് ആത്മഹത്യാപരമാണ്’ മുരളി വ്യക്തമാക്കി.

murali gopi about actress attack case

Sruthi S :