സിനിമയില്‍ ഇല്ലാത്ത ഡയലോഗിന്റെ പേരിലാണ് സംവിധായകൻ പ്രിയദര്‍ശനെ സോഷ്യല്‍ മീഡിയ ക്രൂശിച്ചതെന്ന് സത്യന്‍ അന്തിക്കാട്. ‘ബായ ബെട്ടിയിട്ട്’ എന്നൊരു ഡയലോഗ് സിനിമയില്‍ ഇല്ല എന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. അത് ശരിയാണെന്ന് പ്രിയദര്‍ശനും പറയുന്നുണ്ട്. അക്ഷരോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സംവിധായകര്‍ ഇക്കാര്യം പറഞ്ഞത്.
സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍:
പണ്ട് തിയേറ്ററില്‍ ആളെ കയറ്റി കൊണ്ട് കൂവിക്കുക എന്ന് പറയുന്നത് പോലെ ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ ചെയ്യിക്കുക. ഉദാഹരണത്തിന് ഈ പ്രിയദര്‍ശന്‍ തന്നെ ഒരു അപരാധമേ ചെയ്തുള്ളൂ, കുഞ്ഞാലി മരക്കാര്‍ എന്ന സിനിമ എടുത്തു. ആ സിനിമയില്‍ ഇല്ലാത്തൊരു ഡയലോഗിന്റെ പേരില്‍ സോഷ്യല്‍ മീഡിയ ഭയങ്കരമായിട്ട് ക്രൂശിച്ചിരുന്നു. അതായത് ‘ബായ ബെട്ടിയിട്ട്’.. അങ്ങനൊരു ഡയലോഗ് പടത്തിലുണ്ടോ?
അത് പെട്ടെന്ന് നമുക്ക് ചിരിക്കാനുള്ള വക കിട്ടി. സോഷ്യല്‍ മീഡിയ സിനിമയ്ക്ക് ദോഷമാണ് എന്നൊന്നും പറയാന്‍ കഴിയില്ല. അത് ഓരോരുത്തരുടെ സ്വതന്ത്രമാണ്, പ്ലാറ്റ്‌ഫോമാണ്. എന്നാല്‍ വിമര്‍ശനങ്ങള്‍ എന്നതിനപ്പുറം അത് പരിഹാസമായി മാറി. നമ്മള്‍ വിമര്‍ശിക്കുന്നത് നല്ലതാണ്. നമുക്കും ഒരുപാട് തെറ്റുകള്‍ സംഭവിക്കാറുണ്ടല്ലോ.
സിനിമ കഴിഞ്ഞ് കാണുമ്പോള്‍ ഏറ്റവും കൂടുതല്‍ തെറ്റുകള്‍ കണ്ട് പിടിക്കുന്നത് നമ്മള്‍ തന്നെയാണ്. തെറ്റുകള്‍ ചൂണ്ടികാണിക്കുമ്പോള്‍ അടുത്ത പടത്തില്‍ തിരുത്താന്‍ സാധിക്കും പകരം മഹാദുരന്തം എന്ന് പറഞ്ഞ് കളിയാക്കുമ്പോള്‍ ആദ്യം വിഷമിക്കും പിന്നെ കെയര്‍ ചെയ്യാതെ ആകും എന്നതാണ് എന്റെ അഭിപ്രായം.
അറബിക്കടലിന്റെ സിംഹം ആണ് പ്രിയദർശന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. മോഹൻലാൽ നായകനായി എത്തിയ ചിത്രം കുഞ്ഞാലി മരക്കാരുടെ കഥയാണ് പറഞ്ഞത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിച്ച ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ദൃശ്യവിസ്‍മയമാണെന്ന് അഭിപ്രായങ്ങള്‍ വന്നെങ്കിലും നെഗറ്റീവ് റിവ്യൂകളും നേരിടേണ്ടി വന്നു. അര്‍ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിലെത്തുന്നു. തിരുവാണ് ഛായാഗ്രാഹകൻ. സംവിധായകൻ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്.