അടുത്ത ദിവസം രഞ്ജിത്ത് തന്നോട് വരിക്കാശ്ശേരി മനയിൽ സെറ്റിടാൻ പറഞ്ഞു. അങ്ങനെ സിനിമ ഓണായി.. സെറ്റ് ഇട്ടു പത്ത് ദിവസം കൊണ്ട് ഷൂട്ട് തുടങ്ങി; ചന്ദ്രോത്സവത്തിന്റെ പിന്നാമ്പുറ കഥകൾ പറഞ്ഞ് നിർമാതാവ്

സിനിമയുടെ അണിയറ കഥകളെ കുറിച്ച് ചിത്രത്തിലെ നിർമ്മാതാവും സംവിധായകരും പറയുന്ന കാര്യങ്ങൾ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ മോഹൻലാൽ മീന എന്നിവർ പ്രധാന കഥാപാത്രത്തിലെത്തിയ ചന്ദ്രോത്സവത്തിന്റെ പിറവിയെ കുറിച്ചും ചിത്രത്തിന്റെ ആദ്യ ഘട്ടത്തിൽ ഉണ്ടായ രസകരമായ സംഭവങ്ങളെ കുറിച്ചും നിർമാതാവ് സന്തോഷ് ദാമോദരൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

രഞ്ജിത്തുമായുള്ള സൗഹൃദത്തിൽ നിന്നാണ് ചന്ദ്രോത്സവം എന്ന സിനിമ ഉണ്ടാകുന്നത്. മിഴി രണ്ടിലും എന്ന ചിത്രത്തിന് ശേഷമാണ് താനും രഞ‍്ജിയും കണ്ടുമുട്ടുന്നത്. അവിടുന്ന് ആ സ്നേഹം വളരുകയായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ര‍ഞ്ജി തന്നെ വിളിച്ച് ചന്ദ്രോത്സവത്തിന്റെയും ഒരു കൊമേർഷ്യൽ ചിത്രത്തിന്റെയും കഥ പറഞ്ഞു. ഏത് വേണം എന്ന് ചോദിച്ചു. ചന്ദ്രോത്സവത്തിന്റെ കഥ താൻ ഓക്കെ പറഞ്ഞു. ഒരു മാസത്തോളം ഒറ്റപാലത്ത് നിന്നിട്ടും കഥ ഒന്നും ആകാതെ അദ്ദേഹം തിരിച്ചു പോയി. അന്ന് ആ സിനിമ ഉപേക്ഷിക്കാൻ തീരുമാനിച്ചു.

എന്നാൽ അടുത്ത ദിവസം രാവിലെ രഞ്ജിത്ത് വന്ന് തന്നോട് വരിക്കാശ്ശേരി മനയിൽ സെറ്റിടാൻ പറഞ്ഞു. അങ്ങനെ സിനിമ ഓണായി. ആർട് ഡയറക്ടർ വന്നു. സെറ്റ് ഇട്ടു പത്ത് ദിവസം കൊണ്ട് ഷൂട്ട് തുടങ്ങി. ചില സിനിമകൾ അങ്ങനെ സംഭവിക്കുകയാണ് ചെയ്യുകയെന്നും സന്തോഷ് പറഞ്ഞു. മോഹൻലാലിനെ വച്ച് ചെയ്യാൻ തീരുമാനിച്ചാണ് ഇറങ്ങിയത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് നേരത്തെ അഡ്വാൻസ് കൊടുത്തിട്ടുണ്ടായിരുന്നു. പിന്നീടാണ് മീന വരുന്നത്.

പിന്നീട് വിദ്യാസാഗർ, ഗിരീഷ് പുത്തഞ്ചേരി എന്നിവരൊക്കെ ചിത്രത്തിൻ്റെ ഭാഗമായി മാറി. അങ്ങനെയിരിക്കെയാണ് ദക്ഷിണാമൂർത്തിയെ കൊണ്ടുവരാനുള്ള ആശയം രഞ്ജിത്തിന് ഉണ്ടാകുന്നത്. അങ്ങനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടു. ആദ്യം സമ്മതിച്ചില്ല. ആരോഗ്യം മോശമാണെന്ന് ഒക്കെ പറഞ്ഞു. പക്ഷെ ഭാര്യ കൂടെ വരാമെന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹം വന്ന് ചെയ്തു. ആദ്യമായിട്ടാണ് അദ്ദേഹം അഭിനയിക്കുന്നതെന്നും സന്തോഷ് ദാമോദരൻ പറഞ്ഞു

Noora T Noora T :