അപൂര്‍വ്വ ചിത്രം ഫെയ്‌സ്ബുക്കിലൂടെ പങ്ക് വെച്ച് മോഹന്‍ലാല്‍

അനശ്വര നടന്‍ നസീറിനൊപ്പമുള്ള ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ് മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂചെ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രത്തിനാകട്ടെ ഒരു പ്രത്യേകതയും ഉണ്ട്. മലയാളസിനിമയില്‍ നിന്നും പത്മഭൂഷണ്‍ ലഭിച്ച രണ്ട് വിസ്മയങ്ങളാണ് ഈ ചിത്രത്തിലുള്ളത്.

കഴിഞ്ഞ 40 വര്‍ഷത്തെ മലയാള സിനിമയിലെ സംഭാവനകള്‍ കണക്കിലെടുത്താണ് മോഹന്‍ലാലിന് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചത്.പ്രേംനസീറിന് ശേഷം ആദ്യമായാണ് മലയാളത്തില്‍ ഒരു നടന് പത്മഭൂഷണ്‍ ലഭിക്കുന്നത്.1983 ലാണ് പ്രേനസീര്‍ പത്മഭൂഷണ്‍ നേടിയത്. നസീറിന്റെ പത്മഭൂഷണ്‍ നേട്ടം ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് മോഹന്‍ലാല്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഭാരതരത്‌നം,പത്മവിഭൂഷണ്‍ എന്നിവക്ക് ശേഷം വരുന്ന രാജ്യത്തെ ഉയർന്ന സിവില്യന്‍ ബഹുമതിയാണ് പത്മഭൂഷണ്‍. തങ്ങളുടെ കര്‍മ്മപഥത്തില്‍ കഴിവുതെളിയിച്ച വ്യക്തികളെ ആദരിക്കാനാണ് പത്മഭൂഷണ്‍ നല്‍കിപ്പോരുന്നത്. മലയാള സിനിമ നടന്‍മാരില്‍ ഏറ്റവും കൂടുതല്‍ ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും നേടിയിട്ടുള്ളത് മോഹന്‍ലാലാണ്. പത്മശ്രീ,ഹോണറീ ലഫ്റ്റനന്റ് കേണല്‍,പത്മഭൂഷണ്‍, 5-ദേശീയ പുരസ്‌കാരങ്ങള്‍, പത്തോളം ഫിലിം ഫെയര്‍, ഏറ്റവും കൂടുതല്‍ ജനപ്രിയ പുരസ്‌കാരങ്ങള്‍ എന്നിവ കരസ്ഥമാക്കിയ ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മയമാണ് മോഹന്‍ലാല്‍ എന്ന പ്രതിഭ. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാഡമി അവാര്‍ഡും സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡും കരസ്ഥമാക്കിയ ഏക സൂപ്പര്‍താരവും മോഹന്‍ലാലാണ്. മലയാള സിനിമ വ്യവസായത്തിന് കോടികള്‍ കളക്ഷന്‍ ലഭിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന താരവും മോഹന്‍ലാല്‍ തന്നെയാണ്.

അതേസമയം വര്‍ഷങ്ങള്‍ക്കപ്പുറം മലയാളത്തിന്റെ നിത്യഹരിത നായകനുമുണ്ടായിരുന്നു ഒരാഗ്രഹം. ഒരു ചിത്രം സംവിധാനം ചെയ്യണം . കന്യാകുമാരി മുതല്‍ കാസര്‍കോട് വരെയുള്ള ഒരു യാത്രയെക്കുറിച്ച് സിനിമ ചെയ്യാന്‍ തീരുമാനിക്കുകയും കന്യാകുമാരി ടു കാസര്‍കോട് എന്ന് ചിത്രത്തിന് പേരിടുകയും ചെയ്തു. തിരക്കഥാകൃത്തായി ശ്രീനിവാസന്‍ മിന്നിനില്‍ക്കുന്ന സമയമായതിനാല്‍ അതിനായി നസീര്‍ ശ്രീനിവാസനെ സമീപിച്ചു. ചിത്രത്തിലെ നായകനായി കണ്ടെത്തിയതാകട്ടെ നമ്മുടെ ലാലേട്ടനെയും. കടത്തനായി അമ്പാടി എന്ന ചിത്രത്തിന്‍രെ ഷൂട്ടിംഗ് ലൊക്കേഷനില്‍വെച്ച് നസീര്‍ ഇക്കാര്യം മോഹന്‍ ലാലിനോട് പറയുകയും ചെയ്തു. അത്തരത്തിലൊരു ചരിത്ര സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതിലുള്ള സന്തോഷം മോഹന്‍ലാല്‍ അപ്പോള്‍ പ്രകടിപ്പിക്കുകയും ചെയതു. മോഹൻലാലിന്റെ പരിപൂര്‍ണ്ണ സമ്മതവുമായി നസീര്‍ മടങ്ങിയെങ്കിലും പൊടുന്നനെയുള്ള പ്രേംനസീറിന്റെ മരണത്തോടെ ആ ചിത്രം നിലച്ചു. അങ്ങനെ ആഗ്രഹം നടപ്പാക്കാന്‍ കഴിയാതെ നിത്യഹരിത നായകന്‍ ഓര്‍മ്മയായി.

മലയാളത്തിലെ ആദ്യപുലിമുരുകനും നിത്യഹരിത നായകനായിരുന്നു എന്ന് പറയാം.1974 ല്‍ പി.ഭാസ്‌കരന്‍ സംവിധാനം ചെയ്ത അരക്കള്ളന്‍ മുക്കാല്‍കള്ളന്‍ എന്ന ചിത്രത്തിലാണ് നസീറും കടുവയുമായുള്ള പോരാട്ടം പ്രേക്ഷകര്‍ കണ്ടത്. ഇത് തികച്ചും യാദൃശ്ചികം മാത്രം. പ്രേംനസീറിനെ എന്നും ആദരിക്കുന്ന മോഹന്‍ലാലാവട്ടെ പണ്ട് അദ്ദേഹത്തോട് മോശമായി പെരുമാറിയ ഒരാളെ തല്ലിയിട്ടുമുണ്ട്. ഇത്തരത്തില്‍ പ്രേം നസീറെന്ന നിത്യഹരിത നായകനെ എന്നും ആദരിക്കുന്ന ലാലിന് അദ്ദേഹത്തിന് ലഭിച്ച പുരസ്‌കാരം ലഭിച്ചതിലുള്ള സന്തോഷം കൂടിയാണ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കാണുന്നത്.സ്വയംവരം മുതല്‍ ദേ ഇങ്ങോട്ട് നോക്കിയേ വരെ…. ഓര്‍മ്മകള്‍ക്ക് മരണമില്ല.

mohanlal’s fb post

HariPriya PB :