സിനിമയില്‍ വന്നിട്ട് 32 വര്‍ഷം, ഒരു വേഷത്തിനായി പലരോടും കെഞ്ചിയിട്ടുണ്ട്, പക്ഷേ നല്ല വേഷം തരാന്‍ എവിടെ നിന്നോ വന്ന മലയാളി സംവിധായകന്‍ വേണ്ടി വന്നു; കണ്ണ് നിറഞ്ഞ് തമിഴ് നടന്‍

തെന്നിന്ത്യന്‍ ബോക്‌സ് ഓഫീസില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ് ചിത്രം. ഇപ്പോഴിതാ ശ്രദ്ധനേടുന്നത് ചിത്രത്തില്‍ ഇന്‍സ്‌പെക്ടറുടെ വേഷത്തില്‍ എത്തിയ വിജയ മുത്തുവിന്റെ ഒരു അഭിമുഖമാണ്. 32 വര്‍ഷത്തെ കരിയറില്‍ തനിക്ക് മികച്ചൊരു വേഷം തരാന്‍ മലയാളി സംവിധായകന്‍ വേണ്ടിവന്നു എന്നാണ് താരം പറഞ്ഞത്. വികാരാധീനനായാണ് വിജയമുത്തു സംസാരിച്ചത്.

‘പഠിക്കാതെ 12 ാം വയസില്‍ സിനിമയില്‍ വന്നതാണ്. എന്റെ 32 വര്‍ഷത്തെ കരിയറില്‍ നല്ല വേഷങ്ങള്‍ക്കായി ഞാന്‍ കാണാത്ത സംവിധായകരില്ല. എല്ലാവരോടും നല്ല വേഷത്തിനായി കെഞ്ചിയിട്ടുണ്ട്. എന്നാല്‍ എവിടെ നിന്നോ വന്ന മലയാളി സംവിധായകനാണ് എല്ലാവരിലും എത്തിയ ഒരു വേഷം എനിക്ക് നല്‍കിയത്.

ചിത്രം കണ്ട മലയാളികളോടും എല്ലാവരോടും നന്ദിയുണ്ട്. എന്ത് സമ്പാദിച്ചു എന്നതല്ല മരിക്കുമ്പോള്‍ നല്ല നടന്‍ എന്ന് രേഖപ്പെടുത്തണം. 32 വര്‍ഷത്തിന് ശേഷത്തെ പോരാട്ടത്തിന് ശേഷമാണ് ഇങ്ങനെയൊരു വേഷം’ വിജയ മുത്തു പറഞ്ഞു. ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. കൊടൈക്കനാലില്‍ യാത്ര പോകുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ചിത്രത്തില്‍ പറഞ്ഞത്.

തമിഴ്‌നാട്ടില്‍ നടക്കുന്ന സംഭവമായതിനാല്‍ തന്നെ തമിഴ് നടന്മാരെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് ചിത്രം ചെയ്തത്. തമിഴ്‌നാട്ടില്‍ നിന്ന് മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. തമിഴ് നടനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനുമായി മഞ്ഞുമ്മല്‍ ബോയ്‌സ് കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ കമല്‍ഹാസനെയും കണ്ടു.

Vijayasree Vijayasree :