കുന്നംകുളത്തെ തേർഡ് ക്ലാസ് തിയേറ്ററിലെ ബെഞ്ചിലിരുന്നാണ് താൻ ഗുണ സിനിമ കണ്ടതെന്ന് അജയൻ ചാലിശേരി. ഗുണ കേവിലേക്കുള്ള പ്രവേശനാനുമതിയും ചിത്രീകരണാനുമതിയും ലഭിക്കാത്തതിനാൽ പെരുമ്പാവൂരിലാണ് സെറ്റിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ കമൽ ഹാസനൊപ്പം ചെന്നൈയിൽ എത്തിയതിൽ സന്തോഷമുണ്ടെന്ന് ‘മഞ്ഞുമ്മൽ ബോയ്സി’ന്റെ കല സംവിധായകനായ അജയൻ ചാലിശേരി ഫേസ്ബുക്കിൽ കുറിച്ചു. ഏകദേശം 32 കൊല്ലങ്ങൾക്ക് മുൻപ് കുന്നംകുളത്ത് നിന്നാണ് ഗുണ സിനിമ തേർഡ് ക്ലാസ്സിലെ ചുവന്ന പെയിന്റടിച്ച തടി കൊണ്ടുള്ള ചാരു ബെഞ്ചിലിരുന്നാണ് മങ്ങിയ വെളിച്ചത്തിലിരുന്ന് ഞാനും കണ്ടത്. കൊടൈക്കനാലിലെ ‘ഡെവിൾ കിച്ചൻ’ എന്ന ഗുഹയിലാണ് കൂടുതലും ‘ഗുണ’ സിനിമ ചിത്രീകരിച്ചത്. ഗുണ സിനിമ റിലീസ് ആയപ്പോൾ ‘ഗുണ കേവ് ‘ എന്ന് പിന്നീട് അറിയപ്പെടാൻ തുടങ്ങി.
വളരെ അപകടങ്ങൾ നിറഞ്ഞ വിടവുകൾ ആണ് ഗുഹയിൽനിറയെ. നിരവധി ടൂറിസ്റ്റുകൾ അതിലെ കുഴികളിൽ അപകടത്തിൽ പെട്ടു മരണമടഞ്ഞപ്പോൾ ഗുണ കേവിലേക്കുള്ള പ്രവേശനം ഗവണ്മെന്റ് നിരോധിച്ചു. വർഷങ്ങൾക്ക് ശേഷം മഞ്ഞുമ്മൽ ബോയ്സിന് ഗുണയിലെ കഥപറയാൻ അകം തന്നെ വേണമായിരുന്നു. ചിത്രീകരണാനുമതിയും പ്രവേശനാനുമതിയും കിട്ടാത്തതും അപകടം നിറഞ്ഞതുമായതു കാരണം ഏകദേശം അത്ര വലിപ്പത്തിൽ തന്നെ നമ്മളത് പെരുമ്പാവൂരിൽ രണ്ട്, മൂന്ന് മാസം കൊണ്ട് കൊടൈയിലെ ഗുണ ഇവിടെ സെറ്റിട്ട് ചിത്രീകരണം പൂർത്തിയാക്കി. കാലവും കലയും നമ്മളെ പലതും ചെയ്യിപ്പിക്കും.
പലയിടത്തും കൊണ്ടെത്തിക്കും, ‘ഉലകനായകൻ’ കമൽ സാറിനൊപ്പം ചെന്നൈയിൽ ഞാനും, വളരെ വളരെ സന്തോഷം’, അജയൻ ഫേസ്ബുക്കിൽ കുറിച്ചു. ഇന്നലെയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ ടീം ചെന്നൈയിൽ എത്തി കമൽ ഹാസനുമായി കൂടിക്കാഴ്ച നടത്തിയത്. ‘ഞങ്ങളുടെ മഞ്ഞുമ്മൽ ബോയ്സിന് ക്ലൈമാക്സ്, കമൽഹാസനോട് എന്നും നന്ദിയോടെ,’ എന്ന കുറിപ്പോടെയാണ് സംവിധായകൻ ചിദംബരം ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. അതേസമയം, ആഗോളതലത്തിൽ 50 കോടി രൂപ കളക്ഷൻ നേടിയിരിക്കുകയാണ് ചിത്രം. ഇതോടെ അതിവേഗം 50 കോടി ക്ലബിൽ ഇടം നേടിയ അഞ്ച് മലയാള സിനിമയുടെ പട്ടികയിൽ മഞ്ഞുമ്മൽ ബോയ്സ് ഇടം നേടിയിരിക്കുകയാണ്.
‘ജാൻ എ മൻ’ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിദംബരം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.