വിനോദ നികുതി കുറച്ച് സംസ്ഥാനത്തെ തിയ്യേറ്ററുകളെ സഹായിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് സിനിമാ ലോകം. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ് ഉള്‍പ്പെടെയുളള താരങ്ങളെല്ലാം നന്ദി കുറിപ്പുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
ഈ സങ്കടകാലത്ത് കേരളത്തിലെ തിയറ്റർ വ്യവസായത്തെ രക്ഷപ്പെടുത്താനെത്തിയ ചിത്രമാണ് വിജയ്‍യുടെ മാസ്റ്ററെന്ന് തിയറ്റര്‍ ഉടമയും ഫിയോക് ചെയര്‍മാനുമായ നടന്‍ ദിലീപ് പറഞ്ഞത് . മാസ്റ്റർ സിനിമയ്ക്ക് യാതൊരു നിബന്ധനകളുമില്ലെന്നും കേരളത്തിലെ എല്ലാ തിയറ്ററുകളിലും ചിത്രം പ്രദർശിപ്പിക്കുമെന്നും ദിലീപ് പറഞ്ഞു.
അൻപത് ശതമാനം മാത്രമാണ് ആളുകളെ കയറ്റാനാകൂ, പ്രദർശനത്തിന്റെ എണ്ണവും കുറവ്. ഒരു സ്ഥലത്ത് ഒരാൾ പട്ടിണി കിടക്കുക, മറ്റൊരാൾക്ക് സിനിമയുണ്ട്. അതല്ലല്ലോ ഇതൊരു ആഘോഷമാക്കുകയാണ്. ദൈവം അനുഗ്രഹിച്ച് ഈ സമയത്ത് എല്ലാവരും കാത്തിരുന്നൊരു ചിത്രം തന്നെ തിയറ്ററുകളിൽ വരുന്നു. ഇത്രയും നാൾ നമ്മളൊക്കെ സങ്കടത്തിലായിരുന്നു. ഇനി ആഘോഷത്തിന്റെ കാലമാണ്.’–ദിലീപ് പറഞ്ഞു.
മാസ്റ്റര്‍ റിലീസിന്റെ പേരില്‍ വിജയ് ആരാധകര്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും നടന്‍ ദിലീപിനുമെതിരെ സോഷ്യൽ മീഡിയയിലടക്കം വിമർശനം ഉന്നയിച്ചിരുന്നു. തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ ജനറൽ ബോഡി യോഗത്തിൽ തന്‍റെ നിലപാട് വ്യക്തമാക്കി നടനും നിര്‍മ്മാതാവും തീയേറ്റര്‍ ഉടമയുമായ ദിലീപും രംഗത്ത് എത്തിയത് വലിയ ചർച്ചയായിരുന്നു .സംസ്ഥാനത്ത് തീയേറ്ററുകള്‍ തത്കാലം തുറക്കേണ്ടതില്ലെന്നാണ് യോഗത്തിൽ ദിലീപ് നിലപാട് വ്യക്തമാക്കിയത്. ദിലീപിനെ ആന്‍റണി പെരുമ്പാവൂര്‍ പിന്തുണയ്ക്കുകയുമുണ്ടായി. ഈ പ്രത്യേക സാഹചര്യത്തിൽ ഒരു തമിഴ് സിനിമയ്ക്കുവേണ്ടി തീയേറ്റര്‍ തുറക്കേണ്ടതുണ്ടോയെന്നാണ് യോഗത്തിൽ ചോദിച്ചത്. തമിഴ് സിനിമയ്ക്ക് വേണ്ടി ഇപ്പോള്‍ തീയേറ്റര്‍ തുറന്നാല്‍ അതിന്റെ ഭവിഷ്യത്തുകള്‍ വളരെ വലുതായിരിക്കുമെന്ന് ഫിയോക് ജനറല്‍ ബോഡിയില്‍ ദിലീപ് പറഞ്ഞു എന്നായിരുന്നു റിപ്പോർട്ടുകൾ
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപ് സിനിമ മേഖലയില്‍ വീണ്ടും സ്വാധീനമുറപ്പിക്കുകയാണ്. നീണ്ടഇടവേളയ‌്ക്ക് ശേഷമാണ് ദിലീപ് സംഘടനാചുമതലകളിൽ സജീവമാകുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് പുറത്താക്കിയിരുന്നെങ്കിലും ഫിയോക്കിന്റെ ചെയർമാൻ സ്ഥാനത്ത് ദിലീപ് തുടരുകയായിരുന്നു.